Archive

Posts Tagged ‘അമേരിക്ക’

ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 14 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:


ശശി തരൂര്‍ തെറ്റിധരിപ്പിക്കുന്നു

അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ  തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.

(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)

Possibly Related Posts:


മൂളയുള്ളോരാരെങ്കിലും തരൂരിനു് കുത്തുമോ?

എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.

ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.

  1. ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
  2. തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
    • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
    • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
    • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
    • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
    • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
    • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
    • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?

    ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?

  3. തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
  4. നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
  5. ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
  6. മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
  7. കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
  8. എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
  9. ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
  10. അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം

ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?

പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍  2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)

Possibly Related Posts:


മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം

ളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.

സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?

സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.

സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?

സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?

സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?

സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.

സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)

സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?

സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?

സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.

സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?

സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?

സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു.  എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.

സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.

സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?

കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?

സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.

സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?

സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…

സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.

ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?

സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?

സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.

(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.

(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.

(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.

(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.

[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]

Possibly Related Posts:


പ്രതികരണം: ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍, ഒരു പാര്‍ശ്വവീക്ഷണം

ആണവക്കരാറിനു് പ്രതികൂലമായും അനുകൂലമായും അനവധി ലേഖനങ്ങള്‍ ഇതിനകം വന്ന് കഴിഞ്ഞു. ഇതിനെ പറ്റി ഒരെണ്ണം എഴുതണം എന്ന് ഞാന്‍ വിചാരിച്ചിട്ട് കുറെ നാളായി. അപ്പോഴാണ് ഇന്ന് വൈകിട്ട് ഇഞ്ചിയുടെ ലേഖനം കണ്ണില്‍പെട്ടത്. ഇന്തോ-അമേരിക്കന്‍ ആണവക്കരാറിനെ അനുകൂലിച്ചു കൊണ്ട്, വളരെയധികം പഠിച്ചെഴുതിയ, വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ലേഖനമാണ് ഇതെന്ന് പറയാം. ഇത്രയും പഠനം നടത്തി, ഇത്രയധികം റെഫറന്‍സുകള്‍ വായിച്ച് എഴുതിയ ഒരു ബ്ലോഗ്ഗ് പോസ്റ്റ് ഈയടുത്തൊന്നും കണ്ടിട്ടില്ല (ഒരു ഡോ. സൂരജോഫിക്കേഷന്‍). എന്നാലും, “ആണവക്കരാര്‍ നല്ലതാണ്, അതിനെ അനുകൂലിച്ചേ പറ്റൂ” എന്നൊരു മുന്‍വിധിയോട് കൂടി എഴുതിയ ഒരു ലേഖനമല്ലേ എന്ന് ചില ഭാഗങ്ങള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകുന്നു.

ആണവക്കരാറിനോടു് രാഷ്ട്രീയപരമായും സാങ്കേതികമായും എനിക്ക് എതിര്‍പ്പുണ്ട്. “അപ്പപ്പോള്‍ കാണുന്നവരെ ഔസേപ്പേട്ടാ” എന്ന് വിളിക്കുന്ന ഒരു നയമായിരുന്നു ഇന്ത്യയുടേത്, ആയതിനാല്‍ അത് തുടര്‍ന്ന് പോകുന്നതിനും വലിയ പ്രശ്നമില്ല എന്ന് ഇഞ്ചിയുടെ ലേഖനത്തില്‍ കണ്ടു. ഇതിലെ രാഷ്ട്രീയവശങ്ങളെ കുറിച്ച് ആധികാരികമായി വിലയിരുത്തുവാനുള്ള വിവരമൊന്നും എനിക്കില്ല. എന്നാല്‍ ഹൈഡ് ആക്ട് വായിച്ചുള്ള അറിവ് വെച്ച് പറയുകയാണെങ്കില്‍,

(A) സെക്ഷന്‍ 103 (1) പറയുന്നത് ഇപ്രകാരമാണ് “Oppose the development of a capability to produce nuclear weapons by any non-nuclear weapon state, within or outside of the NPT.” അതായത് ആണവായുധ ശേഷിയില്ലാത്ത ഒരു രാജ്യത്തിനെ ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കന്നത് തടയുക എന്ന്. ഇന്ത്യയെ ഒരു ആണവശക്തിയായിട്ട് ഇത് വരെ അമേരിക്ക അംഗീകരിച്ചിട്ടില്ല. അത് അംഗീകരിക്കുവാനും പോകുന്നില്ല. “പരോക്ഷമായി അംഗീകരിക്കും” എന്നൊക്കെ പറയുന്നത് സത്യത്തെ ബലാല്‍സംഗം ചെയ്യലാണ്.

(B) സെക്ഷന്‍ 103 (b) (1) “Achieve, at the earliest possible date, a moratorium on the production of fissile material for nuclear explosive purposes by India, Pakistan, and the People’s Republic of China.” ഹൈഡ് ആക്ട് അമേരിക്കക്കാരെ മാത്രം ബാധിക്കുന്ന അമേരിക്കയുടെ ആഭ്യന്തര നിയമമാണെന്നാണ് ഡോ. മന്‍മോഹന്‍ സിങ്ങും, പ്രണബ് മുഖര്‍ജ്ജിയുമൊക്കെ ആണയിടുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ ആഭ്യന്തര നിയമത്തിന് അമേരിക്കന്‍ jurisdiction-നു് പുറത്തുള്ള ഒരു സ്ഥലത്തെ ജനങ്ങളും ഗവണ്‍മെന്റും എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് പറയുവാനുള്ള അധികാരം ആരാണ് കൊടുത്തത്? അതൊക്കെ സമ്മതിച്ച് കൊടുക്കുവാനും, ഓച്ഛാനിച്ച് നില്‍ക്കുവാനും നാം ജയിപ്പിച്ച് വിട്ട കുറെ രാഷ്ട്രീയക്കാരും. ത്രിവര്‍ണ്ണ പതാക കാണുമ്പോഴും, ലക്ഷയ സിനിമ കാണുമ്പോഴും രോമാഞ്ചം കൊള്ളുന്നതല്ല ദേശാഭിമാനം. ഭരണാവര്‍ഗ്ഗത്തിന്റെ തെറ്റായ തീരുമാനങ്ങളെ, പ്രത്യേകിച്ചും ദേശത്തിന്റെ പരമാധികാരത്തെ തന്നെ പണയപ്പെടുത്തുന്ന പോലുള്ള തീരുമാനങ്ങളെ തിരുത്തുവാനുള്ള ഒരു ശക്തിയായി സംഘടിച്ച് വളരുക എന്നതാണ് ദേശാഭിമാനികളായ ഇന്ത്യാക്കാര്‍ ചെയ്യേണ്ടത്. ഈ കിളവന്‍ രാഷ്ട്രീയക്കാരുടെ തീരുമാനങ്ങള്‍ അവരെ ഒന്നുമല്ല, നമ്മളെയാണ് ബാധിക്കുവാന്‍ പോകുന്നത്. നിയോ-കൊളോണിയലിസം കൂടി എന്താണെന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

(C) സെക്ഷന്‍ 103 (b) (2) “Achieve, at the earliest possible date, the conclusion and implementation of a treaty banning the production of fissile material for nuclear weapons to which both the United States
and India become parties.” അതായത് അമേരിക്കയുടെ കയ്യിലുള്ള ആണവായുധങ്ങളൊക്കെ അവിടെയിരുന്ന് കൊള്ളട്ടെ. ഇന്ത്യ ഇതിനെ പറ്റിയൊന്നും സ്വപ്നം കൂടി കാണരുത് എന്ന്. സ്വദേശാഭിമാനികളൊക്കെ എവിടെപ്പോയി?

(D) സെക്ഷന്‍ 103 (b) (3) “Secure India’s full and active participation in United States efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass
destruction, including a nuclear weapons capability and the capability to enrich uranium or reprocess nuclear fuel, and the means to deliver weapons of mass destruction.” ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് നമ്മുടെ നേതാക്കള്‍ പറയുന്നത്. ഇന്ത്യയുടെ വിദേശ നയത്തെ ബാധിച്ചാല്‍ തന്നെ അതൊന്നും പ്രശ്നമില്ല എന്ന് ഇഞ്ചി. ഈ പറഞ്ഞത് വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ് ആണവക്കരാര്‍ ഹൈഡ് ആക്ട് വഴി ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ ബാധിക്കുമെന്നത്. അത് ഇഞ്ചി മനസ്സിലാക്കിക്കഴിഞ്ഞു എന്നത് തന്നെ ഒരു വലിയ കാര്യം തന്നെയാണ്. ഇന്നലെ നെല്‍സണ്‍ മണ്ടേല,ഇന്ന് ഇറാന്‍, നാളെ നേപ്പാള്‍, മറ്റന്നാള്‍ ശ്രീലങ്ക, പിന്നീടൊരിക്കല്‍ ഇത് നമ്മുടെ നേരെ തന്നെ തിരിയും.പഴയ കവിത ഇപ്പോള്‍ വീണ്ടും ഓര്‍മ്മ വരുന്നു. കഴിഞ്ഞ തവണ അത് ഉപയോഗിച്ചതും!!!!

(E) (i) “assessment of whether India is fully and actively participating in United States and international efforts to dissuade, isolate, and, if necessary, sanction and contain Iran for its efforts to acquire weapons of mass destruction, including a nuclear weapons capability (including the capability to enrich uranium or reprocess nuclear fuel), and the means to deliver weapons of mass
destruction, including a description of the specific measures that India has taken in this regard.”

മൂര്‍ത്തിക്ക് നന്ദി ഈ പോയിന്റ് ചൂണ്ടിക്കാട്ടിയതിനു് :)

ആണവക്കരാറിന്റെ രാഷ്ട്രീയപരമായ പ്രശ്നങ്ങളെ കുറിച്ചുള്ള എന്റെ അറിവു് ഇത്രത്തോളമേ ഉള്ളു. ഇതിന്റെ അപ്പുറത്തേക്ക് വായിക്കുവാനുള്ള സമയം എനിക്ക് ലഭിച്ചില്ല.

ഇനി ആണവക്കരാറിന്റെ സാങ്കേതികവശങ്ങളിലേക്ക്. ഇഞ്ചി തന്റെ ലേഖനത്തില്‍ ഇപ്രകാരം പറഞ്ഞു,

“ഇന്ത്യയുടെ ഹൈ ആഷ് കണ്ടന്റുള്ള (high ash content) കല്‍ക്കരി വഴിയാണ് ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഇന്ത്യയുടെ കാര്‍ബണ്‍ ഉദ്വമനം (emission) മാത്രം ലോകത്തിന്റെ അന്തരീക്ഷ സന്തുലിതാവസ്ഥയെ താറുമാറാക്കും.

ഇന്ത്യയുടെ വൈദ്യുതിയുടെ ഏകദേശം 60-70 ശതമാനത്തോളം കല്‍ക്കരി ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഈ കല്‍ക്കരി നാം ഇന്‍ഡോനേഷ്യയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയുടെ കയ്യില്‍ വളരെയധികം കല്‍ക്കരി reserve ഉണ്ട് (കൃത്യമായി ഓര്‍മ്മയില്ല). എന്നാല്‍ ഇതിന്‍ ചില കുറവുകളുണ്ട്. ഇന്ത്യന്‍ കല്‍ക്കരിയെ സാങ്കേതികമായി പറയുകയാണെങ്കില്‍ “High quality and low grade” കല്‍ക്കരി എന്നാണ് വിശേഷിപ്പിക്കുക. ഇതര കല്‍ക്കരികളെ അപേക്ഷിച്ച് നമ്മുടെ കല്‍ക്കരിയില്‍ സള്‍ഫറിന്റെ അംശം (ഏകദേശം 0.03%) കുറവാണ് (ആയതിനാല്‍ high quality), എന്നാല്‍ ഇഞ്ചി സൂചിപ്പിച്ച പോലെ ചാരം വളരെയധികം (ഏകദേശം 40%) ഉണ്ട്, അതിനാല്‍ കലോറിഫിക്‍ വാല്യു കുറവാണ് (അത് കൊണ്ട് low grade). പക്ഷെ അത് കൊണ്ട് കാര്‍ബണ്‍ എമിഷന്‍സ് കൂടുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. ചാരാംശം കൂടുതലുള്ളത് കൊണ്ട് ഒരു യൂണിറ്റ് പവര്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ കല്‍ക്കരി വേണ്ടി വരുന്നെന്നേ ഉള്ളൂ, പക്ഷെ കത്തുന്ന കാര്‍ബണിന്റെ അളവ് ഒന്നായതിനാല്‍ കാര്‍ബണ്‍ എമിഷന്റെ അളവും അത് തന്നെ ആയിരിക്കും. FBC (Fluid Bed Combustion) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യന്‍ കല്‍ക്കരിയെ സുഗമമായി ഉപയോഗിക്കാവുന്നതേയുള്ളൂ.

ഇഞ്ചി മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു”ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി ഒരു രാഷ്ട്രീയ ഗിമ്മിക്കല്ല. ഇന്ത്യയുടെ ഊര്‍ജ്ജാവശ്യങ്ങള്‍ ഒരു ദിവസം ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ പോലും വ്യക്തമാവേണ്ടതാണ്. ഇന്ത്യയുടെ ഒരു പട്ടണം പോലും പരിപൂര്‍ണ്ണമായി ഊര്‍ജ്ജപ്രതിസന്ധിയില്‍ നിന്നു വിമുക്തമല്ല. ഏറ്റവുമധികം വ്യവസായവല്‍ക്കരിക്കപ്പെട്ട മഹാരാഷ്ട്രയില്‍ പോലും 30% ആണു പീക്ക് ടൈമില്‍ പവര്‍ ഡെഫിസിറ്റ്. എന്നാല്‍ അതേ സമയം ചൈനയിലെ കുഗ്രാമങ്ങളില്‍ പോലും 90% വരെ വൈദ്യുതി ലഭ്യമാണ്.

ഇന്ത്യയെ പത്തമ്പത് വര്‍ഷത്തോളം ഭരിച്ചി(മുടിച്ച്)ട്ടും ഇപ്പോഴാണോ ബോധോദയം ഉണ്ടായത്? യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ തീരുമാനങ്ങള്‍ എടുത്ത മുന്‍സര്‍ക്കാരുകളെയാണ് ഇതിനു് കുറ്റം‌ പറയേണ്ടത്. മഹരാഷ്ട്രയിലെ വൈദ്യുത മേഖലയില്‍ എന്‍റോണ്‍ എന്ന കുപ്രസിദ്ധ കമ്പനിയെ തൊണ്ണൂറുകളില്‍ കൊണ്ട് വന്നതും ഈ വലത്‌പക്ഷ വിഢികളാണ്‍. അന്ന് അതിനെതിരെ സംസാരിച്ച ജനങ്ങളുടെയോ, ഇടത്‌പക്ഷ സംഘടനകളുടെയോ വാക്കുകള്‍ ചെവിക്കൊള്ളാതെ എടുത്ത നടപടിയുടെ ഫലമാണ് ഇന്ന് മുംബൈ നഗരം‌ അനുഭവിക്കുന്നത്.

ചൈനയില്‍ മാതൃകാപരമായ വൈദ്യുതി നിര്‍മ്മാണ-വിതരണമാണ് നടക്കുന്നത് എന്ന് പറഞ്ഞതും വളരെ നല്ല കാര്യം (ഇഞ്ചി കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നു). ഈ പറഞ്ഞ ചൈനയില്‍ വെറും 2 ശതമാനമാണ് ആണവ വൈദ്യുതി. അവിടെ പ്രധാനമായും താപ വൈദ്യുതിയും ജലവൈദ്യുതിയുമാണ് ഉപയോഗിക്കുന്നത്. ചൈനയില്‍ ആവിഷ്കരിച്ച് വിജയിച്ച മൈക്രോ ഹൈഡല്‍ പവര്‍ പ്ലാന്റുകള്‍ ഇന്ത്യയുടെ ഗ്രാമീണ സാഹചര്യങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്.

എന്താണ് ഇന്ത്യക്ക് വേണ്ടത്?

(1) Energy Sustainability – “Sustainability is the ability to use the resources in such a way to meet the daily demands without compromising the needs of future generations”. അതായത് നാളത്തെ തലമുറയുടെ ആവശ്യങ്ങള്‍ക്ക് ഹാനികരമാകാത്ത രീതിയില്‍ വിഭവങ്ങളെ ഉപയോഗിച്ച് ഇന്നിന്റെ ആവശ്യങ്ങളെ നേടുക. വെറും നാല്‍പ്പത് വര്‍ഷത്തേക്കുള്ള ഈ കരാറില്‍, നാല്‍പ്പത് വര്‍ഷം കഴിഞ്ഞ് റിയാക്ടറുകള്‍ ഓടിക്കുവാനുള്ള ഇന്ധനം ആരു് തരും?

(2) Energy Security അല്ലെങ്കില്‍ ഊര്‍ജ്ജ സുരക്ഷ – യാതൊരു വിദേശ ശക്തിക്കും അടിപ്പെടാതെ ഇന്ത്യയില്‍ നിന്നുള്ള വിഭവങ്ങള്‍ ഉപയോഗിച്ച്, പറ്റുമെങ്കില്‍ ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഊര്‍ജ്ജം നിര്‍മ്മിക്കുക. ഇന്ന് നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി നാം ഭിക്ഷ യാചിക്കുന്നത് ഓപെക്കിനോടാണ് അത് നാളെ എന്‍ എസ്സ് ജി-യോടായിരിക്കും. നമ്മുടെ വിദേശ നയം അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് മാറ്റിയില്ലെങ്കില്‍ ഏകപക്ഷീയമായി കരാറില്‍ നിന്ന് പിന്മാറാനുള്ള വകുപ്പൊക്കെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന ആണവക്കരാറിലുണ്ട്. നാം ആണവപ്ലാന്റുകള്‍ നിര്‍മ്മിക്കുവാന്‍ ചിലവാക്കുന്ന ലക്ഷക്കണക്കിനു് കോടി ഡോളറിനെ പറ്റി മാത്രം ഒന്നും പറയുന്നില്ല.

ഞാന്‍ മന്‍മോഹനായിരുന്നുവെങ്കില്‍….. (അല്ലെങ്കില്‍ ആണവക്കരാറില്ലാതെയും ജീവിക്കാമോ?)

(1) ഈ ലക്ഷക്കണക്കിന് കോടി ഡോളര്‍ സോളിഡ് ക്യാഷ് ആയിട്ട് എന്റെ കയ്യില്‍ ഉണ്ടായിരുന്നെങ്കില്‍, അതില്‍ ഒരു ചെറിയേ ഭാഗമെടുത്ത് പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചേനെ. സാധാരണ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ബസ്സുകള്‍ (വോള്‍വ്വോയും ഗരുഡായുമല്ല) കൂടുതല്‍ വാങ്ങിക്കും, കൂടുതല്‍ റൂട്ടുകള്‍ ദേശസാല്‍ക്കരിക്കും.
(2) ഓര്‍ഡിനറി ബസ്സിലെ ചാര്‍ജ്ജ് സാധാരണ സ്വകാര്യ ബസ്സിനേക്കാള്‍ കുറയ്ക്കുവാന്‍ നടപടികളെടുക്കും. അധികം വരുന്ന ആള്‍ക്കാര്‍ അധിക വരുമാനമാണെന്ന് പറയേണ്ടല്ലോ?
(3) പൊതുഗതാഗത സം‌വിധാനങ്ങള്‍ക്ക് ഇന്ധനത്തില്‍ നികുതിയിളവ് കൊടുക്കുന്നതായിരിക്കും. ഇവയുടെ ഇന്ധനം ഒരു സ്വകാര്യ വാഹനത്തിലുപയോഗിക്കുവാന്‍ പറ്റാത്ത തരത്തിലുള്ള സാങ്കേതികവിദ്യ (അതായത് എന്തെങ്കിലും ഇന്ധനത്തില്‍ കലര്‍ത്തിയോ, ഇന്ധന ടാങ്കിന്റെയും നികുതി കുറഞ്ഞ ഇന്ധന ടാങ്കറിന്റെ നോസ്സിലിന്റെ വലിപ്പം‌ കൂട്ടിയുമോ ഒക്കെ) വികസിപ്പിച്ച് നടപ്പാക്കും.

ഈ (1), (2) & (3) എന്ത് കൊണ്ടെന്ന് ചോദിക്കും. ഒരു സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിനെ അപേക്ഷിച്ച് ചിലവും ആളോഹരി ഇന്ധനവും പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കുറവാണ്, ആയതിനാല്‍ ഇന്ധനോപയോഗവും, ഇന്ധനം‌ മൂലമുള്ള മലിനീകരണവും, സാധാരണ ജനങ്ങളുടെ കീശയും നന്നാക്കാം ഇവ മൂലം.

(4) ഇന്ത്യയുടെ പൊതു-വൈദ്യുത-ഗ്രിഡിന്‍ മേലുള്ള burden കുറയ്ക്കുന്നതിനായിട്ട്, localized ആയിട്ടുള്ള ചെറുകിട വൈദ്യുത നിലയങ്ങള്‍(micro power plants) നിര്‍മ്മിക്കും. ഗ്രിഡിനു് എത്തിപെടാന്‍ സാധ്യതയില്ലാത്തിടത്തൊക്കെ (or less feasible), decentralized-standalone-systems മുഖേന തദ്ദേശ്ശീയമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ട് വൈദ്യുതി നിര്‍മ്മിക്കും. സൗരോര്‍ജ്ജ-പവനോര്‍ജ്ജ പദ്ധതികള്‍ ഈ burden കുറയ്ക്കുവാന്‍ സഹായകരമാണ്.
(5) തദ്ദേശീയമായി നിര്‍മ്മിച്ചുപയോഗിക്കുവാന്‍ കഴിയുന്ന രീതിയിലുള്ള ജൈവ‌ഇന്ധന നിര്‍മ്മാണ-ഉപഭോഗ സംവിധാനങ്ങള്‍ വികസിപ്പിക്കുവാന്‍ തുക ചിലവഴിക്കും.
(6) ഇന്ത്യയില്‍ സുലഭമായി ലഭിക്കുന്ന തോറിയം ഉപയോഗിക്കുന്ന റിയാക്ടറുകളുടെ വികസനം ത്വരിതപ്പെടുത്തുവാനായി കൂടുതല്‍ വിഭവങ്ങളെ (men, money and material) allocate (എന്താ ഇതിന്റെ മലയാളം) ചെയ്യും. ഇഞ്ചി പറയുന്നതനുസരിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് ശരിയാകുമെന്നാണ്. ഇവിടെ എന്റെ ഹോസ്റ്റലില്‍ ഉള്ള ഒരു സുഹൃത്തിന്റെ (പുള്ളി കല്‍പ്പാക്കത്ത് ജോലി ചെയ്യുകയാണ്) മൊഴിയനുസരിച്ച് ആദ്യ തോറിയം റിയാക്ടറില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുവാന്‍ ഒരു മുപ്പത് കൊല്ലം‌ എങ്കിലും എടുക്കുമെന്നാണ്.

ആണവ വൈദ്യുതി ക്ലീനാണോ?

ആണവനെ ഉണ്ടാക്കുവാനായിട്ട് തുടങ്ങുന്ന ഖനനത്തില്‍ തൊട്ട് അതവസാനം കൊണ്ട് പോയി കളയുമ്പോള്‍ വരെ പ്രശ്നമാണ്. ഇഞ്ചിയുടെ പോസ്റ്റില്‍ പറഞ്ഞ പോലെ
“പ്രധാനമായും ജംഷെഡ്പൂറിലെ ജഗുദാദയില്‍ നിന്നുമാണ് യുറേനിയം(യെല്ലോ കേക്ക്) ഖനനം ചെയ്തെടുക്കുന്നത്. പക്ഷെ ഈ ഖനികള്‍ പലതും ഖനിസുരക്ഷാ വീഴ്ചകള്‍ നിമിത്തം ചുറ്റും താമസിക്കുന്ന ജനങ്ങള്‍ക്ക് അസുഖങ്ങള്‍ വരുത്തിവെക്കുന്നു എന്ന ആരോപണങ്ങളും”, ഇതാരോപണമല്ല, ശരി തന്നെയാണ്. ഖനനം ചെയ്യുമ്പോഴും, enrich ചെയ്യുമ്പോഴും, കൈകാര്യം ചെയ്യുമ്പോഴുമെല്ലാം അപകടകാരിയാണ് ഈ യുറേനിയം. കല്‍പ്പാക്കത്തേക്കുള്ള ആണവ ഇന്ധനം നമ്മുടെ കേരളത്തില്‍ കൂടി അതീവ രഹസ്യമായിട്ടാണ് കൊണ്ട് പോയത്. ആണവ വൈദ്യുതി നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന ആണവ മലിനീകരണം fission waste കൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്. അവിടെ ഉപയോഗിക്കുന്ന അനുബന്ധ വസ്തുക്കളായ മോഡറേറ്ററുകള്‍, ഹീറ്റ് എക്സ്ചേഞ്ചറിലുപയോഗിക്കുന്ന ദ്രാവകങ്ങള്‍ എല്ലാം തന്നെ മലിനീകരിക്കപ്പെടുന്നു.

നമ്മുക്ക് കിട്ടുവാന്‍ പോകുന്ന സാങ്കേതിക വിദ്യ പഴഞ്ചനാണ്. അമേരിക്ക തന്നെ ഒരു ആണവ നിലയം സ്ഥാപിച്ചിട്ട് പന്ത്രണ്ട് വര്‍ഷത്തോളമായി. അമേരിക്കയ്ക്ക് വേണ്ടാത്ത ഗുണനിലവാരം കുറഞ്ഞ സാങ്കേതിക വിദ്യ എന്തിനാണ് ഇന്ത്യയുടെ മേല്‍ dump ചെയ്ത് ലാഭമുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്?

ആണവ അപകടങ്ങള്‍ ഒന്നും തന്നെ പുറത്ത് പോകുന്നില്ല. ഈ പറഞ്ഞ ഫ്രാന്‍സില്‍ തന്നെ ഈയടുത്ത കാലത്ത് ഒരു ആണവ അപകടം ഉണ്ടായി. ആരറിഞ്ഞു? ഈ ലോകത്തുണ്ടായ ആണവ അപകടങ്ങളെ പറ്റി ഇവിടെ നിന്നും വായിക്കാം. വേണമോ നമ്മുടെ വീടിന്റെ അടുത്തൊരു ആണവ നിലയം?

ആണവ വൈദ്യുതി ചിലവു് കുറഞ്ഞതാണോ?

മനഃപൂര്‍വ്വമാണോ അല്ലെങ്കില്‍ മനസ്സില്ലാക്കാഞ്ഞത് കൊണ്ടോ അല്ലെങ്കില്‍ വാദം ശരിയെന്ന് തെളിയിക്കുവാനുള്ള ധൃതി കൊണ്ടോ ഇഞ്ചി ഒരു കാര്യം അതി വിദഗ്ധമായി തെറ്റിച്ചു. ഇഞ്ചി ഇങ്ങനെ പറയുകയുണ്ടായി

അതേ സമയം ആണവ പ്ലാന്റുകള്‍ നിര്‍മ്മിക്കാനുള്ള ചിലവുകള്‍ 50mn/Mwe രൂപയിലും, വൈദ്യുതി യൂണിറ്റ് ചിലവ് രൂപ 2.50/യൂണിറ്റ് ആയാണ് കണക്കുകൂട്ടപ്പെട്ടിരിക്കുന്നത്.

ആണവപ്ലാന്റുകളുടെ capital cost എന്ന് പറയുന്നത് കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ആണവ പ്ലാന്റുകളുടെ operating cost കല്‍ക്കരി നിലയങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒരു നിലയത്തിന്റെ cost/unit നിര്‍ണ്ണയിക്കുമ്പോള്‍ de-commissioning costs കൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. Life-extension എന്നത് ആണവപ്ലാന്റുകളില്‍ പ്രായോഗികമല്ല, മറ്റ് സാങ്കേതികവിദ്യകളെ അപേക്ഷിച്ച് നോക്കുമ്പോള്‍. ആയതിനാല്‍, ഒരി നിശ്ചിത കാലം കഴിയുമ്പോള്‍ ഇവ ഡീകമ്മീഷന്‍ ചെയ്യേണ്ടതായി വരുന്നു. ഈ ഡീ-കമ്മീഷനിങ്ങ് കോസ്റ്റ് ഉള്‍പടെ ആണവവൈദ്യുതിയുടെ ചിലവു് എന്ന് പറയുന്നത് ഏകദേശം Rs. 8-9/unit ആണ്. ഗ്രാമ പ്രദേശങ്ങളിലെ സാധാരണക്കാരന്‍ ഉപയോഗിക്കുവാന്‍ പറ്റിയ സാധനം!!!

മറ്റൊന്ന് പറയുവാനുള്ളത്, ആണവ‌ഇന്ധനത്തിന്റെ വില വര്‍ധന പെട്രോളിയം വിലവര്‍ദ്ധനയേക്കാള്‍ ഭീകരമത്രെ. അപ്പോള്‍ തീര്‍ച്ചയായും ചെലവു് കുറഞ്ഞ വൈദ്യുതി തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം…

ഇന്ത്യക്ക് ആണവക്കരാര്‍ തോന്നുമ്പോള്‍ കാറ്റില്‍ പറത്താമോ?

ലക്ഷക്കണക്കിനു് കോടി ഡോളര്‍ ചിലവഴിച്ച് കുറെ ആണവനിലയങ്ങള്‍ സ്ഥാപിച്ച് കഴിഞ്ഞ് കുറെ തൊഴിലുകളും നല്‍കി പിന്നെ ഈ ആണവക്കരാറില്‍ നിന്നും പിന്മാറുവാന്‍ തലയില്‍ ഓളം വെട്ടണം. ഈ കരാറില്‍ നിന്ന് ആരു് പിന്മാറിയാലും നഷ്ടം ഇന്ത്യക്ക് തന്നെയാണ്. ഇനി പിന്മാറാനായിട്ടാണ് കരാറില്‍ ഒപ്പ് വയ്ക്കുന്നത് എങ്കില്‍ പിന്നെ ഊര്‍ജ്ജ സുരക്ഷയെ പറ്റിയും മറ്റും എന്തിനു് വാചാല(ന്‍/ര്‍)യാകുന്നു. ഇതിനെക്കാള്‍ നല്ല എത്രെയോ options നമ്മുടെ മുന്നിലുള്ളപ്പോള്‍ എന്തിന് ഇതിന് വേണ്ടി ഇവിടെ ചിലര്‍ നിര്‍ബന്ധം പിടിക്കുന്നു? അതിനുള്ള ഉത്തരം എന്നേക്കാള്‍ വിവരമുള്ളവര്‍ ഇവിടെ പറഞ്ഞു കഴിഞ്ഞു.

കൂടുതല്‍ വായനയ്ക്ക്:-

(1) ആണവകരാര്‍: 10 തെറ്റിദ്ധാരണകള്‍
(2) ആണവ മറിമായങ്ങള്‍
(3) ന്യൂക്ലിയര്‍വല്‍ക്കരിക്കപ്പെടുന്ന സ്വാതന്ത്ര്യം
(4) രാഹുല്‍, കലാവതിക്കു വേണ്ടത് അന്നമാണ്; ആണവോര്‍ജ്ജമല്ല
(5) ആണവകരാറും അവസരവാദവും
(6) ആണവക്കരാര്‍ ആര്‍ക്കുവേണ്ടി?
(7) ആണവ വികിരണമേല്‍ക്കുന്ന ഫ്രെഞ്ച് തൊഴിലാളികള്‍
(8) ആണവോര്‍ജ്ജത്തിനു ബദല്‍ മൈക്രോ ഉത്പാദനം
(9) ഫ്രഞ്ച് ആണവ ചോര്‍ച്ച: അധികാരികള്‍ വെള്ളത്തിന്റെ ഉപയോഗം നിരോധിച്ചു
(10) എന്തുകൊണ്ട് ആണവോര്‍ജ്ജം ഒരു പരിഹാരമല്ല
(11) ഇന്‍ഡോ-അമേരിക്കന്‍ ആണവ കരാര്‍ പിന്‍വലിക്കുക
(12) ആണവ നിലയങ്ങളേക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍
(13) ആണവക്കരാറിനെക്കുറിച്ചുള്ള പക്ഷപാതവീക്ഷണത്തിനൊരു എതിര്‍പക്ഷാഭിപ്രായം (A must read continuation for the reply in this post)
(14) ആണവക്കരാര്‍ – ഓര്‍മ്മിക്കേണ്ട എട്ടുകാര്യങ്ങള്‍
ഇതെല്ലാം വായിച്ച ശേഷം ചിന്തിക്കുക…. തീരുമാനിക്കുക…പ്രവര്‍ത്തിക്കുക!!!!! ഈ ഒരു അപകട-കരാര്‍ നമ്മുക്ക് വേണമോ? ഈ കരാറിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരാണ്?

പ്രതികരണങ്ങള്‍ക്ക് ചില മറുപടികള്‍:-

@N.J ജോജൂ

ലേഖനം വായിച്ചതിനും പ്രതികരിച്ചതിനും ആദ്യം തന്നെ നന്ദി പറഞ്ഞ് കൊള്ളട്ടെ. ആണവക്കരാറെന്നല്ല ആണവോര്‍ജ്ജമേ മനുഷ്യന്‍ ആപത്ത് എന്ന, ഇടത് പക്ഷത്തേക്കാള്‍ restrictive ആയ, ചിന്താഗതിക്കാരനാണ് ഞാന്‍. ഇടത്‌പക്ഷതത്വശാസ്ത്രങ്ങളിലൊക്കെ വിശ്വസിച്ച് തുടങ്ങും മുന്പേ ഈ ആണവക്കരാറിനു് എതിരായിരുന്നു ഞാന്‍. എന്റെ ആദ്യകാല പോസ്റ്റുകള്‍ വായിച്ചാല്‍ അത് മനസ്സിലാകും.

മറുപടി #1 (ref)

NPT-യില്‍ ഒപ്പ് വയ്ക്കാത്ത രാജ്യങ്ങളുമായി ആണവസഹകരണത്തിലേര്‍പ്പെടുവാന്‍ സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റിനധികാരമില്ല. “ചില പ്രത്യേകസാഹചര്യങ്ങളില്‍” (അതെന്തെന്ന് ഇത് വരെ വ്യക്തമല്ല) ഇന്ത്യക്ക് വേണ്ടി ഈ കര്‍ശന വ്യവസ്ഥയില്‍ നിന്ന് അയഞ്ഞ് കൊടുക്കുവാന്‍ അല്ലെങ്കില്‍ ആണവസഹകരണത്തിലേര്‍പ്പെടുവാനുള്ള നിയമ ഭേദഗതിയാണ് ഹൈഡ് ആക്ട്. അതായത് ഹൈഡ് ആക്ടില്ലെങ്കില്‍ 123 കരാറില്ല. ഹൈഡ് ആക്ടിലെ കാര്യങ്ങള്‍ ശരിയായി നടത്തിക്കുവാന്‍ അമേരിക്കന് ഭരണകൂടം ബാധ്യസ്ഥരാണ്. ഇന്ത്യ പാലിക്കുകയില്ല എന്ന് എവിടെയും പ്രത്യക്ഷത്തില്‍ ഉറപ്പ് കൊടുത്തിട്ടില്ലെങ്കിലും ആണവസഹകരണക്കരാറില്‍ ഒപ്പ് വയ്ക്കുന്നത് ഈ ഹൈഡ് ആക്ടിനെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമാണ്.

മറുപടി #2 (ref)

ആണവശക്തികളല്ലാത്ത ഒരു രാജ്യവും ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉള്ള അധികാരങ്ങള്‍ അടിയറ വെച്ച് ആണവനിര്‍വ്യാപനം ആ രാജ്യങ്ങളില്‍ മാത്രമൊതുക്കുക എന്ന, പ്രത്യക്ഷത്തില്‍ തന്നെ വൃത്തികെട്ടതായ വ്യവസ്ഥയുള്ള ഒരു കരാറാണ് NPT. 1975 മുതല്‍ തന്നെ ആണവായുധം കൈവശമുണ്ടെങ്കിലും ഇന്ത്യയെ ഒരു ആണവശക്തിയായി (nuclear capable country) ഇത് വരെ അംഗീകരിച്ചിട്ടില്ല. അതേ സമയം നാറ്റോ രാജ്യങ്ങള്‍ക്ക് ആണവായുധം കൈമാറാനും സൂക്ഷിക്കുവാനുമൊക്കെ അമേരിക്കയ്ക്ക് ഒരു പ്രശ്നവുമില്ല. ഇതില്‍ നിന്നും ആണവായുധ നിര്‍വ്യാപനമല്ല അമേരിക്കയുടെ ലക്ഷ്യം എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്.

മറുപടി #3 (ref)

വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്കും അവികസിത രാജ്യങ്ങള്‍ക്കും എല്ലിന്‍ കഷ്ണങ്ങളും, മീന്‍ മുള്ളുമൊക്കെ കൊടുത്തിട്ട് നാളെ ഞാന്‍ വരുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ കാണരുത്, അവിടെ അങ്ങനെയൊക്കെ വേണം എന്ന് പറഞ്ഞ് അധികാരമുറപ്പിക്കുന്ന പ്രക്രിയയെ വിളിക്കുന്ന പേരാണ് നിയോ-കൊളോണിയലിസം. ആണവക്കരാര്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ അമേരിക്കയുടെ താല്‍പര്യത്തിനനുസരിച്ച് തുള്ളേണ്ടതായി വരും. ലോക സമാധാനത്തിന് നൊബേല്‍ സമ്മാനം ലഭിച്ച നെല്‍സണ്‍ മണ്ടേല അമേരിക്കന്‍ തീവ്രവാദി പട്ടികയില്‍ പെട്ടിരുന്നു, വര്‍ണ്ണവിവേചനത്തിനെതിരെ പ്രതികരിച്ച ആന്റി-അപാര്‍ത്തീഡ് എന്ന സംഘടനയും ഈ തീവ്രവാദിപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു, WMD ഉണ്ടെന്നാരോപിച്ച് ഒരു ഭരണാധികാരിയെ വധിക്കുകയും അവിടുത്തെ ജനജീവിതം താറുമാറാക്കുകയും ചെയ്ത ഒരു രാജ്യവുമായിട്ട് ഒരിടപാട് വേണമോ? കാശ് തരാമെന്ന് പറഞ്ഞാല്‍ വേശ്യയുടെ കൂടെയും പോകുമോ?

മറുപടി #4 (ref1 and ref2)

അമേരിക്കയുടെ നയം പ്രത്യക്ഷത്തില്‍ ആണവനിര്‍വ്യാപനം ആയിരിക്കാം. ആണെങ്കില്‍ തന്നെ സ്വന്തം കയ്യിലുള്ള ആണവായുധങ്ങളെല്ലാം നശിപ്പിച്ചാണ് അമേരിക്ക മാതൃക കാട്ടേണ്ടിയിരുന്നത്. സ്വന്തം കയ്യിലുള്ള ആണവായുധങ്ങളില്‍ നാമമാത്രമായ കുറവു് വരുത്തുകയും, സഖ്യ‌കക്ഷികള്‍ക്ക് അവ കൈമാറുകയും ചെയ്യുന്നതിന് അമേരിക്ക ഒരു മടിയും കാണിക്കുന്നില്ല. ഇതോ ആണവനിര്‍വ്യാപനം?

മറുപടി #5 (ref)

ആണവോര്‍ജ്ജമില്ലാതെയും നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാമെന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ പ്രകൃതിയെ വന്‍കിട ജലവൈദ്യുത പദ്ധതികളെ പോലെ ബാധിക്കുന്നില്ല എന്ന കാര്യം സൂചിപ്പിച്ച് കൊള്ളട്ടെ. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൈക്രോ ഹൈഡല്‍ പ്രോജക്ടുകള്‍ ഇപ്പോള്‍ തന്നെ വന്ന് തുടങ്ങിയിട്ടുണ്ട്. മൈക്രോ പവര്‍ പ്രോജെക്ട് എന്ന് പറയുന്നതാണ് കൂടുതല്‍ general ആയ വാക്ക് – ചെറുകിട ഊര്‍ജ്ജ പദ്ധതികള്‍. ഇവ ജലവൈദ്യുതി തന്നെ ആകണമെന്നില്ല. മുന്‍സിപ്പല്‍-ജൈവാവശിഷ്ടങ്ങളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുക, പവനോര്‍ജ്ജം, സൗരോര്‍ജ്ജം ഇവയൊക്കെ മൈക്രോ പവര്‍ പ്രോജക്ടുകളിലൂടെ ഫലവത്താക്കാവുന്ന സാങ്കേതികവിദ്യകളാണ്. Energy security, Energy sustainability, low-cost-energy തുടങ്ങിയവയൊക്കെ വെച്ച് നോക്കുമ്പോള്‍ ഏത് ആണവനേക്കാളും മികച്ച് നിക്കുന്നവയാണ് ഇതൊക്കെ.

പരിസ്ഥിതിയെ മറന്ന് കൊണ്ട് ഒരു കാര്യവും ചെയ്യരുത് എന്ന് തന്നെയാണ് എന്റെ അഭിപ്രായവും. ഒരു വന്‍കിട ഡാം, അതിന്റെ കാലാവധി കഴിഞ്ഞാല്‍ മറ്റൊരിടത്ത് നിര്‍മ്മിച്ച് പഴയതിന്റെ കുറവു് നികത്തുവാന്‍ സാധിക്കും, എന്നാല്‍ പഴയ ഡാം വരുത്തി വെച്ച ജൈവ-നശീകരണത്തെ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ ഒട്ടും തന്നെ സാധിക്കുന്നില്ല. പ്രകൃതിയില്ലെങ്കില്‍ മനുഷ്യനുമില്ല. ഈ ആണവനിലയം ഡീ-കമ്മീഷന്‍ ചെയ്ത സ്ഥലത്ത് പിന്നെ ആരെങ്കിലും വരുമോ?

മറുപടി #6 (ref)

ഇന്ത്യയുടെ 3 stage nuclear programme-ന്റെ ആദ്യ ഘട്ടത്തില്‍ സ്വാഭാവിക U-235 ഉപയോഗിച്ചുള്ള pressurized heavy water reactor-ലൂടെ പ്ലൂട്ടോണിയം നിര്‍മ്മിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഈ പ്ലൂട്ടോണിയം fast breeder reactor-ല്‍ ഉപയോഗിച്ച് തോറിയത്തില്‍ നിന്നും U-233 നിര്‍മ്മിക്കുന്നു. മൂന്നാമത്തെ ഘട്ടത്തില്‍ ഈ U-233 വൈദ്യുത നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

IAEA-യുടെ സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ച് നമ്മുടെ പ്ലൂട്ടോണിയം നിര്‍മ്മാണ തോത് വര്‍ഷത്തില്‍ നൂറ് ഗ്രാമായി പരിമിതപ്പെടുത്തണം. സൂക്ഷിക്കുവാന്‍ പറ്റുന്ന കൂടിയ അളവ് എന്ന് പറയുന്ന ഒരു കിലോഗ്രാമും. ഇങ്ങനെ പോയാല്‍ നമ്മുടെ തോറിയം വൈദ്യുതി…. ഗോവിന്ദാ …. ഗോവിന്ദാ!!!

പിന്നെ ഒരു തരത്തിലുമുള്ള ആണവോര്‍ജ്ജത്തെയും ഞാന്‍ അനുകൂലിക്കുന്നില്ല (പോസ്റ്റില്‍ ഒരു ഒഴുക്കില്‍ അങ്ങ് എഴുതിപ്പോയതാണ്). നമ്മുക്ക് വേണ്ടത് renewable sources-നെ ആശ്രയിച്ച് കൊണ്ടുള്ള ഒരു ഊര്‍ജ്ജ സംസ്കാരമാണ്. ആണവോര്‍ജ്ജത്തെ renewable source ആയി അംഗീകരിക്കാന്‍ എനിക്ക് പറ്റില്ല, ഞാന്‍ അങ്ങനെയല്ല അതിനെ പറ്റി പഠിച്ചതും.

Possibly Related Posts: