Archive

Posts Tagged ‘അലമ്പ്’

മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം

ളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.

സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?

സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.

സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?

സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?

സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?

സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.

സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)

സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?

സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?

സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.

സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?

സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?

സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു.  എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.

സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.

സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?

കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?

സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.

സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?

സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…

സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.

ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?

സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?

സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.

(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.

(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.

(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.

(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.

[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]

Possibly Related Posts:


മെയ്‌ല്‍ ഗോഗ്ഗിള്‍സ് പരാജയപ്പെട്ടപ്പോള്‍…

February 23rd, 2009 ഞാന്‍||njaan 11 comments

ദ്യം കഴിച്ചാല്‍ സാധാരണ മനുഷ്യരുടെ ബോധം നശിക്കും. അങ്ങനെ ബോധം നശിക്കുന്ന മനുഷ്യരു് പിന്നെ ചെയ്യുന്നതെന്തെന്നോ പറയുന്നതെന്തെന്നോ അവര്‍ക്ക് പോലും നിശ്ചയം കാണില്ല. പണ്ടൊരിക്കല്‍ ഇതു പോലെ ഒന്ന് മിനുങ്ങിയ ശേഷം സുഹൃത്തായ ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് ഞാനെന്തോ (തെറിയല്ലായെന്നുറപ്പാണു്) പറഞ്ഞു. പിറ്റേ ദിവസം, അല്ല പിന്നെ പല തവണ ചോദിച്ചിട്ടും ആ കുട്ടി എന്താണ് പറഞ്ഞതെന്ന് മാത്രം പറഞ്ഞില്ല.

സ്വബോധമില്ലാതെയിരിക്കുന്ന സമയത്ത് നാം ചെയ്യുന്ന ധീരകൃത്യങ്ങളുടെ ഗൗരവം തിരിച്ചറിയുന്നത് കെട്ടിറങ്ങിയ ശേഷമായിരിക്കും. ഗൗരവത്തിന്റെ തീവ്രതയനുസരിച്ച് ഫലത്തിന്റെ ഗുരുതരതയും കൂടുന്നു. പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയൊക്കെ തിരിച്ചറിഞ്ഞ് വരുമ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ട് പോകുവാനുള്ള സാദ്ധ്യത വളരെയേറെയാണ്.

പിറ്റേന്ന് ഉറക്കമെണീറ്റത് ഉച്ചയ്ക്കാണ്. തലയിലെ ഞരമ്പൊക്കെ നല്ല രീതിയില്‍ വലിഞ്ഞു മുറുകുന്നു.

അങ്ങനെ ഫിറ്റ് ആയിരിക്കുന്ന വേളകളില് അല്ലെങ്കില് ആ അവസരങ്ങളില് മെയ്‌ലയക്കല്‍ പോലുള്ള ധീരകൃത്യങ്ങളൊഴിവാക്കാനാണ് ഗൂഗിള്‍, മെയ്‌ല്‍ ഗോഗിള്‍സ് എന്ന സാങ്കേതിക വിദ്യയുമായെത്തുന്നത്. ഒരാഴ്ചയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഫിറ്റായിരിക്കുവാന്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യതയുള്ള സമയം വെള്ളിയാഴ്ച വൈകിട്ടും, ശനിയാഴ്ച വൈകിട്ടുമാണ്. ഈ സമയങ്ങളില്‍ നാം മെയ്‌ല്‍ അയയ്ക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ താഴെക്കാണും പോലെ ചില കണക്കുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ത്താലേ മെയ്‌ല്‍ പോകൂ. കണക്ക് തെറ്റിയാല്‍ വീണ്ടും ചോദിക്കും, വീണ്ടും തെറ്റിയാല്‍ എഴുത്ത് ഡ്രാഫ്റ്റില്‍ പോയി കിടക്കും.Google Mail Goggles at Njaan - a Malayalam blog

അങ്ങനെയിരിക്കേ കഴിഞ്ഞ ആഴ്ച ചില നീച ശക്തികളുടെ പ്രേരണയാല്‍ (:-D) എനിക്ക് മദ്യപിക്കേണ്ടി വന്നു. നാലു് പേരും രണ്ടു് ഫുള്ളും രണ്ടര-മൂന്ന് മണിക്കൂറില്‍ തീര്‍ന്നുവെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കലാപരിപാടികളൊക്കെ കഴിഞ്ഞ് സഭ പിരിഞ്ഞപ്പോള്‍ ഞാന്‍ നേരെ ലാപ്പ്‌ടോപ്പിന്റെ മുന്നിലെത്തി, സ്ക്രാപ്പുകളും മെയ്‌ലുകളുമൊക്കെ നോക്കിത്തുടങ്ങി. അങ്ങനെ ഒരു മെയ്‌ല്‍ കണ്ടപ്പോള്‍ അപ്പോ തന്നെ മറുപടി അയക്കണമെന്ന് തോന്നുകയുണ്ടായി. എന്തൊക്കെയോ ടൈപ്പു് ചെയ്തു, സെന്‍ഡമര്‍ത്തി. ഉടനെ വരുന്നു കോപ്പിലെ കുറെ കണക്കുകള്‍.

പിറ്റേന്ന് ഉറക്കമെണീറ്റത് ഉച്ചയ്ക്കാണ്. തലയിലെ ഞരമ്പൊക്കെ നല്ല രീതിയില്‍ വലിഞ്ഞു മുറുകുന്നു. സൂരജിന്റെ ആ പഴയ പോസ്റ്റിലെ തിയറിയൊക്കെ പ്രാക്ടിക്കലായി ഞാന്‍ മനസ്സിലാക്കി. പയ്യെ പയ്യെ തലേ ദിവസത്തെ ധീര കൃത്യങ്ങളൊക്കെ ഇങ്ങനെ വന്ന് തുടങ്ങി.

ഉടനേയാണ് മെയ്‌ലിനെക്കുറിച്ചോര്‍ത്തത്. സെന്റ് മെയ്‌ല്‍ എടുത്ത് ഞാനയച്ച മെയ്‌ലിന്റെ ദാരുണാവസ്ഥ (കുറ്റം പറയരുതല്ലോ സ്വന്തം പേര് പോലുമതില്‍ തെറ്റിച്ചാണെഴുതിയിരുന്നത്) കണ്ട് വിഷണ്ണനായെങ്കിലും എനിക്ക് അഭിമാനത്തോടെ നാലാളോടു് പറയാമല്ലോ, “നാലു് പെഗ്ഗടിച്ചിട്ട് നഗരം നഗരം മഹാസാഗരം (കട: ചോക്ലേറ്റ്, റോമ) എന്ന് ഈണത്തില്‍ പാടുവാന്‍ കഴിയില്ലെങ്കിലും, അഞ്ച് കണക്കിട്ടാല്‍, അഞ്ചും ഞാന്‍ യാതൊരു തെറ്റുമില്ലാതെ ചെയ്തു തരാം” എന്ന്. യേത്?

[മദ്യപാനം ആരോഗ്യത്തിന് ഹാനികരം. ഇത് വായിച്ചിട്ട് കണക്കിലെ കഴിവ് തെളിയിക്കുവാനാരെങ്കിലും വെള്ളമടിച്ച് പ്രശ്നമുണ്ടാക്കിയാല്‍ ഞാനോ, ഈ പോസ്റ്റുമായി പ്രത്യക്ഷമായോ പരാക്ഷമായോ ബന്ധമുള്ള ആരെങ്കിലോ ഉത്തരവാദി ആയിരിക്കുന്നതല്ല.]

Possibly Related Posts:


സാറോ?…..താനോ…..

ഈശ്വരാ…. നീ എന്നെക്കൊണ്ടിതും ചെയ്യിച്ചല്ലോ? IIT മദ്രാസില്‍ സൈക്കിള്‍ ചവിട്ടി നടക്കുന്നതും, ഓണത്തിന് മുണ്ടുടുത്ത് ക്ലാസ്സില്‍ പോകുന്നതും ഒക്കെ ഒരു വര്‍ഷത്തോളമായി ഞാന്‍ സ്വപ്നം കാണുന്നു. GATE പരീക്ഷയില്‍ ഭേദപ്പെട്ട വിജയം നേടിയത് എനിക്ക് പ്രതീക്ഷയേകുകയും ചെയ്തിരുന്നു. ഒരു പക്ഷെ M.Tech-ന് കിട്ടിയില്ലെങ്കില്‍ MS-ന് എങ്കിലും കിട്ടുമല്ലോ, (മാത്രവുമല്ല MS-ലാണ് എനിക്ക് താല്‍പര്യവും) എന്നൊക്കെ പ്രതീക്ഷിച്ച് IIT മദ്രാസിലേക്കുള്ള ബാഗും പാക്ക് ചെയ്തിരുന്ന എനിക്ക് അപ്രതീക്ഷിതമായി ചില തിരിച്ചടികള്‍ നേരിടേണ്ടി വന്നു (അക്കഥ മറ്റൊരിക്കല്‍). ചുരുക്കി പറഞ്ഞാല്‍ എന്റെ M.Tech/MS സ്വപ്നങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ഒരവധി കൊടുക്കേണ്ടതായി വന്നു.

GATE സ്കോറിന് രണ്ട് വര്‍ഷം സാധുത ഉള്ളതിനാലും, ഈ നവമ്പറില്‍ MS-നും, അടുത്ത മാര്‍ച്ചില്‍ M.Tech-നും ഒന്ന് കൂടി അപേക്ഷിക്കാമെന്നതിനാലും വിഷമം അങ്ങനെ തോന്നിയിരുന്നുമില്ല. പിന്നെ ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ‘ എന്നാണല്ലോ മോഹന്‍ ലാല്‍ പറഞ്ഞേക്കുന്നത്. അതിനാല്‍ നവമ്പര്‍ വരെ സുഖമായി തിന്നും കുടിച്ചും ഓര്‍ക്കുട്ടിയും ചാറ്റിയും വിക്കിയും ബ്ലോഗ്ഗിയും ജീവിക്കാമെന്ന് വിചാരിച്ച എനിക്ക് കഴിഞ്ഞ തിങ്കളാഴ്ച ഒരു ഓഫര്‍ വന്നു. തിരോന്തരത്തെ ഒരു പ്രസിദ്ധമായ എന്‍ജി. കോളേജില്‍ ഗസ്റ്റ് ലെക്ചുറര്‍മാരെ ആവശ്യമുണ്ട് എന്ന്. പോയി അപേക്ഷിക്കാം, എന്റെ സമയം വളരെ മോശമായതിനാല്‍ എനിക്ക് കിട്ടുവാന്‍ ഒരു സാദ്ധ്യതയുമില്ല, എന്ന അമിതമായ ആത്മവിശ്വാസം മൂലം പിറ്റെ ദിവസം തന്നെ പോയി അപേക്ഷിച്ചു. നിര്‍ഭാഗ്യവശാല്‍ ലോകത്ത് ബി.ടെക് പാസ്സായവരെല്ലാം ഐ ടി കമ്പനികളില്‍ പോയതിനാലും ഗസ്റ്റ് ആയിട്ട് കയറുന്നതിനേക്കാള്‍ കൂടുതല്‍ കാശ് കൂലിപ്പണിക്ക് പോയാല്‍ കിട്ടുമെന്നതിനാലും ഒറ്റ കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ല. പിന്നെ പറയേണ്ടല്ലോ, ഞാന്‍ സാറായി …. (പണ്ട് Mr. TKM ആയ പോലെ ) … ഞാനും സാറായി എന്ന് പറയുന്നതായിരിക്കും കുറച്ച് കൂടി നല്ലത്….

ഈയൊരവസരത്തില്‍ എന്റെ ജീവിതചര്യകളില്‍ സംഭവിച്ച ചില മാറ്റങ്ങള്‍ ഇവിടെ പറഞ്ഞ് കുമ്പസരിക്കുവാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

  1. ബി.ടെക്കിന് പഠിക്കുമ്പോള്‍ എക്സാമുകളുടെ തലേന്ന് മാത്രം പഠിച്ച് ശീലമുള്ള ഞാന്‍ എല്ലാ ദിവസവും പിറ്റേന്നേക്കുള്ളത് പഠിച്ചതിന് ശേഷം മാത്രമേ ഉറങ്ങുന്നുള്ളൂ.
  2. ബി.ടെക്കിനു പഠിക്കുമ്പോള്‍ എന്തെങ്കിലും കട്ടിയുള്ള ടൊപിക് വരുമ്പോള്‍ ഉടന്‍ സ്കിപ് ചെയ്തിരുന്നു. ഒരു മോഡ്യൂള്‍ മുഴുവനും പഠിച്ചു തീര്‍ത്ത ചരിത്രം എനിക്കില്ല. ഇന്നിപ്പോള്‍ സിലബസിലെ ഒരു വാക്ക് പോലും വിടാതെയാണ് ഞാന്‍ പഠിക്കുന്നത്.
  3. കുറ്റം പറയരുതല്ലോ, ബി.ടെക്കിന് പഠിക്കുമ്പോള്‍ ടെക്സ്റ്റ് ബുക്ക് വാങ്ങിക്കുമായിരുന്നു, എക്സാമിന് തലേന്നായിരുന്നു എങ്കില്‍ കൂടി. എന്നിരുന്നാലും ടെക്സ്റ്റ് ബുക്കില്‍ മാത്രം ഒതുങ്ങിയിരുന്നു അന്നത്തെ എന്റെ പഠിത്തം. ഇന്നിപ്പോള്‍ ഒന്നല്ല, രണ്ടും ചിലപ്പോള്‍ മൂന്നും പോരാഞ്ഞിട്ട് നെറ്റില്‍ നിന്ന് വരെ ഡൌണ്‍ലോഡ് ചെയ്താണ് പഠിത്തം.
  4. GATE കഴിഞ്ഞ ശേഷം ദിവസവും മുടങ്ങാതെ പത്ത് മണിക്കൂര്‍ ഉറങ്ങിക്കൊണ്ടിരുന്ന ഞാനിപ്പോള്‍ വെറും അഞ്ച് മണിക്കൂര്‍ മാത്രമാണുറങ്ങുന്നത്.
  5. ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ഇന്ന് ഞായര്‍/ശനി/അവധി അല്ല എന്ന തിരിച്ചറിവ് എന്നില്‍ വല്ലാത്തൊരു ഷോക്ക് തരുന്നു. കോളെജ് ജീവിതത്തിന് ശേഷം അത്തരമൊരു ഞെട്ടലില്‍ നിന്നും ഞാന്‍ രക്ഷപെട്ടിരിക്കുകയായിരുന്നു.
  6. വീട്ടില്‍ വെറുതെ നില്ക്കണ്ടാ എന്ന് കരുതി ഞാന്‍ വളര്‍ത്തി തുടങ്ങിയ എന്റെ മുടിയും, മീശ-താടി എന്ന് ഞാന്‍ മാത്രം വിളിക്കുന്ന രോമങ്ങളെയും ഉടന്‍ തന്നെ വെട്ടേണ്ടി വരുമെന്ന തിരിച്ചറിവ് എന്നെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.
  7. ബി.ടെക്കിന് പഠിക്കുമ്പോള്‍ എന്തെല്ലാം വ്യത്യസ്തകളുള്ള അലമ്പുകളാണ് കാണിച്ചിരുന്നത്. ഇന്നിപ്പോള്‍ അതൊന്നും കാണിക്കാന്‍ പറ്റില്ല എന്ന് മാത്രമല്ല, എന്റെ ക്ലാസ്സുകളില്‍ ഓരോരുത്തന്‍മാര്‍ ഓരോന്ന് കാണിക്കുമ്പോള്‍ ‘ഒന്നും കണ്ടില്ല കേട്ടില്ല‘ എന്ന് ഭാവിച്ച് ഞാന്‍ എന്റെ ജോലിയില്‍ മുഴുകുന്നു.

അങ്ങനെ ഇപ്പോള്‍ നവമ്പര്‍ വരെ എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്നെ വിശ്വാസത്തില്‍ ജീവിച്ച് പോകുന്നു. എനിക്കിത് വേണം, ഇത് തന്നെ വേണം. പണ്ട് അജുകുമാര്‍ സാറിന്റെയൂം, സൈജാല്‍ സാറിന്റെയും മറ്റും ക്ലാസ്സില്‍ ഇരുന്ന് അലമ്പ് കാണിച്ചപ്പോള്‍ എന്തായിരുന്ന് എനിക്കഹങ്കാരം….. അന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല, ഞാന്‍ അദ്ധ്യാപകനാകുമെന്ന്…..

കൂടുതല്‍ എഴുതാന്‍ സമയമില്ല….. പഠിക്കുവാന്‍ സമയമായി… നാളെ ക്ലാസ്സുള്ളതാ!!!!…

Possibly Related Posts:


ഞാനും എന്റെ കാമുകിമാരും…(A)

മുന്നറിയിപ്പ് :- ഈ പോസ്റ്റില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും യാഥാസ്ഥിതികരായവര്‍ക്ക് ദഹിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. പച്ചയായ കാര്യങ്ങള്‍ അങ്ങനെ തന്നെ എഴുതിയില്ലെങ്കില്‍ അതിന്റെ ആ ഒരു “ഇത്” നഷ്ടപ്പെടും. ആയതിനാല്‍ കുട്ടികള്‍ക്ക് വായിക്കുവാന്‍ കൊടുക്കുന്നതിനു മുന്പ്, മുതിര്‍ന്നവര്‍ പല ആവര്‍ത്തി വായിച്ച്, “എന്റെ കൊച്ചിനു
കുഴപ്പമുണ്ടാവില്ല” എന്നുറപ്പു വരുത്തതിയതിനു ശേഷം മാത്രം കൊടുക്കുക. ഒടുക്കം എന്റെ പിടലിക്ക് കൈ വെക്കരുത് എന്നൊരു അപേക്ഷ മാത്രം.

കുറെ നാളുകള്‍ക്ക് ശേഷം, മറ്റൊരു അറുബോറന്‍ പോസ്റ്റുമായി ഞാന്‍ വീണ്ടും. ഇപ്രാവശ്യം എന്‍ജിനീയറിങ്ങ് കോളേജിലെ എന്റെ കാമുകിമാരെ പറ്റിയായിക്കളയാം എന്നു വിചാരിച്ചു. അതിനു മുന്പ് കാമുകിമാര്‍ ഉണ്ടായിട്ടില്ലേ എന്ന് ചോദിച്ചാല്‍….എന്താ പറയ്ക… എന്‍ജിനീയറിങ്ങ് കോളേജിലെ അത്രയും strong അല്ലായിരുന്നു, അതു കൊണ്ടു തന്നെ ഇവിടെ പറയേണ്ട ആവശ്യകതയില്ല എന്ന്
തോന്നി.

2001-ലെ എന്‍ട്രന്സ് പരീക്ഷയില്‍ എങ്ങനെയൊക്കെയോ കടന്നു കൂടി, കൊല്ലം ടി കെ എം എന്‍ജിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ പഠനം തുടങ്ങി. ആദ്യത്തെ 3-4 മാസം റാഗ്ഗിങ്ങോട് റാഗ്ഗിങ്ങായിരുന്നു (വേണ്ടാ….ഞാനിനി ഒരു വഴക്കിനില്ലാ!!!). പിന്നെ കുറെ നാള്‍ enjoooooy ചെയ്ത് നടന്നു. അപ്പൊഴെക്കും യൂണിവേഴ്സിറ്റി പരീക്ഷയിങ്ങെത്തി. Internal exam-ന് കുറഞ്ഞ
മാര്‍ക്കുകള്‍ യൂണിവേഴ്സിറ്റിയില്‍ പിടിക്കണം എന്നൊരു വാശിയുണ്ടായിരുന്നു (?). പറ്റുമെങ്കില്‍ ഒന്നാം റാങ്ക് തന്നെ വാങ്ങിക്കണം, ശ്രമിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ… എന്നൊക്കെ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു (???…:-o). പരീക്ഷയെഴുതി കഴിഞ്ഞപ്പോള്‍, ഒന്നാം റാങ്ക് കിട്ടില്ലെങ്കിലും, എഴുപത് ശതമാനത്തിന് മുകളില്‍ എന്തായാലും കാണും എന്നുറപ്പിച്ചിരുന്നു (പിന്നെ…. ഒത്തു!!!).

അങ്ങനെ പരീക്ഷാ ഫലം വന്നു. യാദൃശ്ചികമൊന്നുമല്ലെങ്കിലും ആ ദിവസമാണ് ഞാന്‍ അവളെ ആദ്യമായി പരിചയപ്പെട്ടത്. മുന്പ് സീനിയേഴ്സ് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും നേരില്‍ പരിചയപ്പെടുന്നത് ഇതാദ്യം. സപ്ലി എന്നാണവളുടെ പേര്. എനിക്ക് വലിയ താല്‍പര്യം ഒന്നുമുണ്ടായില്ല. പക്ഷെ വേറെ
നിവൃത്തിയില്ല. ഇനി ഇതിനേം കൊണ്ട് കുറഞ്ഞത് ഒരു ആറ് മാസം എങ്കിലും നടക്കണം. “ഹാ, എല്ലാം പോട്ടെ…. നീ വാ” എന്ന് പറഞ്ഞ് ഞാന്‍ അവളുടെ കയ്യും പിടിച്ച് നടന്നു.

ഇതിപ്പോള്‍ മൂന്നാം സെമെസ്റ്റര്‍ ആണ്, വീണ്ടും പഴയ പോലെ enjoooooyment തുടങ്ങി. “എടാ പഴയ പോലെയല്ല…. നിന്റെ കൂടെ ഇപ്പോള്‍ ഒരു പെണ്ണുള്ളാതാ…ഇനി ഇങ്ങനെയൊന്നും നടന്നാല്‍ പോര, അല്പം ഉത്തരവാദിത്തമൊക്കെ വേണം” എന്ന് കൂട്ടുകാരും വീട്ടുകാരും അദ്ധ്യാപകരും അവരുടെ കഴിവിനാവും വിധം പറഞ്ഞു നോക്കി. ഞാന്‍ വിടുമോ?…. സപ്ളി കൂടെയുള്ളപ്പോള്‍ എനിക്ക് അങ്ങനെയങ്ങ് തല താഴ്‍ത്തിക്കൊടുക്കവാന്‍ പറ്റുമോ?….അങ്ങനെ മൂന്നാം സെമെസ്റ്ററും കഴിഞ്ഞു. എങ്ങനെയോ, ഒന്നാം സെമെസ്റ്ററിലെ സപ്ലിയെല്ലാം എഴുതിയെടുത്തു, അവളെ ഒഴിപ്പിച്ചു വിട്ടു
എന്നാശ്വസിച്ചിരിക്കുന്പോഴാണ്, അവള്‍ ഉടനെയൊന്നും പോകില്ലാ എന്നൊരു മുന്നറിയിപ്പും തന്ന് മൂന്നാം സെമെസ്റ്റര്‍ ഫലം വന്നത്.

അന്ന് തുടങ്ങിയ സപ്ലിയുമായിട്ടുള്ള ആത്മബന്ധം, ഏഴാം സെമെസ്റ്റര്‍ വരെ തുടര്‍ന്നു. ഇതിനിടയ്ക്ക്ക് മറ്റ് ചില കാമുകിമാരെ കൂടി എനിക്കു കിട്ടിയിരുന്നു. ഒന്നാം സെമെസ്റ്ററിലെ സപ്ലികള്‍ ഒറ്റ ചാന്‍സില്‍ പൊക്കിയ ആത്മ വിശ്വാസത്തില്‍, ചരിത്രം വീണ്ടുമാവര്‍ത്തിക്കും എന്ന എന്റെ ആത്മവിശ്വാസത്തിന് ഒരു താക്കീത് തന്ന് കൊണ്ടവള്‍ വന്നു….. “ക്രിട്ടി” …. എന്തു കൊണ്ടോ, ക്രിട്ടി വന്നതിനു ശേഷം, സപ്ലിക്ക് ഒരു പരാതി പോലും ഇല്ലായിരുന്നു. വളരെ വിശാലമനസ്കയായിരുന്ന അവള്‍ പൂര്‍വ്വാധികം ശക്തിയോടെ അടുത്ത സെമെസ്റ്ററുകളിലും എന്നെ പിന്തുടര്‍ന്നു. സപ്ലിയും ക്രിട്ടിയും ഇക്കാര്യത്തില്‍ (എന്നെ പിന്തുടരുന്നതില്‍) ഒരു മല്‍സരബുദ്ധി കാണിച്ചിരുന്നു എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.

അഞ്ചാമത്തെ സെമെസ്റ്ററില്‍ വെച്ച് ഞാന്‍ മറ്റൊരു കുട്ടിയുമായി പ്രണയത്തിലായി, അവളാണ് ‘ബ്ലെസ്സി’. മൂന്ന് പെണ്‍കുട്ടികളെ ഒരേ സമയം പ്രണയിക്കുന്നവന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാനാരുമില്ലേ എന്ന് പലപ്പോഴും ആലോചിച്ചിട്ടുമുണ്ട്. ഇതൊന്നും ഒന്നുമല്ല, എന്ന് എനിക്ക് മനസ്സിലാക്കിത്തരുവാന്‍ എന്റെ super super seniors ഉണ്ടായിരുന്നു എങ്കിലും ഒരു പടി കൂടി മുന്നോട്ട് വെച്ച് ഞാന്‍, എന്റെ നാലാമത്തെ പ്രണയിനിയെ കണ്ട്മുട്ടി,….”മെഴ്സി” …അതാണവളുടെ പേര്.

ഇത്രയുമായ സ്ഥിതിക്ക് എനിക്കൊരു കാര്യം മനസ്സിലായി, ഇങ്ങനെ പോയാല്‍ എന്റെ life ഉടനെ തന്നെ കോഞ്ഞാട്ടയാകും. അങ്ങനെ പയ്യെ പയ്യെ ഒഴിവാക്കല്‍ ശ്രമങ്ങള്‍ തുടങ്ങി. പരമേശ്വരന്‍ സാറിന്റെയും, ദിലീപ് സാറിന്റെയും ശ്രമഫലമായി, സപ്ളിയേയും, ക്രിട്ടിയെയും, ബ്ലെസ്സിയേയും ഒഴിവാക്കി. അവസാനം ഒരു മൂന്ന് ‘മെഴ്സി’ മാത്രം ബാക്കി കിടക്കുന്നു.

എന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന അമിതാത്മവിശ്വാസം വീണ്ടും തല പൊക്കുവാന്‍ തുടങ്ങി. “ഒറ്റയടിക്ക് 14 പേപ്പറുകള്‍ പൊക്കിയവനാ ഈ ഞാന്‍, പിന്നെയാ ഇന്നലെ കണ്ട ഈ മെഴ്സി”.

“അങ്ങനെയിങ്ങനെയൊന്നും ചേട്ടനെ ഞാന്‍ വിടില്ല” എന്നു മെഴ്സി പറഞ്ഞപ്പോള്‍ പിന്നെ വേറെ വഴിയില്ലാതായി. ഒടുക്കം തലകുത്തി നിന്ന് എങ്ങനെയൊക്കെയോ ഈ ഒഴിയാബാധയെ ഞാന്‍ പറഞ്ഞു വിട്ടു. പഠിച്ച കാലം നോക്കുന്പോള്‍, നാലു വര്‍ഷം കൊണ്ട് പഠിച്ചു തീര്‍ക്കേണ്ട എന്‍ജിനീയറിങ്ങ് കോഴ്സ്, ഞാന്‍ അഞ്ച് വര്‍ഷം കൊണ്ട്, “ഒരു ഡോക്ടറിനെ പോലെ പഠിച്ചു”
എന്നെനിക്കു നെഞ്ചും വിരിച്ച് air-ഉം വലിച്ചു കേറ്റി അഭിമാനത്തോടെ പറഞ്ഞു നടക്കാം.

ഈ പറഞ്ഞതെല്ലാം, എന്നെ ഇങ്ങോട്ട് പ്രണയിക്കാന്‍ വന്ന ടീമുകള്‍. എനിക്ക് ഒരു പെണ്‍കുട്ടിയോട്, ശരിക്കും പറഞ്ഞാല്‍ എന്റെ ഏഴാമത്തെ സെമെസ്റ്ററില്‍ വെച്ച്, പ്രണയം തോന്നിത്തുടങ്ങിയിരുന്നു. ഈ കുട്ടിയെ ഞാന്‍ അഞ്ചാം സെമെസ്റ്ററില്‍ വെച്ചാണ് ആദ്യം കണ്ടതെങ്കിലും, മറ്റ് girl friends
(സപ്ലി-ക്രിട്ടി-ബ്ലെസ്സി-മെഴ്സി) കൂടെയുണ്ടായിരുന്നതിനാല്‍ എനിക്ക് ഒന്നും തന്നെ പറയുവാന്‍ കഴിയുമായിരുന്നില്ല, മാത്രവുമല്ല ഞാന്‍ വലിയ താല്‍പര്യം കാട്ടിയതുമില്ല…കേള്‍ക്കുന്നവര്‍ എന്നെ പറ്റി എന്നാ വിചാരിക്കും….എല്ല്ലാം പോട്ടെ, അവള്‍ എന്നെ പരിഹസിച്ചു തള്ളില്ലേ…. ഇങ്ങനെയൊക്കെയുള്ള ഭയമായിരുന്നു ആദ്യമൊക്കെ…. പിന്നെ പിന്നെ എട്ടാം സെമെസ്റ്റര്‍ ഒക്കെ ആയപ്പോള്‍ എനിക്കൊരു ആത്മ വിശ്വാസം വന്നു….അവളുടെ പേര് Thermal എന്നായിരുന്നു… 2006 ഫെബ്രുവരിയില്‍ (GATE 2006) ഞാനൊരു അപേക്ഷ നല്‍കിയിരുന്നെങ്കിലും, ഞാന്‍ qualify കൂടി
ചെയ്തില്ല.

അങ്ങനെ നിരാശനായ ഞാന്‍ നാടു വിടുകയാണുണ്ടായത്……ഹൈദരബാദിലേക്ക്.
ഏതാണ്ടൊരു എട്ട് മാസം നീണ്ടു നിന്ന അജ്ഞാതവാസമായിരുന്നു അത്.

അടുത്ത ഫെബ്രുവരി (GATE 2007), ഞാന്‍ വളരെ പ്രതീക്ഷയോടെ ഇരുന്നു, ഇപ്രാവശ്യം qualify എങ്കിലും ആകുമെന്നെനിക്ക് ഉറപ്പായിരുന്നു. കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചാം തീയതി ഞാന്‍ ഫലമറിഞ്ഞു. 556-ആം rank, 97.09 percentile, 474 score. അങ്ങനെ അവളെ സമീപിക്കുവാനുള്ള ഒരു കടന്പ കടന്നു. ഇനി ഒരു കടന്പ കൂടി, മെയ് മാസം അവസാനത്തൊട് കൂടി നടക്കുന്ന ആ
interview-ല്‍ ഞാന്‍ ജയിച്ചു കഴിഞ്ഞാല്‍ എനിക്കവളെ സ്വന്തമാക്കാം…..സന്തോഷത്തോടെ ജീവിക്കാം….അതിനു മുന്പ് ചെയ്തു പോയ തെറ്റുകളെല്ലാം ഏറ്റ് പറയണം എന്നുണ്ടായിരുന്നു.

എന്തായാലും ഈ ശുഭദിനത്തില്‍ എനിക്കത് സാധിച്ചു. ഞാന്‍ happy-യാണ്…

സൂചിക/Legend:-

സപ്ലി – സപ്ലിമെന്ററി എന്നാണ് മുഴുവന്‍ പേര്. കൂടുതല്‍ പറയേണ്ട കാര്യമുണ്ടോ?
ക്രിട്ടി – ക്രിട്ടിക്കല്‍ എക്സാമിനേഷന്‍ . സപ്ലി കിട്ടിയില്ലെങ്കില്‍
പിന്നെ എഴുതുന്നത് ക്രിട്ടിയാണ്.
ബ്ലെസ്സി – ക്രിട്ടിയിലും കിട്ടാത്തത്. ദൈവത്തിന്റെ ‘ബ്ലെസ്സിങ്സോടെ’
എഴുതുവാന്‍ പോകുന്നത്.
മെഴ്സി – ബ്ലെസ്സിക്ക് ശേഷം വരുന്നത്. മെഴ്സിക്ക് ശേഷം പ്രളയം (NFT- Not Fit For Technical Education എന്ന പ്രളയം). പേപ്പര്‍ കറക്ട് ചെയ്യുന്നവരുടെ മെഴ്സി (കനിവ്), എന്നര്‍ത്ഥം വരുന്നു.

ഒരു കാര്യം പറയുവാന്‍ വിട്ടു പോയി. എല്ലാവര്‍ക്കും എന്റെ വിഢി
ദിനാശംസകള്‍
!!!… ഈ സാന്പത്തിക വര്‍ഷം എല്ലാ ദിവസവും ആരെങ്കിലുമൊക്കെ
എങ്ങനെയെങ്കിലുമൊക്കെ നിങ്ങളെ വിഢികളാക്കേണമെ എന്ന് ഞാന്‍
പ്രാര്‍ത്ഥിക്കാം. സത്യമായിട്ടും ഈ പോസ്റ്റും ആശംസയും തമ്മില്‍ യാതൊരു
ബന്ധവുമില്ല………

ഞാനും എന്റെ കാമുകിമാരും…(A) ………. A for “April Fool Special”

Possibly Related Posts: