Archive

Archive for the ‘പ്രതികരണം’ Category

Stinking Issues with Trivandrum Bloggers List

ഇംഗ്ലീഷില്‍ വോയറിസം [voyeurism] എന്നൊരു വാക്കുണ്ട്. അപര വ്യക്തികള്‍ സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഒളിഞ്ഞ് നോക്കി ആസ്വദിക്കുന്നതിന് പറയുന്ന പേരാണത്. “Peeping Tom” എന്നും ഈ വൈകൃതം കാണിക്കുന്ന വ്യക്തിയെ വിളിക്കാറുണ്ട്. മലയാളത്തില്‍ വോയറിസത്തിന് തത്തുല്യമായ ഒരു പേരാണ് ചെറ്റത്തരം. ചെറ്റത്തരത്തിന്റെ അര്‍ത്ഥം എന്തെന്ന് ചോദിക്കുകയാണെങ്കില്‍, ചെറ്റ പൊക്കി നോക്കി ആനന്ദം കണ്ടെത്തുന്നവന്‍ എന്ന് പറയാം. അതായത് മറ്റുള്ളവരുടെ സ്വകാര്യത താല്പര്യത്തോടെ വീക്ഷിക്കുന്നവര്‍ കാണിക്കുന്നത് ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ചെറ്റത്തരമാണ്.

അത്തരമൊരു വൈകൃതം ഒരു ജനാധിപത്യ ഭരണകൂടം കാണിക്കുകയാണെങ്കില്‍, അതിനെ വിമര്‍ശിക്കേണ്ടത് ആ ഭരണകൂടത്തെ തിരഞ്ഞെടുത്ത ഓരോ പൗരന്റെയും കടമയാണ്. അങ്ങനെ വിമര്‍ശിക്കുമ്പോള്‍, ചെറ്റപൊക്കി അല്ലെങ്കില്‍ ചെറ്റ എന്ന താരതമ്യേന ജനസമ്മതിയില്ലാത്ത വാക്ക് ഉപയോഗിക്കുന്നത് പരമ്പരാഗതമായി സ്വീകരിക്കപ്പെടുന്നതല്ലെങ്കിലും, സന്ദര്‍ഭത്തിനും ആ പ്രത്യേക പ്രവൃത്തിക്കും അനുയോജ്യമായതിനാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് പറയേണ്ടിയിരിക്കുന്നു.

പറഞ്ഞു വന്നത്, ഈ വിവാദങ്ങള്‍ക്ക് വഴി വെച്ച, ചെറ്റ എന്ന മലയാളം വാക്കിന് പകരം “voyeurist” എന്നുപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്നീ വിവാദം ഉണ്ടാവുകയില്ലായിരുന്നു. മലയാളത്തില്‍ “foul language” ആകുന്ന പദം, ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ മാന്യത കൈവരുമല്ലോ? അതു തന്നെയല്ലേ, ഇംഗ്ലീഷറിയാത്ത പന്ന്യന്‍ രവീന്ദ്രന്‍ മോശക്കാരനും, ഒഴുക്കുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന, പത്രക്കാരെ പോലും കണ്‍ഫ്യൂഷനിലാക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ [ഉദാ: cattle class, interlocutor] നടത്തുന്ന ശശി തരൂര് കുലീനനും സര്‍വ്വസമ്മതനുമായത്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍, കേരളത്തിലെ മദ്ധ്യ-ഉപരി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് മേല്പറഞ്ഞ വര്‍ഗ്ഗീകരണം. സാമ്പത്തിക-സാമൂഹികമായ കാരണങ്ങള്‍ കൊണ്ട്, മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാതിരുന്ന നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി ഇംഗ്ലീഷ് പരിജ്ഞാനമില്ലായ്മയുടെ പേരിലും, താനുപയോഗിക്കുന്ന ഗ്രാമ്യമായ ഭാഷയുടെ പേരിലും അപഹസിക്കപ്പെടുന്നതും, അതേ സമയം സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന ജീവിതനിലവാരത്തില്‍ ഉള്ള ഒരു കുടുംബത്തില്‍ നിന്നുള്ള വ്യക്തിക്ക് താരതമ്യേന എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിഞ്ഞ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ പേരില്‍ മാത്രം ലഭിക്കുച്ച അനര്‍ഹമായ ജനസമ്മതിയിലെയും വൈരുദ്ധ്യങ്ങള്‍ വര്‍ഗ്ഗരാഷ്ട്രീയത്തിന് ഇന്നത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളിലുള്ള പ്രസക്തി ഒന്ന് കൂടി വര്‍ദ്ധിപ്പിക്കുകയാണ്.

വിവാദവുമായി ബന്ധമുള്ള രണ്ട് പ്രത്യേക പ്രശ്നങ്ങള്‍

ഈ വിവാദത്തെ സംബന്ധിച്ച് രണ്ട് പ്രശ്നങ്ങളാണ് പൊതുവേ ഉണ്ടായത്. ഒന്നാമത്തെ പ്രശ്നമെന്ന് പറയുന്നത് മുന്‍ പോസ്റ്റില്‍ പറഞ്ഞ പോലെ, ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് സ്വന്തരാജ്യത്തിലെ പൗരന്മാരുടെ സ്വകാര്യസംഭാഷണം സ്വന്തം രാഷ്ട്രീയതാല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നതാണ്. ശരിക്കും പറഞ്ഞാല്‍, ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയമിതാണ്. പ്രതീഷ് പ്രകാശ് എന്ന എന്നെയോ, അല്ലെങ്കില്‍ എന്നെ പിന്തുണച്ച മറ്റുള്ളവരെയോ പുറത്താക്കിയത് ഇവിടെ ഒരു വിഷയമല്ല. രാജ്യം ഭരിക്കുവാന്‍ നാമേല്പിച്ചവരുടെ അധാര്‍മ്മികതയില്‍ പ്രതിഷേധിക്കുന്നതിന് പകരം, എന്തെങ്കിലും കുത്തിത്തിരുപ്പുകളുണ്ടാക്കി, ആസനത്തില്‍ ആല്‍കൃഷി നടത്തി ആത്മരതി ആഘോഷിക്കുന്ന നിര്‍ഗുണപരബ്രഹ്മങ്ങളുടെ താളത്തിനൊത്ത് തുള്ളി സമയം കളയേണ്ട കാര്യമില്ല എന്നാണ് എന്റെ പക്ഷം.

രണ്ടാമത്തെ പ്രശ്നമെന്ന് പറയുന്നത് രണ്ട് വ്യക്തികള്‍ സ്വകാര്യമായി ചെയ്ത കാര്യത്തെ, ഒളിഞ്ഞു നോക്കുന്ന ഭരണകൂടത്തിന്റെ മാന്യതയില്ലാത്ത പ്രവൃത്തിയെ [ചെറ്റത്തരം അല്ലെങ്കില്‍ voyeurism] നമ്മുക്ക് സൗകര്യപൂര്‍വ്വം മറക്കാം. “അത് ചെറ്റത്തരമാണ്…” എന്ന് വിളിച്ചു പറയുന്നവര്‍ സംസ്കാരമില്ലാത്തവരാണ്, പുളിച്ച തെറി മാത്രം പറയുന്നവനാണ്, എന്നൊക്കെ ആരോപിച്ച് നമ്മുക്ക് അവരുടെ വായടയ്ക്കാം എന്ന നിലപാടാണ് ഇത് വരെ എതിര്‍ കക്ഷികള്‍ സ്വീകരിച്ചു വന്നിരുന്നത്. അത്തരമൊരു അരാഷ്ട്രീയ നിലപാടാണ്, ഇത് വരെ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലെ തരൂര്‍-അനുയായികള്‍ അവിടെ ഉണ്ടായ ഓരോ പ്രശ്നങ്ങളിലും സ്വീകരിച്ചുകൊണ്ടിരുന്നത്. ഒരു ഘട്ടത്തില്‍, ചെറ്റ എന്ന പദമുപയോഗിച്ചതിന്റെ പേരില്‍ പുറത്താക്കിയ എന്നെയുള്‍പ്പടെ, മറ്റൊരു പബ്ലിക് സ്പേസില്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ അഡ്മിന്‍ തന്നെ ചെറ്റ എന്ന് ഉപയോഗിച്ചതിലെ ധാര്‍മ്മിക-പൊള്ളത്തരം, എന്നെയും ബാക്കിയുള്ളവരെയും വിമര്‍ശിക്കുന്നവര്‍ കാണുന്നില്ല എന്നതാണ്.

ഇന്ത്യന്‍ എക്സ്പ്രസ്സ് വാര്‍ത്ത

ആഷ പി നായര്‍ എന്ന് ബൈലൈന്‍ വെച്ചു കൊണ്ട്, കഴിഞ്ഞ ദിവസം അര്‍ദ്ധസത്യങ്ങളും വളച്ചൊടിക്കപ്പെട്ട സത്യങ്ങളും അതിലേറെ നുണകളും കുത്തി നിറച്ചു കൊണ്ട് ഒരു തീര്‍ത്തും ഏകപക്ഷീയമായ ഒരു വാര്‍ത്ത വരികയുണ്ടായി. വിവാദമുണ്ടായ തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലെ അംഗമാണ് പ്രസ്തുത “എഴുത്തുകാരി” എന്ന് പിന്നീട് മനസ്സിലാവുകയുണ്ടായി.  അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെ നട്ടെല്ല് നിവര്‍ത്തി നിന്ന പത്രത്തില്‍, എന്നെപ്പോലൊരു നിസ്സാരനെ പറ്റി നട്ടാല്‍ കുരുക്കാത്ത നുണകള്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം ആഷ പി നായര്‍ വ്യക്തമാക്കേണ്ടതാണ്. ചെയ്യുന്ന ജോലിയോടും, സ്ഥാപനത്തോടുമാണ് നിങ്ങളുടെ കൂറെങ്കില്‍ നിങ്ങള്‍ വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന് മുന്നേ എന്റെ ചില വിശദീകരണങ്ങള്‍/ചോദ്യങ്ങള്‍:-

1. വാര്‍ത്തയില്‍ പറയുന്നത് പോലെ, തരൂര്‍ ഫാനുകള്‍ അവരുടെ തരൂര്‍-വിധേയത്വം സ്വമേധയാ വെളിപ്പെടുത്തിയിട്ടുള്ളതും, പൊതുവേദികളില്‍ സമ്മതിച്ചിട്ടുമുള്ളതാണ്. അതിനെ എതിരെ നില്‍ക്കുന്നു എന്ന് നിങ്ങള്‍ ആരോപിക്കുന്ന – പിണറായി ഫാന്‍സ് – സമാനമായ രീതിയില്‍ എപ്പോഴെങ്കിലും അവകാശപ്പെടിട്ടുണ്ടോ? ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍, ഇന്ത്യയിലെ ഒരു മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായ പിണറായി വിജയനെ ലാവലിന്‍ പ്രശ്നത്തിലുള്‍പ്പടെ, അതിനെതിരെ മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന ശക്തമായ മസ്തിഷ്കപ്രക്ഷാളനങ്ങള്‍ക്കിടയില്‍ ആണെങ്കില്‍ കൂടിയും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലും പുറത്തും പിന്തുണച്ചത് അദ്ദേഹത്തിന്റെ “ഫാന്‍” ആയത് കൊണ്ടല്ല എന്ന് വ്യക്തമാക്കട്ടെ. അത്തരമൊരു അന്ധമായ വ്യക്ത്യാരാധനയുടെയോ വിധേയത്വത്തിന്റെയോ ആവശ്യം എനിക്കില്ല. പിണറായിസം അല്ല എന്റെ രാഷ്ട്രീയം, മാര്‍ക്സിസമാണ് എന്റെ രാഷ്ട്രീയം എന്ന് കൂടി ഈയവസരത്തില്‍ ഞാന്‍ വ്യക്തമാക്കുന്നു.

2. സി.പി.ഐ (എം) രാഷ്ട്രീയത്തോട് അനുഭാവമുണ്ടെങ്കിലും സി.പി.ഐ (എം)-ന്റെ യാതൊരു വിധത്തിലുള്ള അംഗത്വവും എനിക്കില്ല. പുറത്താക്കപ്പെട്ട മറ്റാര്‍ക്കും സി.പി.ഐ (എം) അംഗത്വമില്ല എന്ന് മാത്രവുമല്ല, വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നവരാണ് ഈ എട്ട് പേരും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇടത് വിരുദ്ധമായ രാഷ്ട്രീയമുള്ള പലരും, അഡ്മിന്റെ ജനാധിപത്യവിരുദ്ധ പ്രവൃത്തിയിലും, തുടര്‍ന്ന നടന്ന സംഭവങ്ങളിലും പ്രതിഷേധിച്ച് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ് വിടുകയുണ്ടായി. എന്നിട്ടും, നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഒരു കോണ്‍ഗ്രസ്-സി.പി.ഐ.(എം) യുദ്ധം എന്ന പേരില്‍ ഈ നിസ്സാര പ്രശ്നത്തെ ഊതിവീര്‍പ്പിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളും വ്യക്തമാക്കേണ്ടതുണ്ട്.

3. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ നിന്ന് ജനാധിപത്യവിരുദ്ധമായി പുറത്താക്കപ്പെട്ട എട്ടു പേരും ഒരു പൊതു വേദിയിലും ഈ പ്രശ്നം ഉന്നയിച്ച് ചെന്നിരുന്നില്ല. എന്നാല്‍, ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്ന വിവാദത്തെ അതിന്റെ അഡ്മിന്‍ തന്നെയാണ്, മുമ്പ് ഉറപ്പ് തന്നിരുന്ന സ്വകാര്യതയുടെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ട് ആദ്യമായി മറ്റൊരു മെയ്ലിങ്ങ് ലിസ്റ്റില്‍ അവതരിപ്പിച്ചത്. പ്രസ്തുത അഡ്മിന്റെ ഇതിനോടകം പ്രസിദ്ധമായ വിവേകമില്ലായ്മയില്‍ പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ട് ഞാന്‍ ഈ പ്രശ്നത്തില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുവാനാണ് ശ്രമിച്ചിരുന്നത്. പിന്നീടദ്ദേഹം എന്നെയും, ഞാന്‍ പഠിക്കുന്ന സ്ഥാപനത്തിന്റെയും പേരുകള്‍ എന്റെ അനുവാദമില്ലാതെ വെളിപ്പെടുത്തി കൊണ്ടും ഈ പ്രശ്നത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ സ്വകാര്യതയെ compromise ചെയ്യുന്ന രീതിയിലും, എന്നെ പുറത്താക്കുവാന്‍ ഹേതുവായ വാക്കുകള്‍ ഉപയോഗിച്ചു തന്നെ ഞങ്ങളെയെല്ലാം അധിക്ഷേപിക്കുകയും ചെയ്തു കൊണ്ട് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ പോസ്റ്റിടുകയുണ്ടായി. അത്തരമൊരു അവസരത്തിലാണ്, വായിക്കുന്നവര്‍ രണ്ട് ഭാഗവും അറിയണമല്ലോ എന്ന് കരുതി എന്റെ ഭാഗം ഈ ബ്ലോഗ്ഗിലെ കഴിഞ്ഞ പോസ്റ്റില്‍ ഇട്ടത്.

4. ഇനി, ഉപയോഗിക്കുന്ന വാക്കുകളുടെ സാവര്‍ണ്ണ്യത്തേ കുറിച്ചാണെങ്കില്‍, തരൂര്‍ ഫാന്‍സ് എന്നു് സ്വയം അവകാശപ്പെടുന്നവര്‍, ഞാന്‍ കാര്യമാക്കാത്തതെങ്കിലും, തങ്ങള്‍ മുറുകെപ്പിടുക്കുന്നതായി അവകാശപ്പെടുന്ന സഭ്യതയുടെ പൊതുനീതികള്‍ പ്രകാരം തീര്‍ത്തും ഗ്രാമ്യമായ എത്രയോ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നു? വോട്ടേഴ്സ് ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ തരൂര്‍ വ്യാജരേഖയുണ്ടാക്കിയതായി തെളിവുസഹിതം എഴുതിയ കേരളവാച്ചിന്റെ വരുണ്‍ രമേശിനെ മഞ്ഞപ്പത്രക്കാരനെന്നു വിശേഷിപ്പിച്ചതുപോലെ പ്രത്യക്ഷമായ ഇടതുരാഷ്ട്രീയ മനോഭാവം പ്രകടമാക്കാത്തവര്‍ക്കെതിരെ പോലും അസഹിഷ്ണുതയോടെയുള്ള എത്രയോ ഭര്‍ത്സനങ്ങള്‍?  വികലമായ ചെളിവെള്ളം – കൊതുകു് ലോജിക്കില്‍ പൊതിഞ്ഞു് ഇടതുപക്ഷത്തിനെതിരെ മോശമായ എത്രയോ ആക്ഷേപങ്ങള്‍? സംവരണത്തിനെതിരെ എന്ന വ്യാജേന സംവരണാര്‍ഹരായ സമുദായങ്ങള്‍ക്കു നേരെ ജാതീയമായ എത്രയെത്ര പിത്തലാട്ടങ്ങള്‍? അന്നൊന്നും അഡ്മിനു് എന്തുകൊണ്ടു് നടപടിയെടുക്കാന്‍ തോന്നിയില്ല എന്നു് ആശാ പി നായര്‍ അന്വേഷിച്ചോ?

5. ഏഴുവയസ്സുകാരി വരെയുള്ള ഗ്രൂപ്പെന്നു് അഡ്മിന്‍ വിശേഷിപ്പിക്കുന്ന അതേ ഗ്രൂപ്പില്‍ അഡ്മിന്റെ പിന്തുണക്കാരനൊരാള്‍ ആരോഗ്യകരമായ ദാമ്പത്യത്തിനു പാലിക്കേണ്ട രതിമുറകള്‍ വിശദീകരിച്ചെഴുതിയപ്പോള്‍, ആ ഏഴുവയസ്സുകാരി സൈക്കിളോടിക്കാന്‍ പോയിരിക്കുകയായിരുന്നോ? ഗൂഗിള്‍ ഗ്രൂപ്പ്സിന്റെ നിയമപ്രകാരമാണ് പ്രവൃത്തിച്ചതെന്ന് പറയുന്ന അഡ്മിന്‍ ഗൂഗിളിന്റെ ഈ ToS കണ്ടില്ലെന്നുണ്ടോ?

To comply with the Children’s Online Privacy Protection Act, at this time Google Groups is only available to users who are at least 13 years old. If you are under 13, you may not register to use the Google Groups service.

അങ്ങനെ, രണ്ട് ഭാഗത്തെയും നിലപാടുകള്‍ വ്യക്തമാക്കുന്ന പോസ്റ്റുകള്‍ നിലനില്‍ക്കെ, ഒരു കക്ഷിയുടെ മാത്രം അഭിപ്രായം പഠിച്ച് ഏകപക്ഷീയമായി ഒരു വാര്‍ത്ത ചമയ്ക്കുന്നതാണോ നിങ്ങളുടെ പ്രൊഫഷണലിസം? തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിനോടാണോ ഇന്ത്യന്‍ എക്സ്പ്രസ്സിനോടാണോ നിങ്ങളുടെ കൂറ് എന്ന് വ്യക്തമാക്കേണ്ട ധാര്‍മ്മിക ബാദ്ധ്യത നിങ്ങള്‍ക്കുണ്ട്. ഞാന്‍ foul language ഉപയോഗിച്ചു എന്ന് നിങ്ങള്‍ ആരോപിക്കുന്ന ആ വാക്ക്, ഏത് അവസരത്തിലാണുപയോഗിച്ചതെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു [ഈ പോസ്റ്റിന്റെ തുടക്കത്തിലും അത് വ്യക്തമാക്കിയിട്ടുണ്ട്]. അതേ വാക്ക്, പബ്ലിക് സ്പേസില്‍ അതായത്, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ പേരിലുള്ള ബ്ലോഗ്ഗില്‍ തന്നെ, വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം അതിന്റെ അഡ്മിന്‍ ഉപയോഗിച്ചപ്പോള്‍ മേല്പറഞ്ഞ മാന്യതക്കുറവ് [അതായത് എന്നെ പുറത്താക്കുവാന്‍ അദ്ദേഹം കണ്ട/ഉണ്ടാക്കിയ കാരണം] എങ്ങനെയാണ് ഇല്ലാതെയാകുന്നത്? ബഹുമാനപ്പെട്ട അഡ്മിന് ആ വാക്കുകള്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ പേരിലുള്ള ബ്ലോഗ്ഗിലുപയോഗിക്കാം, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് പാടില്ല എന്ന ജനാധിപത്യവിരുദ്ധ-നിലപാടിനെ നിങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുകയും, ആ ജനാധിപത്യവിരുദ്ധതയെ ചോദ്യം ചെയ്ത ഞങ്ങളുടെ പ്രവൃത്തിയെ, നിങ്ങള്‍ നിര്‍മ്മിച്ച വാര്‍ത്തയില്‍ അതിഭീകരമാം വിധം നിസ്സാരവല്‍ക്കരിക്കുകയും, പരിഹസിക്കുകയും ചെയ്തു.

എന്റെ പരിമിതമായ അറിവില്‍, ഇങ്ങനെ ഒരു വാര്‍ത്ത എഴുതുന്നതിന് മുമ്പ് രണ്ട് കക്ഷികളുമായും സംസാരിച്ച ശേഷമേ പ്രസിദ്ധീകരിക്കാറുള്ളൂ. ഇതില്‍ പ്രധാനമായും പേര് പരാമര്‍ശിക്കപ്പെട്ട എന്റെ അടുത്ത് നിങ്ങള്‍ ഇത് വരെ ഒന്നും ചോദിച്ചിട്ടില്ല, എന്റെ നിലപാടുകള്‍ എന്ത് എന്ന് നിങ്ങള്‍ അറിയുവാന്‍ ശ്രമിച്ചിട്ടില്ല.

ആയതിനാല്‍ എനിക്ക് അപകീര്‍ത്തികരമായിട്ടുള്ള രീതിയില്‍ വാര്‍ത്തകള്‍, സ്വന്തം തൊഴിലിനെ ദുരുപയോഗപ്പെടുത്തി വ്യക്തിതാല്പര്യത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതിന് ആഷ പി. നായരും, ഇന്ത്യന്‍ എക്സ്പ്രസ്സ് എഡിറ്ററും ഇന്ത്യന്‍ എക്സ്പ്രസ്സില്‍ കൂടിത്തന്നെ പൊതുമദ്ധ്യത്തില്‍ മാപ്പ് പറയുകയും, തെറ്റായി എഴുതിയ വാര്‍ത്തകള്‍ തെറ്റാണെന്ന് സമ്മതിക്കുകയും, ശരിയെന്ത് എന്നത് രണ്ട് വശവും പഠിച്ച ശേഷം വസ്തുതാപരമായ തെറ്റുകള്‍ ഒഴിവാക്കി, നിക്ഷ്പക്ഷമായ രീതിയില്‍ പ്രസിദ്ധീകരിക്കേണ്ടതായുമുണ്ട് എന്ന് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുന്നു.

Possibly Related Posts:


ചെറ്റ വിവാദം – എന്റെ പക്ഷം

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട്, FEC-യിലും മറ്റിടങ്ങളിലുമുണ്ടായ തുടര്‍കമ്പനങ്ങളില്‍ പങ്കാളിയാകാതെ നില്‍ക്കുവാനാണ് ഞാനാദ്യം മുതല്‍ താല്പര്യപ്പെട്ടത്. വിദ്യാഭ്യാസ സംബന്ധമായ തിരക്കുകള്‍ കൊണ്ട് മാത്രമല്ല അത്. എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ പേരിന് പോലും വിവേകമോ, പ്രായത്തിനൊത്ത പക്വതയോ ഇത് വരെ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തതിനാല്‍, അവരുമായി ഒരു സംവാദത്തിനൊരുമ്പെട്ട് എന്റെ സമയം മെനക്കെടുത്തേണമോ എന്ന് വിചാരിച്ചിട്ടാണ്. പബ്ലിക് സ്പേസിലോ, ട്രിവാന്‍ഡ്രം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലോ എന്റെ ഭാഗം ഇത് വരെ ആരും കണ്ടിട്ടില്ലാത്ത സ്ഥിതിക്ക്, ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് അതൊന്ന് മാത്രമാണ്.

കഴിഞ്ഞ ആഴ്ച ഔട്ട്‌ലുക്ക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ [1, 2] അടിസ്ഥാനമാക്കി തിരുവനന്തപുരം മെയ്ലിങ്ങ് ലിസ്റ്റിലേക്ക് “Watergate of India” എന്ന സബ്‌ജെക്റ്റ് ലൈനില്‍ ഒരു മെയ്‌ല്‍ അയക്കുകയുണ്ടായി. പ്രസ്തുത മെയ്ലില്‍, ഇങ്ങനെ ഒരു വാചകം എഴുതി ചേര്‍ച്ചേര്‍ത്തിരുന്നു.

ഇത്രേം ചെറ്റകളായിരുന്നോ ഈ മന്മോഹനും രാഹുല്‍ ഗാന്ധിയുമൊക്കെ? ഇങ്ങനത്തെ “തറവാടികളുടെ” കൂടെയാണോ മറ്റൊരു തറവാടി ആയ ശശിയും കൂടിയത്?”.

പിന്നീടുണ്ടായ വിവാദങ്ങള്‍ക്ക് ഹേതുവായതും ഈ വാചകമാണ്. മന്മോഹന്‍ സിങ്ങും, ശശി തരൂരുമൊക്കെ ജനങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കാം [ശശി തരൂര്‍ പൂര്‍ണ്ണമായും ജനപ്രതിനിധി എന്ന് സമ്മതിക്കാമെങ്കിലും, മന്മോഹന്‍ സിങ്ങ് അങ്ങനെയല്ല എന്ന് പറയട്ടെ. ഒരു വാദത്തിന് വേണ്ടി രണ്ട് പേരെയും കൂട്ടിക്കെട്ടുന്നു]. എന്ന് കരുതി വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സ്ഥാനത്തല്ല അവര്‍ ഇരിക്കുന്നത്. രാജഭരണം പോലുള്ള ഏകാധിപത്യ ഭരണസംവിധാനങ്ങള്‍ നിലവിലുള്ളിടത്ത്, രാജാവിനെ ചെറ്റ എന്ന് പോയിട്ട് പേര് വിളിച്ചാല്‍ പോലും തല വെട്ടിക്കളയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഈ രാജ്യത്ത് ജനാധിപത്യമാണ് നിലനില്‍ക്കുന്നത്, ജനപ്രതിനിധിയാണെങ്കിലും പൈപ്പ്‌വെള്ളം കുടിച്ച് ജീവിക്കുന്ന പട്ടിണിപ്പാവമാണെങ്കിലും എല്ലാവര്‍ക്കും ഒരേ സ്ഥാനമാണുള്ളത് [ശശി തരൂരിന്റെ jargon കടമെടുക്കുകയാണെങ്കില്‍, There are no holy cows in democracy].

മാന്യനായ ചെറ്റ

ചെറ്റ എന്ന വാക്കിന് മാന്യതക്കുറവ് ഉണ്ടെന്ന് സമ്മതിക്കുന്നു. അങ്ങനെ പറയാത്തവര്‍ കാണില്ലായിരിക്കും. എന്നാല്‍, മറ്റൊരാളുടെ സ്വകാര്യ സംഭാഷണം അയാളുടെ അറിവില്ലാതെ ചോര്‍ത്തുന്നതും മാന്യതയില്ലായ്മയാണ് – അത് ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി. ഇനി ദേശസുരക്ഷയുടെ പേരിലാണെങ്കില്‍ കൂടി, സ്വന്തം രാജ്യത്തെ പൗരന്മാരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുക എന്ന് പറയുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തില്‍ നിന്നും ഏറ്റവും അവസാനം പ്രതീക്ഷിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി, എതിരാളികളുടെ ടെലഫോണ്‍ ചോര്‍ത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. 1970-കളില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്സന് തന്റെ പ്രസിഡന്റ് സ്ഥാനം രാജി വെക്കേണ്ടി വന്നത് ഇത്തരമൊരു ടെലഫോണ്‍ ചോര്‍ത്തല്‍ കേസിലാണ്. വാട്ടര്‍ഗേറ്റ് സംഭവം എന്ന് പൊതുവെ അറിയപ്പെട്ടിരുന്ന ആ കേസ്, ജനാധിപത്യലോകത്തിന് തീരാക്കളങ്കമാണ്. അന്നും ഇന്നും ലോകത്താകമാനം ഭീതി വിതച്ചു കൊണ്ട്, സ്വന്തതാല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്ന സാമ്രാജത്യ ശക്തിയായ അമേരിക്കയില്‍ ഈ സംഭവം ഒരു പ്രസിഡന്റിന്റെ തന്നെ രാജി വെപ്പിച്ചെങ്കില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയെന്ന് അവകാശപ്പെടുന്ന ഭാരതത്തിലെ, രാഷ്ട്രീയപരമായി മുന്നോക്കം നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റുള്‍പ്പെടുന്ന ഇന്ത്യന്‍ പൗരന്മാര്‍ ഈ പ്രശ്നത്തില്‍ ഇപ്പോഴും അലസമായാണ് പ്രതികരിക്കുന്നത്. ചൈനയിലെയും, മറ്റ് കമ്മ്യൂണിസ്റ്റ് പ്രദേശങ്ങളിലെയും ജനാധിപത്യധ്വംസനങ്ങളെയും കുറിച്ച് വാചാലരാകുന്ന ഈ നിക്ഷ്പക്ഷരെന്ന് അവകാശപ്പെടുന്ന ശക്തികള്‍ തങ്ങള്‍ തെരെഞ്ഞെടുത്ത ഭരണകൂടത്തിന്റെ പിതൃശൂന്യപ്രവൃത്തിയില്‍ [പ്രവൃത്തികള്‍ എന്ന് പറയേണ്ടി വരും. ഇതൊന്ന് മാത്രമല്ല] തെറ്റൊന്നും കാണുന്നില്ല എന്നത്, വര്‍ഗ്ഗതാല്പര്യങ്ങളുടെ പ്രതിഫലനമാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് എന്നില്‍ വലിയ ഞെട്ടലുണ്ടാക്കുന്നില്ല.

മാന്യമായ ടെലഫോണ്‍ ചോര്‍ത്തല്‍

ഔട്ട്‌ലുക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ ടെലഫോണ്‍ ചോര്‍ത്തല്‍ പരിപാടികള്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷമാണ് തുടങ്ങിയത്. ഡല്‍ഹി, ലക്നൗ മുതലായ നഗരങ്ങളിലും, മുസ്ലീങ്ങള്‍ അധികം താമസിക്കുന്ന ഇടങ്ങളുമാണ് ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ചു കൊണ്ടിരുന്നത്. പ്രസ്തുത സംവിധാനമുപയോഗിച്ചാണ്, ഫെബ്രുവരി 2007-ല്‍ കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗിന്റെയും, ഒക്റ്റോബര്‍ 2007-ല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും, ജൂലൈ 2008-ല്‍ സി.പി.ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും [അതായത് ആണവക്കരാറിനെ ചൊല്ലി വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം], ഏറ്റവും അവസാനമായി 2010 ഏപ്രിലില്‍ ശരദ് പവാറിന്റെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി, ഭരണകൂടം തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ചത്. NSA നേതൃത്വം നല്‍കിയ ഈ ചോര്‍ത്തല്‍ പരിപാടികള്‍, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയോ അദ്ദേഹത്തിന്റെ ദേഹത്ത് ചുറ്റിയ ചരടുകളുടെ മറ്റേ അറ്റത്തുള്ള മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയോ അറിവില്ലാതെയാണ് ചെയ്തത് എന്ന് വിശ്വസിക്കണമെങ്കില്‍, എനിക്ക് ഭ്രാന്തായിരിക്കണം അല്ലെങ്കില്‍ അവിശ്വസനീയമാംവിധം നിഷകളങ്കനായിരിക്കണം. ഇതൊന്നുമല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അനുഭാവിയെങ്കിലുമായിരിക്കണം.

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ്

കേരളഫാര്‍മറുടെ ഇന്‍വിറ്റേഷന്‍ കൊണ്ട് മാത്രമാണ് ഞാന്‍ ഈ ലിസ്റ്റില്‍ അംഗമായത്. അംഗത്വം ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന്റെ ഒന്ന് രണ്ട് കൂടിച്ചേരലുകളില്‍ പങ്കെടുക്കുകയും, കേരളഫാര്‍മര്‍, അങ്കിള്‍, ടിസി രാജേഷ്, പൊന്നമ്പലം മുതലായ ബ്ലോഗ്ഗേഴ്സിനെ പരിചയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കിലും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ പൊതുവായി കാണുന്ന എലീറ്റിസ്റ്റ്-അരാഷ്ട്രീയ ചര്‍ച്ചകളില്‍ താല്പര്യം അധികം കാണിച്ചിരുന്നില്ല. ആദ്യം മുതല്‍ക്ക് തന്നെ, സ്വന്തം ബ്ലോഗ്ഗിലെ പുതിയ പോസ്റ്റുകള്‍ പരസ്യപ്പെടുത്തുവാന്‍ ആ മെയ്ലിങ്ങ് ലിസ്റ്റ് ഉപയോഗിക്കില്ല എന്നൊരു വാശിയും ഉണ്ടായിരുന്നു. വസ്തുതകള്‍ നിരത്തി നാം ഇടപെടുന്ന ചര്‍ച്ചകളില്‍, പലപ്പോഴും – പക്വതയുണ്ട് എന്ന് നാം വിചാരിക്കുന്ന മുതിര്‍ന്ന അംഗങ്ങള്‍ അടക്കം – മറുപടികള്‍ സര്‍ക്കാസവും, വിഷയ-വ്യതിചലനവും, anecdotal അഭിപ്രായങ്ങളും, പിന്നെ പതിവ് പോലെയുള്ള ചൈന-പോളണ്ട് വാദങ്ങളുമാണ് എതിര്‍പക്ഷം നിരത്താറുള്ളത്. പ്രത്യക്ഷത്തില്‍ fallacious ആയിട്ടുള്ള, പലപ്പോഴും തങ്ങളുടെ താല്പര്യ സംരക്ഷണത്തിന് വേണ്ടി, തങ്ങളുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ യാതൊരു ഉളുപ്പും കൂടാതെ സ്വീകരിക്കുന്ന [ഇപ്പോള്‍ എനിക്ക് കാണിക്കാവുന്ന ഉദാഹരണവും ഇത് തന്നെയാണ്] തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിലെ അരാഷ്ട്രീയതയില്‍ പലപ്പോഴും മടുപ്പ് തോന്നിയിട്ടുള്ളതാണ്. ഇത് പണ്ടേ മനസ്സിലാക്കിയിട്ടും, എന്ത് കൊണ്ട് നേരത്തെ ഒഴിഞ്ഞ് പോയില്ല എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല.

ഭാഷയുടെ മാന്യത

രാഷ്ട്രീയവും അല്ലാത്തതുമായ ചര്‍ച്ചകളില്‍, പൊതുബോധത്തിന് മാന്യമല്ല എന്ന് കരുതുന്ന പദപ്രയോഗങ്ങള്‍ ഉപയോഗിക്കാറുള്ളയാളാണ് ഞാന്‍. പ്രത്യേകിച്ചും, തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റ് പോലുള്ള എലീറ്റിസ്റ്റ് കൂട്ടായ്മകളില്‍ unconventional ആയിട്ടുള്ള പദ-ഭാഷാ പ്രയോഗങ്ങള്‍ മനഃപ്പൂര്‍വ്വം ഉപയോഗിക്കുന്നത് അത്തരം എലീറ്റിസ്റ്റ് രാഷ്ട്രീയത്തിനെതിരെ തന്നെയാണ്.  പക്ഷെ, അത്തരം ചര്‍ച്ചകളില്‍ മുഖ്യവിഷയത്തില്‍ ചര്‍ച്ചകള്‍ തുടരാതെ, ഭാഷാപ്രയോഗത്തില്‍ മാത്രം ചര്‍ച്ചകള്‍ തുടരുന്നത് അത്തരമൊരു രാഷ്ട്രീയത്തിന്റെ പരാജയമായാണ് ഞാന്‍ കാണുന്നത്.

ഭാവി നടപടികള്‍

തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്നും പുറത്താക്കിയത് കൊണ്ട് വ്യക്തിപരമായോ, രാഷ്ട്രീയപരമായോ എന്തെങ്കിലും നഷ്ടം സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ല. എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റിന് മാത്രമാണ്. വിവാദത്തിന് ഇടയാക്കിയ ആ മെയ്ലില്‍ ഞാന്‍ നടത്തിയ അഭിപ്രായപ്രകടനത്തില്‍ ഞാനിപ്പോഴും ഉറച്ചു നില്‍ക്കുന്നു. രാഷ്ട്രീയലാഭത്തിന് വേണ്ടി ഭരണകൂടസംവിധാനങ്ങള്‍ പ്രതിയോഗികള്‍ക്കെതിരെ ഉപയോഗിക്കുക എന്നത് ചെറ്റത്തരം തന്നെയാണ്. ആ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടുവാനും ഞാന്‍ തയ്യാറാണ് എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.

ഈ പ്രശ്നങ്ങള്‍ ഒരു ക്ലോസ്ഡ് ഗ്രൂപ്പില്‍ നടന്നതാണു്. അവിടെ നടന്ന സംഭവങ്ങളെ പുറത്തേക്കു് വലിച്ചിഴച്ചതു് അഡ്മിന്‍ തന്നെയാണു്. ചെറ്റ പരാമര്‍ശത്തിന്റെ പേരില്‍ എന്നെയും പിന്നീട് എന്നെ പിന്തുണച്ചതിന്റെ പേരില്‍ റിയാദിനെയും പുറത്താക്കിയ അഡ്മിന്‍, ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഓപ്പണായിട്ടുള്ള ബ്ലോഗില്‍ പേരുവച്ചെഴുതിയ ലേഖനത്തില്‍ സെബിനെ ചെറ്റയെന്നു് തന്നെ വിശേഷിപ്പിക്കുന്നു. എനിക്കും റിയാദിനും വേണ്ടി വാദിച്ച പ്രവൃത്തിയെ കുരയെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ തമാശ അദ്ദേഹം തന്ന കുറ്റപത്രമാണ്. ഇത്രയുമായ സ്ഥിതിക്ക് ഞാന്‍ അത് കൂടി ചേര്‍ക്കട്ടെ. ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

റിയാദെ ഞാനീ ഗ്രൂപ്പില്‍ നിന്ന് ആരെയും സ്വയം നീക്കം ചെയ്തിട്ടില്ലായിരുന്നു. എന്നെ ചൊറിയുന്ന റിയാദിനെ ഇപ്പോള്‍ നീക്കുകയാണ്. ഈ ഗ്രൂപ്പില്‍ നിന്ന്. ആദ്യം ഞാന്‍ താങ്കളെ എന്റെ ജിമെയില്‍ ചാറ്റില്‍ നിന്ന് മാത്രമേ ഒഴിവാക്കിയിരുന്നുള്ളു. ഇനി താങ്കള്‍ ഈ ഗ്രൂപ്പില്‍ തുടരുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.

ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ചെറ്റത്തരം കാണിച്ചെന്ന് ഗ്രൂപ്പില്‍ പോസ്റ്റിടുകയും പ്രതീഷ് കാരണം അതിന്റെ പേരില്‍ അഡ്മിന്‍ എന്ന നിലയില്‍ സൈബര്‍ കുറ്റം ചെയ്തതായി പരിഗണിക്കാം. മേലില്‍ അത്തരം ഒന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. താങ്കളെയും ഈ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യുകയാണ്.

ഹിറ്റ്‌ലറും മുസ്സോളനിയുമൊക്കെ തങ്ങളുടെ ശവകൂടീരങ്ങളില്‍ കിടന്നൊന്ന് പിടച്ചിട്ടുണ്ടാകും, “ഞങ്ങള്‍ക്കുമൊരു എതിരാളിയോ” എന്ന് കരുതി. ജനാധിപത്യത്തിന്റെ കാവല്‍പോരാളിയെന്ന് സ്വയം വിശ്വസിച്ച്, അവരോധിച്ച് നടക്കുന്ന ഈ മനുഷ്യന്‍ തിരുവനന്തപുരം ബ്ലോഗ്ഗേഴ്സ് ലിസ്റ്റില്‍ നിന്ന് ആദ്യം പുറത്താക്കിയ എനിക്കോ റിയാദിനുമോ അല്ലെങ്കില്‍ അതിന്റെ പിറകെ, ഞങ്ങളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ പുറത്താക്കിയ മറ്റ് അഞ്ച് പേര്‍ക്കുമോ ജനാധിപത്യ സംവിധാനത്തില്‍ കുറ്റാരോപിതര്‍ക്ക് നല്‍കുന്ന ഏറ്റവും അടിസ്ഥാനപരമായ പരിഗണനകള്‍ പോലും നല്‍കിയിട്ടുണ്ടോ എന്ന കാര്യവും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതായുണ്ട്.

തന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും പട്ടാളച്ചിട്ടകള്‍ കണ്ട് ജീവിച്ചത് കൊണ്ട്, ഒരു പക്ഷെ ബഹു. അഡ്മിന് പട്ടാളച്ചിട്ടകളാണ് ജനാധിപത്യത്തേക്കാള്‍ മെച്ചം എന്ന് തോന്നിയിരിക്കാം. എന്നാല്‍, നമ്മുടെ രാജ്യത്തെ പട്ടാളത്തിന് മുകളില്‍ അതിനേക്കാള്‍ ശക്തിയും അധികാരവുമുള്ള ഒരു ജനാധിപത്യ സംവിധാനം നിയന്ത്രിക്കുവാനുള്ളത് കൊണ്ടാണ് അത്തരം പട്ടാളച്ചിട്ടകള്‍ അതിര് കടക്കാത്തത് എന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

Possibly Related Posts:


ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 14 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:


മൂളയുള്ളോരാരെങ്കിലും തരൂരിനു് കുത്തുമോ?

എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.

ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.

  1. ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
  2. തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
    • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
    • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
    • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
    • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
    • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
    • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
    • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?

    ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?

  3. തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
  4. നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
  5. ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
  6. മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
  7. കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
  8. എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
  9. ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
  10. അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം

ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?

പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍  2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)

Possibly Related Posts:


The Pink Chaddi Campaign

February 9th, 2009 ഞാന്‍||njaan 1 comment
pink chaddi campaign

The Pink Chaddi Campaign

First they killed Dalits. Then we said; “They deserve to be killed” We also adopted the same hindu Brahminical strategies in our elite spheres to ward off Dalits – (we still practice it proudly)

Then they came to Muslims and killed them one by one. We also kept quite as we belived that muslims are “terrorists”

Again they started killing Christians. We said; “Conversion is anti-national” and keep quite as usual.

Then they came to us. To our world. They brutally attacked our kids who were enjoying in the pubs- the world created by us for them. We cried. Our elite kids cried. But no one was there to rescue us and our kids.

Source: A posting by Ranju Radha in greenyouth discussion list.

Welcome to The Pink Chaddi Campaign

(I, the original creator of the included image, publishes the same in public domain)

Possibly Related Posts:


ചില പന്നി വിശേഷങ്ങള്‍…

February 6th, 2009 ഞാന്‍||njaan 6 comments

പൊതുവെ പന്നികള്‍ ഒരു വൃത്തിയുമില്ലാത്ത ജന്തുക്കളാണ്. കുറഞ്ഞപക്ഷം ഞാന്‍ നേരിട്ടു കണ്ടിട്ടുള്ള പന്നികളൊക്കെ വൃത്തിയില്ലാത്തവരായിരുന്നു. വൃത്തിയില്ലാതെ നടക്കുന്നവരെ നാം പന്നിയെന്നും, പന്നീന്റെ മോനെ എന്നുമൊക്കെ വിളിക്കാറുണ്ട്. പ്രശസ്ത അര്‍ജന്റീനിയന്‍ വിപ്ലവകാരിയായിരുന്ന ചെ ഗെവാരെയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ വൃത്തിയില്ലായ്മ കാരണം പന്നി എന്നാണത്രെ അദ്ദേഹത്തിനു കൂട്ടുകാരിട്ട ഇരട്ടപ്പേര്[1].

പൊതുവെ ശ്രദ്ധയില്ലാതെ വളരുന്ന (വളര്‍ത്തുന്ന) എന്തും, അത് പന്നിയാകട്ടെ, പട്ടിയാകട്ടെ, കോഴിയാകട്ടെ, വൃത്തിയില്‍ പിന്നോക്കമായിരിക്കും. സ്വാഭാവികമായും അവയുടെ ശരീരത്തില്‍ വളരുന്ന പരാന്നജീവികളുടെ എണ്ണം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതലുമായിരിക്കും. എന്നാല്‍ ഭക്ഷണമാക്കുവാന്‍ വേണ്ടി വളര്‍ത്തുന്ന മൃഗങ്ങളെ, അവയേത് രാജ്യത്താണെങ്കിലും വൃത്തിയുള്ള സാഹചര്യങ്ങളിലേ വളര്‍ത്താറുള്ളൂ, കൊല്ലാറുള്ളൂ. അതൊക്കെ നിയമം മൂലം നിയന്ത്രിക്കുന്ന കാര്യങ്ങളാണ്[2][3].

അതായത് നല്ല ഫാമില്‍ നിന്ന് വാങ്ങിക്കുന്ന പന്നിയിറച്ചിയില്‍ രോഗാണുക്കളും വിരകളുമൊക്കെ കുറവായിരിക്കുമെന്നര്‍ത്ഥം. ഇനി അഥവാ അണുക്കളുണ്ടായാല്‍ തന്നെ (സ്വാഭാവികമായും എല്ലാത്തരം ഇറച്ചികളിലും, ഭക്ഷണങ്ങളിലും അണുക്കള്‍ കാണും), നല്ല രീതിയില്‍ വേവിച്ചെടുത്താല്‍ ഈ അണുക്കളെല്ലാം നശിക്കും. വിരകള്‍ പകരുന്നത് പന്നിയിറച്ചിയിലൂടെ മാത്രമല്ല, വിര മുട്ടകളുടെ സാന്നിദ്ധ്യമുള്ള പച്ചക്കറികളിലൂടെയും[4][5], വളര്‍ത്തു മൃഗങ്ങളുമായുള്ള സാമീപ്യത്തിലൂടെയും[5], വൃത്തിയില്ലാതെ വേവിക്കുന്ന ഇറച്ചിയിലൂടെയുമൊക്കെയാണ് (ഏതിറച്ചി ആയാലും). അതിന് പന്നിയെ മാത്രം പ്രതിക്കൂട്ടില്‍ കയറ്റിയിട്ട് കാര്യമില്ല.

പിന്നെ പന്നിയുടെ സ്വഭാവം. പന്നി തന്റെ ഇണയെ മറ്റൊരു പന്നിക്ക് ഭോഗിക്കാന്‍ വിട്ടുകൊടുത്തിട്ട് അതു കണ്ടു രസിക്കും എന്നൊരു ശാസ്ത്രീയ പഠനത്തില്‍ നടന്നതായി യാതൊരു തെളിവുമില്ല. അതു കൊണ്ടു തന്നെ പന്നി അങ്ങനെ ചെയ്യുമെന്നോ ചെയ്യില്ലെന്നോ അങ്ങനെയൊരു തെളിവ് ലഭ്യമാക്കും വരെ പറയുന്നതില്‍ അര്‍ത്ഥമില്ല. ഇനി അഥവാ അങ്ങനെ ചെയ്താല്‍ തന്നെയും പന്നിയെ കഴിച്ചത് കൊണ്ട് മനുഷ്യര്‍ക്ക് “ആ അസുഖം” പകരുമെന്ന് പറയുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. പണ്ടൊരിക്കല്‍ ഒരു ഇ-മെയ്‌ലില്‍ വന്നതോര്‍ക്കുന്നു, പന്നിക്ക് രതിമൂര്‍ച്ഛ 30 മിനുട്ടോളം അനുഭവപ്പെടുമത്രെ. അങ്ങനെയെങ്കില്‍ സസ്യാഹാരിയായ ഞാന്‍ അതിനു വേണ്ടി പന്നിയിറച്ചി കഴിക്കുന്നതായിരിക്കും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം, പന്നിയിറച്ചി ദഹനം വഴി ശരീരത്തിലാഗിരണം ചെയ്യപ്പെടുന്നത് പന്നിയിറച്ചി ആയിട്ടല്ല. പിന്നെയോ, അമിനോ ആസിഡുകളും, മോണോഗ്ലിസറൈഡുകളും, ഫാറ്റി ആസിഡുകളുമൊക്കെ ആയിട്ടാണ്[6]. അതായത് ആമാശയത്തിന് പന്നിയെന്നോ പട്ടിയെന്നോ ഭേദമില്ല – എന്തും പോകും!

പിന്നെ ഒരു വാദത്തിനു വേണ്ടി പന്നി അങ്ങനെ ചെയ്യുന്നത് കൊണ്ടു കഴിച്ചു കൂടാ എന്ന് സമ്മതിച്ചാല്‍ തന്നെയും പ്രശ്നങ്ങള്‍ തീരുന്നില്ല. ഈ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ആടുകളെ ഭക്ഷിച്ചാല്‍ സ്വവര്‍ഗ്ഗരതിക്കാരുടെ എണ്ണം കൂടുകയും[7], താറാവിനെ ഭക്ഷിച്ചാല്‍ ബലാല്‍സംഗം, സ്വവര്‍ഗ്ഗരതി, ശവരതി മുതലായവ കൂടും[8][9], പെന്‍ഗ്വിനുകളെ ഭക്ഷിച്ചാല്‍ വേശ്യാവൃത്തി, സ്വവര്‍ഗ്ഗരതി – പിന്നെ കൂടുതലൊന്നും [10][11] മനുഷ്യരാശിക്ക് വരുവാനില്ല (ഹിമക്കരടികളുടെയും എസ്കിമോകളുടെയുമൊക്കെ കാര്യം പോക്കാ). മൃഗങ്ങളിലും പക്ഷികളിലുമൊക്കെ കൂടുതലായിക്കാണുന്ന ബഹുഭാര്യാത്വം/ഭര്‍തൃത്വമൊക്കെ[12] മനുഷ്യരിലേക്ക് പടര്‍ന്നത് ഈ ഇറച്ചി തീറ്റ കൊണ്ടായിരിക്കാമല്ലേ? അതായത് നിങ്ങളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് മനുഷ്യന്‍ മാംസം ഒഴിവാക്കുകയാണെങ്കില്‍ പിന്നെ ലോകസമാധാനത്തിന് കസേരേന്റെ അപ്പുറോം ഇപ്പുറോം ഇരുന്നു സംസാരിച്ച് നേരം പോക്കണ്ടായെന്നാണോ?

2006-ലെ കണക്ക് വെച്ച് നോക്കുമ്പോള്‍ ലോകത്ത് പന്നിയിറച്ചി ഏറ്റവും കൂടുതല്‍ കഴിക്കുന്നത് ചൈനക്കാരാണ് [13] (ഫിലിപ്പൈന്‍കാരല്ല). ഇനി നമ്മുക്ക് ചൈനാക്കരന്റെ ഭാര്യയുടെ ജാരന്മാരെ കണ്ടുപിടിക്കാം.

ചില ഫക്‍-കള്‍ (FAQ)

  1. ഇതെന്താപ്പോ പന്നി പുരാണം?

    ഇവിടെയും പിന്നെ ഇവിടെയും നോക്കുക.

  2. നിങ്ങള് മാംസം കഴിക്കുമോ?

    ഞാന്‍ മാംസ “ഫക്ഷണം” നിറുത്തിയിട്ട് വര്‍ഷം ആറാകുന്നു. എന്റെ പൂര്‍വ്വാശ്രമത്തിലെ മതവിശ്വാസങ്ങള്‍ മാംസം ഭക്ഷിക്കുന്നതിനെ എതിര്‍ക്കുന്നില്ലായെങ്കിലും, ഞാനൊരു സുപ്രഭാതത്തിലങ്ങു നിര്‍ത്തി. മോളീ പറഞ്ഞ സിദ്ധാന്തമനുസരിച്ച് ഞാനൊരു നിര്‍ഗുണപരബ്രഹ്മമാകേണ്ടതാണ്. എനിക്കു തന്നെയത് തോന്നിയിട്ടില്ല.

  3. നിങ്ങള്‍ ഏതെങ്കിലും മതത്തിനെതിരാണോ?

    ഞാനെല്ലാത്തരം മതവിശ്വാസങ്ങള്‍ക്കുമെതിരാണ്. മതത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതും ആചരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. എന്നാല്‍ അതിനെ ന്യായീകരിക്കുവാന്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നതും തെറ്റായി വ്യാഖ്യാനിക്കുന്നതുമൊക്കെ കണ്ടാല്‍ എനിക്കിടപെടേണ്ടി വരും (ഇടപെടുവാന്‍ സമയം ആവശ്യം പോലെയുണ്ടെങ്കില്‍).

അവലംമ്പം

[1] Che Guevara – Wikipedia Article.
[2] Animal Slaughter.
[3] Slaughter House.
[4] Trichuriasis
[5] Ascariasis
[6] Human Digestion
[7] Homosexuality in Sheeps
[8] Necrophiliac Mallards.
[9] Coercive Sex in Ducks.
[10] Sexuality in Birds.
[11] Prostitution in Penguins.
[12] Polygamy in Animals.
[13] Pork Consumption Pattern in World.

Possibly Related Posts: