Archive

Posts Tagged ‘ഭാരതം’

ശശി തരൂര്‍ തെറ്റിധരിപ്പിക്കുന്നു

അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ  തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.

(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)

Possibly Related Posts:


മൂളയുള്ളോരാരെങ്കിലും തരൂരിനു് കുത്തുമോ?

എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.

ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.

  1. ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
  2. തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
    • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
    • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
    • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
    • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
    • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
    • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
    • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?

    ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?

  3. തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
  4. നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
  5. ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
  6. മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
  7. കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
  8. എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
  9. ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
  10. അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം

ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?

പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍  2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)

Possibly Related Posts:


നമ്മുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം

ഇലക്ഷന്‍ അടുത്ത് വരികയല്ലേ. ഇരിക്കട്ടെ ഒരു അരിവാള്‍ ചുറ്റിക നക്ഷത്രം. യൂണിക്കോഡ് കാരക്ടര്‍ ☭ (U+262D, ☭) ഉപയോഗിച്ച് ചെയ്തത്. യൂണിക്കോഡ് കാരക്ടറിനെ പറ്റി അറിവില്ലാതിരുന്ന സമയത്ത് കൈ കൊണ്ടായിരുന്നു അരിവാള്‍-ചുറ്റിക വരച്ചിരുന്നത്. അന്ന് വരച്ച അരിവാളിന് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു.
നമ്മുടെ ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം

ഇവിടെ നിന്നുമിതിന്റെ XCF ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ പറ്റും. ഗ്നു/ലിനക്സ് ഓടുന്ന സിസ്റ്റത്തില്‍ ദ ഗിമ്പ് ഉപയോഗിച്ചാണിത് നിര്‍മ്മിച്ചത്.

Possibly Related Posts:


എന്തു കൊണ്ട് അദ്വാനി പരസ്യങ്ങളില്‍ നാം ക്ലിക്ക് ചെയ്യണം?

February 21st, 2009 ഞാന്‍||njaan 8 comments

അങ്ങനെയെങ്കിലും അദ്ദേഹത്തെ കൊണ്ട് ഇന്ത്യാക്കാരന് എന്തെങ്കിലുമൊക്കെ ഗുണമുണ്ടാകട്ടെ.

ഗുണങ്ങളെന്തൊക്കെ?

രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു സൈറ്റില്‍ (അതൊരു ഇന്ത്യാക്കാരന്‍ നിര്‍മ്മിച്ചതെന്ന് assume ചെയ്യാം) ആയിരിക്കും അദ്വാദിനിയുടെ പരസ്യങ്ങള്‍ വരുവാനുള്ള സാദ്ധ്യത കൂടുതല്‍. ഇന്ത്യയില്‍ നിന്ന് ആ സൈറ്റ് കാണുന്നവരെ ആയിരിക്കും ഈ പരസ്യം ലക്ഷ്യം വയ്ക്കുന്നത്. അത് കൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നുള്ള ക്ലിക്കുകള്‍ക്കായിരിക്കും വില കൂടുതല്‍. അങ്ങനെ ജാതി-മത ഭേദമന്യെ അദ്വാനിപ്പരസ്യങ്ങള്‍ കൊണ്ട് സൈറ്റുടമയ്ക്ക് ഗുണമുണ്ടാകുന്നു. അദ്വാനിക്ക് അധികം അദ്ധ്വാനിക്കാതെയും ഇന്ത്യാക്കാരായ വെബ്ബ് സൈറ്റുടമയെ സഹായിക്കാം. യേത്?

Possibly Related Posts:


ആണവക്കരാറിനെ കുറിച്ചൊരു ലഘുലേഖ

October 16th, 2008 ഞാന്‍||njaan 7 comments

ഒപ്പിട്ടു കഴിഞ്ഞു ഇനിയെല്ലാം തീര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാകും. ഞാന്‍ ആ കൂട്ടത്തില്‍ പെടുന്നില്ല. ആണവക്കരാറില്‍ നിന്ന് രക്ഷപെടുവാന്‍ ഒരു കുഞ്ഞു അണുബോംബ് പൊട്ടിച്ചു നോക്കിയാല്‍ മതി. ;)

ആണവക്കരാറിനെ പറ്റി പല ലേഖനങ്ങള്‍ വന്ന് കഴിഞ്ഞു. ഒരെണ്ണം ഞാനുമെഴുതി. എന്നാല്‍ സാധാരണക്കാരന്‍ വായിച്ചു മനസ്സിലാക്കാവുന്ന രീതിയിലുള്ള വളരെ ലഘുവായിട്ടുള്ള ഭാഷയില്‍ എഴുതുവാനൊന്നും എനിക്ക് കഴിഞ്ഞിട്ടില്ല.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ആണവക്കരാറിനെ കുറിച്ചുള്ളൊരു ലഘുലേഖ രണ്ട്-മൂന്നാഴ്ച മുമ്പ് യുക്തിവാദി (ബലിതവിചാരം) ചെന്നൈയില്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും “ചോദിച്ചു വാങ്ങിക്കുകയുണ്ടായി”. അതു ഞാനങ്ങ് കുത്തിയിരുന്ന് ടൈപ്പ് ചെയ്ത് ഡിജിറ്റലാക്കി (ശാസ്ത്ര സാഹിത്യ പരിഷത്തുകാര്‍ കോപ്പിറൈറ്റ് ലംഘനാരോപണവുമായി വരുമോ എന്നറിയില്ല, ആവസ്യത്തിന് ക്രെഡിറ്റുകള്‍ കൊടുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്). ആണവക്കരാറിന്റെ ദൂഷ്യങ്ങളെ പറ്റി മനസ്സിലാക്കുവാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളവര്‍ ഉറപ്പായിട്ടും വായിച്ചിരിക്കേണ്ടതാണിത്. അക്ഷരാഭ്യാസമുള്ള ഏത് സാധാരണക്കാരനും ബുദ്ധിമുട്ടില്ലാതെ വായിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു ലേഖനമാണിത്.

അപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ പോലെ, എല്ലാം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേ ഉള്ളൂ. ഇന്നലെ ദീപികയില്‍ കണ്ട ഒരു പോള്‍ “ആണവക്കരാര്‍ കോണ്ഗ്രസ്സിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോ?” എന്നായിരുന്നു. ഞാന്‍ വോട്ട് ചെയ്തപ്പോള്‍, സഹായിക്കും എന്ന് പറഞ്ഞവരുടെ ഒന്നോ രണ്ടോ വോട്ട് പിന്നിലായിരുന്നു സഹായിക്കില്ല എന്ന് പറഞ്ഞവരുടെ എണ്ണം. ദീപിക സൈറ്റിലെ ആ ഒരു റിസല്‍റ്റ് തന്നെ എനിക്ക് പ്രചോദനമാണ്. ആണവക്കരാറിനെതിരെ ഞാന്‍ പൊരുതും, അതേത് തലം വരെ പോവുകയാണെങ്കിലും.

എന്റെ കഴിഞ്ഞ പോസ്റ്റില് (കഴിഞ്ഞ പോസ്റ്റിനെ അഗ്രഗേറ്റര്‍ ചതിച്ചു. ഇതിന്റെ കാര്യം എന്താകുമെന്നറിയില്ല) ചിത്രകാരന്‍ അഭിപ്രായപ്പെട്ട പോലെ,

സുഹൃത്തേ,
34 വര്‍ഷമായി നിലനില്‍ക്കുന്ന ഇന്ത്യക്കെതിരെയുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ ഉപരോധം (?) അങ്ങു നീങ്ങികിട്ടട്ടെ. ഇനി അടിമത്തമായാലും കുഴപ്പമില്ല. 200 കൊല്ലം ബ്രിട്ടീഷുകാര്‍ ഭരിച്ചിട്ട് ഇന്ത്യ നന്നാവുകയേ ചെയ്തിട്ടുള്ളു. നമ്മള്‍ അത്ര ബുദ്ധിയില്ലാത്തവരായാലേ ഇനി അമേരിക്കപോലൊരു രാജ്യത്തിന് നമ്മേ വിധേയരാക്കാന്‍ കഴിയു.
തുമ്മിയാല്‍ തെറിക്കുന്ന സ്വതന്ത്ര്യമാണെങ്കില്‍ ചുമ്മ തെറിച്ചു പോട്ടെ ! :)

ഇന്ത്യാക്കാര്‍ അത്ര മന്ദബുദ്ധികളല്ല. അടിമത്തം നീങ്ങിക്കിട്ടുവാന്‍ ഒരു ഇരുന്നൂറ് വര്‍ഷം കാത്തിരിക്കാനോ, മറ്റൊരു ഗാന്ധിയും, ഭഗത് സിങ്ങും ജനിക്കുവാനോ അവര്‍ കാത്തിരിക്കില്ല. കുനിഞ്ഞ് നിന്ന് അമേരിക്കന് സായ്പിന്റെ ബൂട്ട് നക്കി പോളീഷ് ചെയ്യാനും, വിധേയനെ പോലെ ഭാര്യമാരില്‍ മുതലാളിയുടെ സെന്റിന്റെ മണക്കാനുമൊന്നും ആത്മാഭിനാമുള്ള ഇന്ത്യാക്കാരനിനി തയ്യാറാകില്ല. ഇന്ത്യക്കെതിരെ ഉള്ള ശാസ്ത്ര സാങ്കേതിക ഉപരോധമാണ് സ്വന്തം ബ്രീഡര്‍ റിയാക്ടറുകള്‍ ഉള്‍പടെയുള്ളവ വികസിപ്പിച്ചെടുക്കുവാന്‍ ഇന്ത്യക്ക് ചങ്കൂറ്റം നല്‍കിയത്. ഈ കരാര്‍ കൊണ്ട് ഇന്ത്യക്ക് ലഭിക്കുന്നത് അറുപഴഞ്ചന്‍ സാങ്കേതിക വിദ്യ ആയിരിക്കും. അമേരിക്കക്കാരനോ? ഇന്ത്യ കഷ്ടപ്പെട്ട് വികസിപ്പിച്ച ബ്രീഡര്‍ റിയാക്ടറുകളുടെ സാങ്കേതിക വിദ്യകള്‍, മറ്റ് നയതന്ത്രാനുകൂല്യങ്ങളും. ആണവക്കരാറിനെ അനുകൂലിച്ച് സംസാരിക്കുന്ന ചിത്രകാരന്‍ തന്നെ അതിനെ എതിര്‍ത്തെഴുതും. ചിത്രകാരന്‍ ദേശസ്നേഹമുണ്ടെന്നെനിക്കറിയാം, അതോടൊപ്പം കുറെയേറെ തെറ്റിധാരണകളും.

അതു പോലെ തന്നെ സരസന്‍ എന്ന ബ്ലോഗ്ഗര്‍ കഴിഞ്ഞ പോസ്റ്റിന് ഇങ്ങനെ പ്രതികരിച്ചു.

ഫ്രാന്‍സുമായും അതുപോലെ റഷ്യയുമായും ഉള്ള ആണവക്കരാറിനെപ്പറ്റി നിന്റെ അഭിപ്രായം എന്താണു?

ഒരു പരിചയവുമില്ലാത്ത ആളെ കേറി നീ എന്ന് വിളിക്കാന്‍ സരസന്‍ തിരുവിതാംകൂര്‍ രാജാവൊന്നുമല്ലല്ലോ. നമ്മള്‍ തമ്മിലെന്തെങ്കിലും പരിചയം കാണുമെന്ന് വിശ്വസിക്കുന്നു. ഫ്രാന്‍സുമായും റഷ്യയുമയുള്ള കരാറില്‍ ഇന്ധന പുനഃസംസ്കരണത്തിനുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല. ഇവിടെ സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം അമേരിക്ക ജപ്പാനുമായും, കൊറിയയുമായും 123 കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അവര്‍ക്കൊക്കെ ഇന്ധന പുനഃസംസകരണാവകാശങ്ങളുണ്ട്. ഇന്ത്യക്കെന്തുകൊണ്ടില്ല എന്ന് ചോദിക്കാന്‍ ചങ്കൂറ്റമുള്ള ഒറ്റ രാഷ്ട്രീയക്കാരനേയും ഞാനിതു വരെ കണ്ടില്ല.

പിന്നെ പുനഃസംസ്കരണാവകാശമുണ്ടെങ്കില്‍ പോലും ഞാന്‍ ആണവോര്‍ജ്ജമെന്ന, അമേരിക്കയും യൂറോപ്പും തഴഞ്ഞ സാങ്കേതിക വിദ്യയെ അനുകൂലിക്കുന്നില്ല… പണ്ടേ തന്നെ (പണ്ടേ എന്ന് പറയുമ്പോള്‍ ഒരു ബൂര്‍ഷ്വാ കുട്ടിപ്പാര്‍ട്ടിയുടെ പാവാടയുമിട്ട് നടന്നിരുന്നൊരു കാലമുണ്ടായിരുന്നു എനിക്ക്. പാവാട എന്ന് പറയുമ്പോള്‍ മനസ്സിലായിക്കാണുമല്ലോ പാര്‍ട്ടിയേതെന്ന്!).

പരിഷത്തിന്റെ ലഘുലേഖയുടെ ഡിജിറ്റല്‍ പതിപ്പ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഈ ഡിജിറ്റല്‍ ലഘുലേഘ പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും (ഗ്നു/ലിനക്സ്, ഓപ്പണ്‍ ഓഫീസ് 2.4), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ചെടുത്ത സ്വനലേഖ, സ്വതന്ത്ര UNICODE ഫോണ്ടുകളായ മീര, രഘു മലയാളം മുതലായവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്.

(എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ഒരു മെയ്‌ല്‍ അല്ലെങ്കില്‍ കമന്റിട്ടാല്‍ മതി. കോപ്പിറൈറ്റ് ലംഘനമാണെന്ന് അറിയാം. എന്നാലും അത് വായിച്ചപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി.)

ഇത് വരെ ബുലോകത്തില്‍ ആണവക്കരാറിനെ കുറിച്ച് പ്രതികരിച്ച ലേഖനങ്ങള്‍. വായിക്കുക. പ്രതികരിക്കുക.

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
(2) ആണവ മറിമായങ്ങള്‍
(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം
(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല
(5) ആണവകരാറും അവസരവാദവും
(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?
(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍
(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
(13)പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം
(14) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം
(15) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍
(16) വരിയുടയ്ക്കപ്പെട്ടവന്റെ രതിമൂര്‍ച്ഛ
(17) ഭാസ്കരപട്ടേലരും വിധേയനും(രും)
(18) ആണവകരാര്‍ ഇപ്പോഴും കടലാസിലെ പശു തന്നെ
(19) ഒരു കരാറും ഇന്ത്യയുടെ ഭാവിയും
(20) അടിമത്തം വിലക്കു വാങ്ങുന്ന കാരാറില്‍ ഒപ്പുവെച്ചു
(21) കറുത്ത ശനി
(22) ആണവകരാറിന്റെ യഥാര്‍ഥ നിറം

Possibly Related Posts:


ഭാസ്കരപട്ടേലരും വിധേയനും(രും)

October 11th, 2008 ഞാന്‍||njaan 7 comments

“എന്താടീ നിനക്ക് മുതലാളീടെ സെന്റിന്റെ മണം” . വിധേയന്‍ എന്ന സിനിമയില്‍ ഗോപകുമാര്‍ അഭിനയിച്ച കഥാപാത്രം പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ ഭാര്യയോട് ചോദിച്ചു.

“ഇന്ത്യാക്കാര്‍ നിങ്ങളെ സ്നേഹിക്കുന്നു, ബുഷ്”
നമ്മുടെ രാജ്യത്തെ ഇദ്ദേഹം
പ്രത്യേകിച്ച് വിഷമങ്ങളൊന്നുമില്ലാതെ അമേരിയ്ക്കന്‍ സായ്പിന്റെ കാല്‍ക്കീഴില്‍ കാഴ്ച വെച്ചിരിക്കുന്നു….

നട്ടെല്ലും രാജ്യസ്നേഹവുമുള്ളവര്‍ക്ക് ഇനിയും സമയമുണ്ട്…. ഭാസ്കര പട്ടേലരുടെ മുന്നില്‍ വിനീതവിധേയനായി നില്‍ക്കേണ്ട കാര്യമുണ്ടോ ഇന്ത്യന്‍ ജനതയ്ക്ക്? പട്ടേലരുടെ മുന്നില്‍ അഭിമാനം പണയപ്പെടുത്തേണ്ട കാര്യമുണ്ടോ ഭാരതീയര്‍ക്ക്?

സ്വയം ചോദിച്ച് ഉത്തരം കണ്ടു പിടിക്കൂ, പ്രവര്‍ത്തിക്കൂ….

എത്തിക്കൂ ഈ സന്ദേശം ഏവര്‍ക്കും. രക്ഷിക്കൂ ഇന്ത്യന്‍ ജനതയെ, ഈ സംസ്കാരത്തെ… ഭാസ്കര പട്ടേലര്‍മാരെ തൂത്തെറിയുക…..

കൂടുതല്‍ വായനയ്ക്ക്

(1) അടിമത്തം വിലക്കു വാങ്ങുന്ന കാരാറില്‍ ഒപ്പുവെച്ചു
(2) കറുത്ത ശനി
(3) ആണവകരാറിന്റെ യഥാര്‍ഥ നിറം
(4) പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

ചിത്രങ്ങളുടെ നിയമപരമായ പകര്‍പ്പവകാശം അതത് ഉടമസ്ഥര്‍ക്ക്. ഈ ബ്ലോഗ്ഗ് വിതരണം ചെയ്തിരിക്കുന്ന Creative Commons അനുമതിപത്രം ഈ ചിത്രങ്ങള്‍ക്ക് ബാധകമല്ല. Courtesy to Adoor Gopalakrishnan for the screenshot from the movie Vidheyan (1993) and to daylife.com fot the Bush-Manmohan photograph.

(പഴയ പോസ്റ്റ് വായിക്കാത്തവര്‍ അതും വായിക്കണമെന്ന് അപേക്ഷിക്കുന്നു. അതിന് ആണവക്കരാറുമായി പുലബന്ധം പോലും ഇല്ല)

Possibly Related Posts:


പ്രതികരണം: വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

വര്‍ക്കേഴ്സ് ഫോറം: “ജൈവ ഇന്ധനം” ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്ന പോസ്റ്റിനുള്ള പ്രതികരണം:

(Last updated: 22/04/2008 1:45 PM)

1) ജൈവ ഇന്ധനം എന്ന് പറഞ്ഞാല്‍ ’എത്തനോള്‍’ മാത്രമാണ് എന്ന് പറയുന്നത് ഒരു തെറ്റിധാരണയാണ്. സസ്യത്തില്‍ നിന്ന് (സസ്യേതര ജൈവ-ഇന്ധനങ്ങള്‍ക്ക് പ്രായോഗികതയില്ല) ഉല്പാദിപ്പിക്കപ്പെടുന്ന ഏത് ഇന്ധനത്തെയും ജൈവ ഇന്ധനം എന്ന് വിളിക്കാം. rice bran oil ഉണ്ടാക്കുന്നത് ഉമിയില്‍ നിന്നുമാണ്. ഇന്ത്യയില്‍ അത് ഒരു ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല (അത് പോലെ തന്നെ വെളിച്ചെണ്ണ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭക്ഷ്യ എണ്ണ ആയി ഉപയോഗിക്കുന്നില്ല). റൈസ് ബ്രാന്‍ എണ്ണയുടെ ഉല്പാദനം കൊണ്ട് ഭക്ഷ്യ ക്ഷാമം ഉണ്ടാകുന്നില്ല. അതേ സമയം നെല്‍ കര്‍ഷകന് കൂടുതല്‍ വരുമാനം ഉണ്ടാകുന്നു (കൂടുതല്‍ ഒന്നും ഉല്‍പാദിപ്പിക്കുകയോ, മുതല്‍മുടക്കാതെയോ തന്നെ)

2) നേരത്തെ സൂചിപ്പിച്ച കണക്കുകള്‍ യന്ത്രവല്‍ക്കരിച്ച അമേരിക്കന്‍ ഫാമുകളില്‍ നടത്തിയ പഠനങ്ങളാണ്. സ്വാഭാവികമായും യന്ത്രവല്‍കൃത പാടങ്ങളില്‍ ഊര്‍ജ്ജം കൂടുതല്‍ നല്‍കേണ്ടതായി വരും (അവയ്ക്ക് വേണ്ടി വരുന്ന ഇന്ധനങ്ങള്‍, അവയുടെ transportation ചെലവുകള്‍). ഇന്ത്യന്‍ സാഹചര്യങ്ങളിലുള്ള പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

3)രാസ-കീടനാശിനികളും രാസ-വളങ്ങളുമില്ലാതെ കൃശി ചെയ്യാന്‍ പറ്റില്ലേ? ഫുക്കൂവോക്കയുടെ ’ഒറ്റ വൈക്കോല്‍ വിപ്ലവത്തെ’ [ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം] കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. രാസ-കീടാനാശിനി/വള പ്രയോഗങ്ങളില്ലാതെ ഉള്ള കൃഷി കര്‍ഷകന്റെ മേലുള്ള സാമ്പത്തികഭാരം കുറയ്ക്കും എന്നൊരു ഗുണം കൂടിയുണ്ട്.

4) ശുദ്ധ സസ്യ എണ്ണ മാത്രമല്ല, ഉപയോഗിച്ച ഭക്ഷ്യ എണ്ണകള്‍ വരെ ’ജൈവ ഇന്ധനങ്ങളില്‍’ പെടും. അതും ഒരു വലിയ ’ചെലവ് ചുരുക്കലിന്’ കാരണമാകും. (ഹോട്ടലുകളിലെ ചെലവുകള്‍ അധികമൊന്നുമില്ലെങ്കിലും, ഒരു പരിധി വരെ കുറയും)

5) സസ്യ എണ്ണകള്‍ ഇന്ന് ഉപയോഗിക്കുന്നത് പരമ്പതാഗത ഡീസല്‍ വാഹനങ്ങളിലാണ്. അതിന്റേതായ പല ന്യൂനതകളും ഉണ്ട് (ഉദാ: viscosity കൂടിയ സസ്യ എണ്ണകള്‍, ഡീസല്‍ ഇന്‍ജെക്ടറുകളില്‍ (hole injector) ഉപയോഗിക്കുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ സസ്യ എണ്ണകള്‍ സുഖമായി ഇജെക്ട് ചെയ്യാവുന്ന pintle nozzle-ഉകളെ {പിന്റില്‍ നോസ്സില്‍ പഴയ സാങ്കേതിക വിദ്യ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക} കുറിച്ചൊക്കെ പഠനം നടന്ന് വരുന്നതേ ഉള്ളു).

ഐ സി എന്‍ജിനുകളിലെ പുതിയ സങ്കേതമായ HCCI എന്‍ജിനുകളില്‍ സസ്യ എണ്ണകള്‍ അനുയോജ്യമാകും എന്ന് ഞാന്‍ കരുതുന്നു (personal opinion, no scientific proofs yet).

ഇതൊന്നും പഠിക്കാതെ മനസ്സിലാക്കാതെ ജൈവ ഇന്ധനം ഭക്ഷ്യക്ഷാമം വരുത്തി വെയ്ക്കും എന്ന് ആരൊക്കെയോ പറഞ്ഞത് കേട്ട് കൂടെ പറയുന്നത് പണ്ട് കമ്പ്യൂട്ടറിനെ തള്ളിപ്പറഞ്ഞിട്ട് ഇപ്പോള്‍ പാര്‍ട്ടി വെബ്ബ്‍സൈറ്റ് ഉദ്ഘാടനം ചെയ്തത് പോലെ ആകും.

ഇതിന് ’വര്‍ക്കേഴ്‍സ് ഫോറം’ ഇങ്ങനെ പ്രതികരിച്ചൂ

പ്രിയ ഞാന്‍,

1. ലേഖനത്തില്‍ എവിടെയാണ് ജൈവ ഇന്ധനം എന്നു പറഞ്ഞാല്‍ എത്തനോള്‍ മാത്രമാണെന്ന് പറഞ്ഞിട്ടുള്ളത്?

“ജൈവ വസ്തുക്കളില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഇന്ധനത്തെയാണ് ജൈവ ഇന്ധനം എന്നു വിളിക്കുന്നത്. ഇതിനുപയോഗിക്കുന്ന ജൈവ വസ്തുക്കള്‍ കച്ചി, മരം, മരത്തിന്റെ അവശിഷ്ടങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി ഗോതമ്പ്, മെയ്‌സ് ചോളം, കരിമ്പ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും ഒക്കെയാവാം. പഞ്ചസാരയും (sugar) അന്നജവും (starch) കൂടിയ അളവില്‍ അടങ്ങിയ വസ്തുക്കളാണ് ഇന്ധനം ഉല്പാദിപ്പിക്കാന്‍ കൂടുതല്‍ ഉപയുക്തം. ഇപ്പോള്‍ പൊതുവായി ഉപയോഗിക്കുന്ന ജൈവ ഇന്ധനത്തിന്റെ പ്രധാന ഘടകം എഥനോള്‍ (Ethanol) ആണ്.“ എന്നാണതില്‍ പറഞ്ഞിട്ടുള്ളത്.

2. ഇതിനകം നടന്ന പഠനങ്ങളിലെ കണക്കുകളാണവ. ഇന്ത്യന്‍ ഫാമുകളില്‍ പഠനം നടക്കട്ടെ. ഫാമുകള്‍ മുഴുവന്‍ യന്ത്രവല്‍ക്കരിക്കണം എന്ന് വേനല്‍ മഴ വിവാദത്തില്‍ വാദമുയര്‍ന്നിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.

3. രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.

4. ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

5. താങ്കള്‍ തന്ന ലിങ്ക് നോക്കി. പഠനങ്ങള്‍ നടക്കട്ടെ. എല്ലാ‍ തരം പഠനങ്ങളും സ്വാഗതം ചെയ്യുന്നു. പോസ്റ്റിലെ കണക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദഗ്ദര്‍ തന്നെ പുറത്ത് വിട്ടിട്ടുള്ളതാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ അതിലില്ല. കൂടുതല്‍ പഠനങ്ങള്‍ സ്വാഗതം ചെയ്യുന്നു.

6. ഭക്ഷ്യരംഗത്ത് ഇന്ന് നിലനില്‍ക്കുന്ന പ്രതിസന്ധി ഒരു നല്ല ശതമാനം രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി ആയി മാറാനിടയുണ്ട് എന്ന് മുന്നറിയിപ്പ് നല്‍കുന്നത് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളാണ്.

ഈ പോസ്റ്റ് കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചത് ജൈവ ഇന്ധനത്തിന്റെ പിന്നിലെ രാഷ്ട്രീയമാണ്. അത് മനസ്സിലായിക്കാണുമെന്നു വിശ്വസിക്കുന്നു. poor diners, rich drivers എന്നതിലേക്ക് അതിനെ ചുരുക്കാം എന്ന് തോന്നുന്നു. ജൈവ ഇന്ധനത്തിലേക്ക് മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ ശരിയായ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ജൈവ ഇന്ധനത്തിനായി വാദിക്കുന്നവര്‍(biofuel apologists) പറയുന്നതുപോലെ ലളിതമല്ല കാര്യങ്ങള്‍ എന്നത് എന്തായാലും ഒരു വസ്തുതയാണ്. പോസ്റ്റിനോടൊപ്പം അധിക വായനക്കായി നല്‍കിയിട്ടുള്ള ലിങ്കുകളും നോക്കുമല്ലോ.

ഓ ടോ. കമ്പ്യൂട്ടറൈസേഷനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞല്ലോ ? ഈ ബ്ലോഗിലും ബൂലോഗത്തെ മറ്റു പല പോസ്റ്റുകളിലും. അതിന്റെ സാരം ഇത്ര മാത്രം..കമ്പ്യൂട്ടര്‍ മനുഷ്യനുവേണ്ടിയാവണം..ഒരു എനേബിളിംഗ് ടൂള്‍..അല്ലാതെ മനുഷ്യന്‍ കമ്പ്യൂട്ടറിനു വേണ്ടി എന്നതാകരുത്.

വായനക്കും അഭിപ്രായത്തിനും നന്ദി..

അതിന് മറുപടി ആയിട്ട് ഞാന്‍ ഇങ്ങനെ ഒരു മറുപടി കൊടുത്തു:

വ്യക്തമായ മറുപടികള്‍ തന്നതിന് നന്ദി. പക്ഷെ ഇടയ്ക്ക് ചില കാര്യങ്ങളോട് ഭാഗികമായും മറ്റ് ചിലതിനോട് പൂര്‍ണ്ണമായും വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ.

1.രാസവളങ്ങളും കീടനാശിനികളും ഇല്ലാതെയാണോ ഇന്ന് മുഖ്യമായും കൃഷി നടക്കുന്നത്? വിത്ത്, വളം, കീടനാശിനി എന്നിവ ചേര്‍ന്നത് സഹസ്ര കോടികള്‍ മറിയുന്ന വ്യവസായമല്ലേ? അതിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പോസ്റ്റില്‍ ഉള്ളത്.

ആയിരിക്കാം. ആണെന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണം എന്ന് പറഞ്ഞ് കൊണ്ടിരുന്നാല്‍ ഇവിടെ വിപ്ലവം ഉണ്ടാകുമോ? മാറ്റങ്ങള്‍ക്ക് തുടക്കമിടേണ്ടത് നമ്മളാണ് (അതെ ഞാനും). രാസ-കീടനാശിനികളും, വളങ്ങളുമില്ലാതെ കൃഷി ചെയ്യാം എന്നത് അസാദ്ധ്യമായ കാര്യമല്ല, പിന്നെ എന്ത് കൊണ്ട് അത് നടക്കുന്നില്ല എന്ന കാര്യം കൂടി പഠനവിധേയമാക്കേണ്ടതാണ്.

2.ഉപയോഗിച്ച ഭക്ഷ്യ എണ്ണയല്ലല്ലോ ഇന്നു പ്രധാനമായും ജൈവ ഇന്ധനമായി ഉപയോഗിക്കപ്പെടുന്നത്. ഇപ്പോഴുള്ള പോക്കനുസരിച്ച് അങ്ങിനെയല്ല നീക്കങ്ങള്‍ നടക്കുന്നതും. മാത്രമല്ല ഉപയോഗിച്ച ഭക്ഷ്യ എണ്ണയൊക്കെ മൊത്തം ജൈവ ഇന്ധനത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമേ വരൂ. ഒരു കാര്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജൈവ ഇന്ധനം വലിയ തോതില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ താങ്കള്‍ സൂചിപ്പിക്കുന്ന “ഉമി”മതിയാവുമെന്ന് തോന്നുന്നില്ല.കൂടുതല്‍ കൂടുതല്‍ ആളുകളെ പട്ടിണിക്കിട്ടുകൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ വഴിതിരിച്ചുവിടേണ്ടി വരില്ലേ? ഇതിനര്‍ത്ഥം ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ റീ സൈക്ലിംഗും മറ്റും വേണ്ട എന്നല്ല.

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും വിയോജിക്കുന്നു. Waste vegetable Oil അല്ലെങ്കില്‍ Waste Frying Oil എന്ന് തിരഞ്ഞാല്‍ ഈ മേഖലയില്‍ നടക്കുന്ന ഗവേഷണങ്ങളെ കുറിച്ച് മനസ്സിലാകും. ഇവ മാത്രമല്ല, ഭക്ഷ്യ-യോഗ്യമല്ലാത്ത മറ്റ് എണ്ണകള്‍ മുമ്പ് പറഞ്ഞ, ഭക്ഷ്യ-ഉപ‍ഉല്‍പ്പന്നമായ റൈസ് ബ്രാന്‍ എണ്ണയ്ക്ക് പുറമെ,കാര്‍ഷികോപ‍ഉല്‍പന്നമായ റബര്‍കുരു എണ്ണ, അങ്ങനെ എന്തെണ്ണയും വാഹന ഇന്ധനമായി ഉപയോഗിക്കാം. ഈ ഗവേഷണ പ്രബന്ധം കൂടി വായിച്ച് നോക്കുക (ഇതിവിടെ പോസ്റ്റി എന്നറിഞ്ഞാല്‍ എന്റെ കട്ടയും പടവും മടങ്ങും, പബ്ലിഷ് ചെയ്ത പ്രബന്ധം ആണെങ്കിലും ഡൌണ്‍ലോഡിങ്ങ് അവകാശങ്ങള്‍ എല്ലാവര്‍ക്കുമില്ല). അവിടെ ഇന്ത്യയിലയൂം ലോകത്തിലേയും സസ്യ എണ്ണ ഉല്‍പാദനത്തിനെ കുറിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് (ആ പട്ടിക മുഴുവനല്ല എന്ന് കൂടി ഓര്‍ക്കണേ). ഇനി ഇന്ത്യയുടെ ഡീസല്‍ ഉപഭോഗം എത്ര എന്ന് കണ്ട്‍പിടിക്കുക (ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സൈറ്റില്‍ ഒക്കെ ഞാന്‍ തപ്പി, കിട്ടിയില്ല). എന്നിട്ടൊന്ന് താരതമ്യപ്പെടുത്തി നോക്കൂ….

3. ഇന്ധനങ്ങളുടെ വിലയും സാധാരണക്കാരന്റെ ജീവിതവും വളരെ ബന്ധപ്പെട്ട് കിടക്കുന്നു. എണ്ണ വില കൂടിയാല്‍ വാഹനമുള്ളവന്റെ മാത്രമല്ല, ഇല്ലാത്തവനും കഷ്ടപ്പെടും. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. കയ്യില്‍ പുത്തനുള്ളവന് ഇതൊന്നം വലിയ പ്രശ്നമുണ്ടാകില്ല, എന്നാല്‍ സാധരണക്കാരന്‍ ഇത് വലിയ ഒരു പ്രശ്നം തന്നെയാണ്. ആണവോര്‍ജ്ജം (നേരിട്ടല്ലെങ്കിലും അവ വാഹനമോടിക്കുന്നതിന് ഉപയോഗിക്കാം) ഈ പ്രശ്നത്തിന് ഒരു പരിഹാരം ആണ് എന്ന് എനിക്കഭിപ്രായമില്ല, എന്ന് മാത്രമല്ല അതിന് ഞാനെതിരുമാണ്. ഇവിടെയുള്ള മറ്റൊരു പ്രശ്നം ഇന്ത്യയിലെ ആഭ്യന്തരവിപണിയിലെ കയറ്റിറക്കങ്ങള്‍ ഇറാഖ് യുദ്ധത്തെയും ഇറാന്‍ ഉപരോധത്തെയും പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന നിസ്സഹായതയിലാണ്. ഒരു പക്ഷെ ആണവകരാര്‍ പ്രാബല്യത്തിലാവുകയാണെങ്കില്‍ ഓപെക്ക്-ന്റെ സ്ഥാനത്ത് മറ്റ് ആണവ-ഇന്ധന-സപ്ലയര്‍ രാജ്യങ്ങള്‍ വരും. എന്തായാലും ഇന്ത്യ മറ്റൊരു രാജ്യത്തെ ആശ്രയിക്കേണ്ട അവസ്ഥ. ഇതിനൊരു പരിഹാരമേയുള്ളു, ജൈവ ഇന്ധനങ്ങള്‍! മലിനീകരണം ഇതിനില്ല എന്ന് പറയുന്നില്ല, ഉണ്ട്… പക്ഷെ അതൊക്കെ ഒഴിവാക്കുവാന്‍ കഴിയുന്നതുമാണ്.

4. പെട്രോളിയം ഇന്ധനങ്ങള്‍ക്ക് ഗവണ്‍മെന്റ് സബ്സിഡിയുണ്ട്, വാഹനോപയോഗത്തിനുള്ള സസ്യ എണ്ണകള്‍ക്ക് അതില്ല. അത് കിട്ടുകയാണെങ്കില്‍ വെറും ’ചില്ലിക്കാശിന്’നമുക്കു ഡീസല്‍ കിട്ടും (ഞാന്‍ exaggerate ചെയ്തതല്ല, നേരത്തെ പറഞ്ഞ പേപ്പര്‍ വായിക്കുക, അതില്‍ ലിന്‍സീഡ് എണ്ണയില്‍ നിന്ന് ’ബയോഡീസല്‍’ ഉണ്ടാക്കുവാന്‍ ഏകദേശം 13 രൂപ ആകുമെന്നാണ് കണ്ടത്. എന്നാല്‍ ഈ ലിന്‍സീഡ് എന്ന ബയോഡീസല്‍ ആക്കാതെ നേരിട്ട് ഉപയോഗിക്കുകയാണെങ്കില്‍ [straight vegetable oils], 13 എന്നത് വീണ്ടും കുറയും. അതായത് ഡീസലിനേക്കാള്‍ ചിലവ് കുറച്ച് നമ്മുക്ക് ഇന്ധനം ഉണ്ടാക്കുവാന്‍ കഴിയും. ലിന്‍സീഡ് ഒരുദാഹരണം ആയിട്ടെടുത്തു എന്നേയുള്ളു. ഇതിന്റെ കൂടെ സര്‍ക്കാര്‍ സബ്സിഡി കൂടി കിട്ടുകയാണെങ്കില്‍ വില ഇനിയും കുറയും). മാത്രമല്ല, ഈ സബ്‍സിഡിയുടെ ആനുകൂല്യങ്ങളുടെ ഒരംശമെങ്കിലും കര്‍ഷകന് കിട്ടുകയും ചെയ്യും. ഇന്ധനവില കുറയുന്നതോടെ ആവശ്യസാധനവിലയും കുറയും.

എന്നാല്‍ ഇതൊന്നും പഠിക്കാതെ, മനസ്സിലാക്കാതെ ഒരു അമേരിക്കന്‍ സാഹചര്യത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടത് അവസാനവിധിയായി എടുക്കരുത് എന്ന് മാത്രമേ പറയുവാനുള്ളു.

ഇതിന് വര്‍ക്കേഴ്സ് ഫോറം ഇങ്ങനെ മറുപടി പറഞ്ഞു…

പ്രിയ ഞാന്‍, താങ്കളുടെ വിയോജനക്കുറിപ്പ് ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

അതിന് മറുപടിയായി ഞാന്‍ ഇങ്ങനെ പറഞ്ഞു…

വളരെ നന്ദി ’വര്‍ക്കേഴ്സ് ഫോറം’. ഒന്ന് രണ്ട് വര്‍ഷം മുമ്പേ ഫിഡല്‍ കാസ്ട്രോ ജൈവ ഇന്ധനങ്ങള്‍ക്ക് എതിരെ ഇറക്കിയ ഒരു പ്രസ്താവന ഞാന്‍ കണ്ടിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ എന്തെ ജൈവ-ഇന്ധനങ്ങള്‍ക്ക് എതിര് എന്ന് ഞാന്‍ അത്ഭുതപ്പെടുകയും ചെയ്തു. ജൈവ-ഇന്ധനങ്ങള്‍ coupled with ജൈവകൃഷി കാര്‍ഷിക ചിലവുകളും മറ്റ് അനുബന്ധ ചിലവുകളും കുറയ്ക്കുകയേ ഉള്ളു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ജൈവ ഇന്ധനം കൊണ്ട് ഗുണമേ ഉണ്ടാകുന്നുള്ളൂ, വിദേശ-ഇന്ധനത്തെ ആശ്രയിക്കുന്നതും കുറയ്ക്കാം….

രണ്ട് ദിവസങ്ങാള്‍ക്ക് ശേഷം “വര്‍ക്കേഴ്സ് ഫോറം” ഇങ്ങനെ പ്രതികരിച്ചു….
പ്രിയ ഞാന്‍,

ഇന്ന് ഇത്തരത്തിലുള്ള സാങ്കേതികവിദ്യ വ്യാപകമായി പ്രയോഗിക്കപ്പെടുന്നത് അമേരിക്കയിലാണ് എന്നത് കൊണ്ടും ഇന്ത്യയില്‍ അത് പ്രാരംഭദശയിലാണ് എന്നത് കൊണ്ടും വിദേശ ഡാറ്റ മാത്രമേ നമുക്ക് ഉപയോഗിക്കുവാന്‍ സാധിക്കൂ. ഇന്ത്യയിലോ വിദേശത്തോ എവിടെയാണെങ്കിലും ജൈവ ഇന്ധനത്തിന്റെ കാര്യത്തില്‍ തികച്ചും പോസിറ്റീവ് ആയ എന്ത് തന്നെ ഉണ്ടായാലും അതിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. കമ്പ്യൂട്ടറിന്റെ കാര്യത്തിലെന്നപോലെത്തന്നെ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്നില്ല. മറിച്ച് അതിന്റെ പ്രയോഗത്തില്‍ തീര്‍ച്ചയായും പാലിക്കപ്പെടേണ്ട ചില സാമൂഹിക നീതികള്‍ ഉണ്ട് .അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്രശ്നം. കോടിക്കണക്കിനു ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ ഭക്ഷണമായി ഉപയോഗിക്കേണ്ടവ ഇന്ധനാ‍വശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ അത് ബാധിക്കുക ആരെയാണന്നതാണ് കണ്‍സേണ്‍. അതാണീ പോസ്റ്റിലെ പ്രധാന വസ്തുതയും.

We are also for efficient sources of engergy. കൂടുതല്‍ efficient ആയ രീതിയില്‍ ജൈവ ഇന്ധനം ഉല്പാദിപ്പിക്കാന്‍ പറ്റും എങ്കില്‍ അത്രയും നല്ലത്. പോസ്റ്റില്‍ സൂചിപ്പിച്ച കണക്കുകളും നിലനില്‍ക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് വിദഗ്ദര്‍ തന്നെ തയ്യാറാക്കിയതാണെന്നും ഒന്നു കൂടി ആവര്‍ത്തിക്കട്ടെ.

ജൈവകൃഷി വ്യാപകമാകുകയും കീടനാശിനി, വളം എന്നിവയില്‍ നിന്നുമൊക്കെ വിടുതല്‍ നേടാന്‍ കഴിയുകയും ചെയ്യുമെങ്കില്‍ നല്ലത്. അതിനെ പിന്താങ്ങുന്നുമുണ്ട്. പക്ഷെ, അതിനനുഗുണമായ രാഷ്ടീയ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേറ്റ് കൃഷിയുടെ പക്ഷത്തേക്കാണ് പുത്തന്‍ നയങ്ങള്‍ ചായുന്നത് എന്ന് ചൂണ്ടിക്കാണിക്കാതെ വയ്യ. ആ നയങ്ങള്‍ക്കെതിരായും പക്ഷം പിടിക്കുവാന്‍ നമുക്ക് ബാദ്ധ്യതയുണ്ട്.

പെട്രോളിയം ഇന്ധനങ്ങള്‍ക്ക് സബ്‌സിഡിയുടെ കാര്യത്തില്‍ ഞാന്‍ പറഞ്ഞത് അത്ര വ്യക്തമായില്ല. ഏറ്റവും കൂടുതല്‍ നികുതി ചുമത്തപ്പെടുന്ന ഒന്നല്ലേ പെട്രോളിയം ഉല്പന്നങ്ങള്‍?

ടോമി,

അഭിപ്രായങ്ങള്‍ക്ക് നന്ദി..തുടര്‍ന്നും സന്ദര്‍ശിക്കുമല്ലോ.”

അതിനും അതിന് മുന്നെ പ്രതികരിച്ച ടോമിയുമോടും ഇങ്ങനെ ഞാന്‍ ‘അരുളി’ :

ആദ്യം തന്നെ ഞാന്‍ പെട്രോളിയം‌ ഉല്പന്നങ്ങളുടെ സബ്സിഡിയെ കുറിച്ചുള്ള സംശയം തീര്‍ക്കട്ടെ.
പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് സബ്‌സിഡി ഉണ്ട്. (ടോമിയുടെ കമന്റ് കാണാഞ്ഞതല്ല, എനിക്കല്പം തിരക്കായതാണ്) ഈ ലിങ്ക് നോക്കുക.. ഈ സബ്‌സിഡി മൂലമുണ്ടാകുന്ന ബാധ്യതയെ പറ്റി ഇവിടെയുമുണ്ടി. ഇതും ഒന്ന് നോക്കിയേക്കുക..

ജൈവ ഇന്ധനങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ പ്രാരംഭദിശയിലാണ് എന്നതിനെ മുഴുവനായിട്ട് ഉള്‍ക്കൊള്ളുവാനാകില്ല. ഐ ഐ ടി മദ്രാസില്‍ ഇതിനെ കുറിച്ചുള്ള പഠനം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെ ആയി. ഒരു പക്ഷെ “straight vegetable oils” നെ കുറിച്ചുള്ള പഠനം അധികം‌ നടന്നിട്ടില്ല (എന്‍ ഐ ടി കാലിക്കററ്റില്‍ ഇതിനെ പറ്റി ഒരു പഠനം നടന്നതായി വായിച്ചിരുന്നു, അത് പോലെ തന്നെ ഐ ഐ ടി കാണ്‍പൂരിലും കുറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്). സസ്യ എണ്ണകളില്‍ നിന്ന് ബയോഡീസലുണ്ടാക്കി അവ ഉപയോഗിക്കുന്നതിനേക്കാള്‍ നല്ലതാണ് അവ നേരിട്ട് ഉപയോഗിക്കുന്നത്. ജൈവൈന്ധനങ്ങളുടെ നിര്‍മ്മാണം, വിതരണം, സംഭരണം, ഉപയോഗം തുടങ്ങി എല്ലാ മേഖലകളിലും ഒരു optimization വരേമണ്ഠതായുണ്ട് എന്നാലേ അവയുടെ സര്‍വ്വഗുണങ്ങളും നമ്മുക്ക് ചൂഷണം ചെയ്യുവാന്‍ സാധിക്കൂ.

ഈ ലേഖനത്തിലെ മറ്റൊരു വസ്ടുതയോടും എനിക്ക് യോജിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. (നേരത്തെ പെട്ടെന്നുള്ള എന്റെ വായനയില്‍ എനിക്കത് ശ്രദ്ധിക്കുവാനായില്ല). എത്തനോള്‍ ഉല്പാദിപ്പിക്കുമ്പോഴുണ്ടാകുന്ന മലിനജലം എന്ന് പറഞ്ഞിരുന്നു. ഈ മലിനജലം എന്ന് പറയുന്നത് എന്തെങ്കിലും രാസവസ്തു കലര്‍ന്ന വിഷജലമല്ല. ഒരു പക്ഷെ യീസ്റ്റ് വളരുവാന്‍ വേണ്ടി എന്തെങ്കിലും നൈട്രേറ്റുകള്‍ ചേര്‍ത്തിരിക്കും.. അതും കൂടിയ അളവുകളിലാകണെമെന്നില്ല, ആയാല്‍ തന്നെ ദോഷവുമല്ല. ഈ സോ കോള്‍ഡ് മലിനജലത്തെ കന്നുകാലിത്തീറ്റ ആയിട്ട് ഉപയോഗിക്കുന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നു. ഇനി അവറ്റകളെ ഈ മലിനജലം കുടിപ്പിക്കുവാന്‍ ബുദ്ധിമുട്ടാണെങ്കില്‍, ബയോഗ്യാസ് നിര്‍മ്മാണത്തിന് ഇതൊരു ഒന്നാംതരം അസംസ്കൃതവസ്തു ആണ്. ബയൊഗ്യാസ് നിര്‍മ്മിച്ച ശേഷമുള്ള സ്ളറി നൈട്രജനും മറ്റ് അവശ്യ പോഷകങ്ങളുമുള്ള ഒരു വളമാണ്. മുമ്പ് നമ്മള്‍ പറഞ്ഞിരുന്നുവല്ലോ രാസവളങ്ങളില്ലാതെ കൃഷി ചെയ്യുവാന്‍ പറ്റുമോ എന്ന്? ഇപ്പോള്‍ പറ്റിയില്ലേ….

Possibly Related Posts: