ഫോണ്‍ കോള്‍

December 18th, 2009 ഞാന്‍||njaan 13 comments

1832 ദിവസങ്ങള്‍ക്ക് മുമ്പൊരു രാത്രി…

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടക്കാന്‍ നേരത്ത് ഫോണ്‍ ബെല്ലടിച്ചു. ഇതാരണപ്പാ ഈ നേരത്ത് വിളിക്കാന്‍ എന്ന് മനസ്സിലാലോചിച്ച് ഫോണെടുക്കാന്‍ മുന്നിലെ മുറിയിലേക്ക് പോയി. കൈയ്യിലെ നനവ് ഉടുത്തിരുന്ന മുണ്ടില്‍ തുടച്ചു.

ഹലോ…

ഡാ! ഞാനാ. ഒരു കാര്യം പറയാം. ഞെട്ടരുത്.” ദീപയാണ്. കോളേജിലെ സംഘടനാപ്രവര്‍ത്തന കാലം തൊട്ടേ ദീപയെ പരിചയമുണ്ട്. രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥത അവളെ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരിയാക്കി. വയനാട്ടിലോ മറ്റോ ആണെന്നാണ് അവസാനമായി കേട്ടത്.

എന്തുണ്ട് ദീപ വിശേഷങ്ങള്‍. ഈ പാതിരാത്രി എന്ത് പറഞ്ഞാണ് നീ എന്നെ ഞെട്ടിക്കുവാന്‍ പോകുന്നത്.” കല്യാണക്കാര്യം പറയാന്‍ ഇത്രയൊക്കെ ഈ പെണ്ണുങ്ങള്‍ എന്തിനാണിത്ര വളച്ചുകെട്ടുന്നത്?

ഞാനും എന്റെ ചില സഹപ്രവര്‍ത്തകരും കൂടി അവസാനമതങ്ങ് ചെയ്തു. ഇന്ന് മുതല്‍ എനിക്കും നിനക്കും സമാധാനമായുറങ്ങാം. ആ പന്ന കഴുവേറിമക്കളുടെ, …… ….. ………. കത്തിച്ചു” അവ്യക്തമായെങ്കിലും അവസാനം പറഞ്ഞ വാക്ക് കേട്ടപ്പോള്‍ എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു പോയി.

എന്ത് പണിയാണ് കാണിച്ചത് ദീപ. വീണ്ടു വിചാരമില്ലാതെ ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? എന്നോടൊരു വാക്ക് ചോദിക്കാമായിരുന്നില്ലേ നിനക്ക്? ഇപ്പോള്‍ നീ എവിടെയാണ്

ഫോണ്‍ കട്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഒന്നുകില്‍ അവിടെ റേഞ്ച് പോയി, അല്ലെങ്കില്‍ അവള്‍ ഫോണ്‍ബന്ധം മനഃപൂര്‍വ്വം വിച്ഛേദിച്ചു കളഞ്ഞു.

അതിരാവിലെ നാല് മണി വരെ ഓരോന്ന് ആലോചിച്ച് കിടന്നു. കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് സിങ്കോസള്‍ഫാന്‍ കമ്പനിക്കെതിരെ സമരങ്ങള്‍ നടത്തിയിരുന്നു. സിങ്കോസള്‍ഫാന്റെ ഉപയോഗം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത് ഞാനും ദീപയുമുള്‍പ്പെട്ട ഗവേഷകസംഘത്തിന്റെ പഠനത്തിലാണ്. അന്ന് ആവേശപൂര്‍വ്വം നടത്തിയ സമരങ്ങള്‍ക്ക് സിങ്കോസള്‍ഫാന്റെ പണക്കരുത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കുവാനായില്ല. കോളേജില്‍ നിന്നിറങ്ങിയ ശേഷം രാഷ്ട്രീയപ്രവര്‍ത്തനമൊക്കെ നിര്‍ത്തി, ഒരു ജോലിയൊക്കെ ചെയ്ത് ജീവിച്ചു വരികയായിരുന്നു. ഇടയ്ക്കിടെ വിലക്കയറ്റവും ബന്ദും ഹര്‍ത്താലുമൊക്കെയുണ്ടാകുമ്പോള്‍ തെറി വിളിക്കുന്നതില്‍ മാത്രമൊതുങ്ങി എന്റെ രാഷ്ട്രീയം. അല്ലെങ്കിലും ജീവിതത്തില്‍ ഒരു സ്ഥിരത ഒക്കെ ആയിക്കഴിഞ്ഞാല്‍ എന്ത് രാഷ്ട്രീയപ്രവര്‍ത്തനം? സ്വന്തം കാര്യം നടക്കുന്നത് വരേയുള്ളു ഏത് രാഷ്ട്രീയവും. അവളായി അവളുടെ പാടായി. ഇപ്പോള്‍ ഞാന്‍ ചോറ് കഴിക്കുന്നത് തന്നെ സിങ്കോസള്‍ഫാന്റെ കനിവിലാണ്!

ഉറങ്ങി എഴുന്നേറ്റപ്പോള്‍ ഇന്നലത്തെ ഫോണ്‍ വിളിയുടെ കാര്യം മറന്നു പോയിരുന്നു [ജീവിതത്തില്‍ ടെന്‍ഷനടിക്കുവാന്‍ വേറെ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ കിടക്കുന്നു]. വൈകി ഉറങ്ങിയത് കൊണ്ടാണെന്ന് തോന്നുന്നു, തലയ്ക്കാകെ ഒരു മന്ദത. രാവിലത്തെ മഴയില്‍ പത്രം ഒട്ടുമുക്കാലും കുതിര്‍ന്നിരുന്നു. പത്രക്കാരനോട് പല തവണ പറഞ്ഞിട്ടുള്ളതാണ് വാതിലിന്റെ താഴെക്കൂടെ അകത്ത് കയറ്റി വെക്കണമെന്ന്. ഇവനൊക്കെ എപ്പോ നന്നാവാനാണ്?

അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ സൈനികരെ അയയ്ക്കും: മോഹന വര്‍മ്മ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയെ സഹായിക്കുവാനായി ഇന്ത്യന്‍ സൈനികരെ അയക്കുമെന്ന് പ്രധാനമന്ത്രി മോഹന വര്‍മ്മ, അമേരിക്കന്‍ പ്രസിഡന്റ് ഒലാമയുമായൊത്ത് സംയുക്ത പ്രസ്താവനയിറക്കി. ആദ്യ ഘട്ടത്തില്‍ ഏകദേശം അമ്പതിനയിരം ജവാന്മാരെ, അഫ്ഗാനിസ്ഥാനില്‍ വിന്യസിക്കുന്നതായിരിക്കും. പാക്കിസ്ഥാനില്‍ നിന്നുമുള്ള വെല്ലുവിളി കുറഞ്ഞതിനാലാണ്, ഇത്രയുമധികം സൈനികരെ മാറ്റി വിന്യസിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. അതിനിടെ നാറ്റോ തങ്ങളുടെ സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിക്കുവാനുള്ള നടപടി തുടങ്ങി.

“മോഹന വര്‍മ്മയുടെ ഭരണപാടവം പണ്ട് ആണവക്കരാര്‍ ഒപ്പ് വെച്ചപ്പോഴെ മനസ്സിലായതാണ്. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ പെരുമ ഒന്ന് കൂടി വര്‍ദ്ധിക്കുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ, ലോകത്തിലെ പത്ത് ധനാഢ്യര്‍ ഇന്ത്യയില്‍ നിന്നാണ്. ജി.ഡി.പി വളര്‍ച്ചയും ആശാവഹമാണ്”

ഉള്‍പ്പേജിലെ വാര്‍ത്ത കണ്ട് ഞാന്‍ ഒന്ന് നടുങ്ങി.

കോഴിക്കോട് സിങ്കോസള്‍ഫാന്‍ ഓഫീസ് കത്തിച്ചു. വനിതാ രാഷ്ട്രീയപ്രവര്‍ത്തകയെ പൊലീസ് തിരയുന്നു
കോഴിക്കോട്: സിങ്കോസള്‍ഫാന്‍ കമ്പനിയുടെ ഇവിടത്തെ പ്രാദേശിക ഓഫീസ് തീ വെച്ചു നശിപ്പിച്ചു. പ്രമുഖ ആദിവാസി നേതാവും, സജീവ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയുമായ ദീപയെ പൊലീസ് തിരയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ തന്നെ സിങ്കോസള്‍ഫാന്റെ ഉപയോഗത്തിനെതിരെ പല സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയ ഈ കീടനാശിനി ഇന്നും ഇവിടെ നിര്‍ബാധം ഉപയോഗിക്കുകയാണ്. സിങ്കോസള്‍ഫാനെതിരെയുള്ള പ്രതിരോധസമരങ്ങളിലെ മുന്‍നിര പോരാളിയാണ് ഈ സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന ദീപ…..
….എല്ലാ റെയ്‌ല്‍വേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം…

എന്റെ വിവാഹം കഴിഞ്ഞു. ഭാര്യ എറണാകുളത്ത് കാക്കനാട്ടെ ഫോര്‍ട്ട്‌സിറ്റിയിലെ ഒരു MNC-യില്‍ ജോലി ചെയ്യുന്നു. ഒരു പെണ്‍കുട്ടി. എന്നത്തെയും പോലെ അതിസാധാരണമായ ഒരു ശനിയാഴ്ച, ഭക്ഷണം കഴിഞ്ഞ് ഉറങ്ങുമ്പോഴാണ് ഫോണ്‍ ശബ്ദിക്കുന്നത്.

ഹലോ

ഇത് ശ്രീകുമാറിന്റെ വീടല്യോ? പുള്ളിക്കാരന്റെ കയ്യിലൊന്ന് ഫോണ്‍ കൊടുക്കുമോ?” ഘനഗാംഭീര്യമുള്ള ഒരു സ്ത്രീശബ്ദമാണ് അങ്ങേത്തലയ്ക്കല്‍.

ശ്രീകുമാറാണ് സംസാരിക്കുന്നത്. ഇത് ആരാണ്?

ഇത് കമ്മീഷണറുടെ ഓഫീസിന്നാണേ. നിങ്ങള്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഇവടെ വരെ വരേണ്ട ആവശ്യോണ്ടായിരുന്നു

പൊലീസുകാരൊക്കെ എന്നാണോ ആവോ മര്യാദ പഠിച്ചത്. സുഹൃത്തിന്റെ ആക്സിഡന്റ് കേസ് കോടതിയില്‍ നടക്കുന്നത് കൊണ്ട് ഈ ഫോണ്‍ വിളിയില്‍ അത്ര പുതുമ തോന്നിയില്ല.

ഒരു അഞ്ചു മണിയാകുമ്പോള്‍ ഓഫീസ് വരെ ഒന്ന് വരണം

വനിതാപ്പോലീസ് സംഭാഷണമവിടെ നിര്‍ത്തി. നാല് മണിക്ക് അലാമും വെച്ച് ഞാന്‍ ബാക്കിയുള്ള ഉറക്കമുറങ്ങുവാന്‍ കിടന്നു.

അഞ്ച് ദിവസത്തിന് ശേഷമുള്ള ഒരു വാര്‍ത്താ ചാനലിന്റെ ഫ്ലാഷ് ന്യൂസ് സ്ക്രോള്‍…

…..കോഴിക്കോട് മവോയിസ്റ്റ് ആക്രമണം: യുവ എഞ്ചിനീയര്‍ കൂട്ട് പ്രതി….. Advt: ധരിക്കൂ പോത്തിന്‍കാലനപ്പന്റെ ലോക്കറ്റ്. അകറ്റൂ സമയദോഷം.Call: 03195639 now. നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പിടിയിലകപ്പെട്ട മവോയിസ്റ്റ് പ്രവര്‍ത്തക ദീപയുടെ മൊഴി പ്രകാരമാണ് അറസ്റ്റ്…. സംഭവത്തിന് ശേഷം ശ്രീകുമാറിന്റെ ഫോണിലേക്ക് കോള്‍ പോയതിന് തെളിവ് ലഭിച്ചു….മവോയിസ്റ്റ് പ്രസ്ഥാനത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ശ്രീകുമാര്‍ സമ്മതിച്ചു…..Advt: മുസലി ശക്തി…..

Possibly Related Posts:


ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

September 19th, 2009 ഞാന്‍||njaan 7 comments

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നില്‍ സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഉള്‍പ്പോരാണെന്ന് വിശ്വസ്ത കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കൊടിയേരിക്കുമെതിരെ പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിന്റെ പകതീര്‍ക്കലാണത്രെ ഭൂചലനത്തില്‍ കലാശിച്ചത്. എസ്.എന്‍.സി-ലാവലിന്‍ കേസിലേയും, മുത്തൂറ്റ് പോള്‍ വധക്കേസിലേയും ജനശ്രദ്ധ തിരിച്ചു വിടാന്‍, പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഭൂകമ്പ സിന്റിക്കേറ്റ് പ്രവര്‍ത്തനം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിലേക്ക് വേണ്ടുന്ന ഉപകരണങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാണത്രെ. പൊലീസിന്റെയും കസ്റ്റംസിന്റെയും കണ്ണ് വെട്ടിച്ച് കൊല്ലം നീണ്ടകരയില്‍ നിന്നും പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ കൂടിയാണ് കരയിലെത്തിച്ചത്. കൊല്ലത്തെ ഒരു പ്രമുഖ വ്യവസായി ഇതിന് ഒത്താശ നല്‍കി എന്ന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടറോട് പറഞ്ഞു.

പ്രതികരണം പ്രശ്നം പഠിച്ച ശേഷം

എന്നാല്‍ ഈ ആരോപണത്തിനെതിരെ പ്രതികരിക്കുന്നില്ലാ എന്നാണ് ആഭ്യന്തര മന്ത്രി ശ്രീ. കൊടിയേരി ബാലകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയ ശേഷം പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ പറഞ്ഞു. ആരോപണവിധേയനായ പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചിട്ട് കിട്ടിയിരുന്നില്ല. അദ്ദേഹം അവധിക്കാലം ആഘോഷിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയതായിരിക്കാമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്.

നാളെ ഹര്‍ത്താല്‍

ഇതിനിടെ ഭൂകമ്പ സിന്റിക്കേറ്റിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലറിയിച്ചു. ഭൂകമ്പത്തില്‍ പ്രതിഷേധിച്ച് നാളെ രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ ആചരിക്കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. പാല്‍, പത്രം (ദേശാഭിമാനി ഒഴികെ), എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ചൈനാ ഉല്പന്നമായത് കൊണ്ട് ഭൂകമ്പത്തിന്റെ ശക്തി കുറഞ്ഞു

ചൈനയില്‍ നിര്‍മ്മിച്ച ഉപകരണങ്ങളയതിനാലാണ് ഭൂകമ്പത്തിന്റെ ശക്തി റിക്ടര്‍ സ്കെയിലില്‍ 3.4-ല്‍ ഒതുങ്ങിയതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് ചൈനയില്‍ തൊഴിലാളികളെ ചൂഷണം ചെയ്തുണ്ടാക്കിയ ഗുണനിലവാരം കുറഞ്ഞ ഉപകരണമല്ലായിരുന്നെങ്കില്‍ നാശനഷ്ടങ്ങള്‍ കൂടുമായിരുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഭൂകമ്പത്തിന് കാരണമായ ഉപകരണങ്ങള്‍ കണ്ടെടുക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല എന്നും, തിരച്ചില്‍ തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

- സ്വന്തം ലേഖകന്‍

(ഞാനും ഒരിക്കല്‍ ഏതെങ്കിലും പത്രത്തില്‍ ചേര്‍ന്ന് നെറികെട്ട കാശുണ്ടാക്കും)

Possibly Related Posts:


Categories: Malayalam, Political, മലയാളം Tags:

3nxyw24bpf

August 19th, 2009 ഞാന്‍||njaan 1 comment
Categories: Malayalam Tags:

Thermodynamics applied to Mafia Wars!

Assume you have ‘x’ energy, and required-energy-to-do-a-job is yi (i=1,2,3,4,…) and experience reward per job is zi (i=1,2,3,4..). The most preferred job will be the one which gives maximum value for ((x-(x%yi))/yi)*zi; thermodynamically speaking this quantity is the exergy of the system – the maximum experience (work output) you can score by doing a job with the given energy.

I have made a bookmarklet for Firefox to compute the exergy here. Add the bookmarklet to your toolbar and click it on mafia wars job pages. The max. experience you can achieve from the available energy will be given under the jobs, which is the “most preferred job to do” at that time. This ain’t my original code, but adopted and edited from Spockholm mafia wars tools, and they own all the credits (except for the bugs and damages – no one including me owns or will be held responsible it). I would’ve released this code via a GPLv3 if I had coded it completely.

Foot Notes

x/y – division. For eg. 28/5=5.6, 25/5 =5.
x%y – modulus (remainder after division). For eg. 28%5 = 3, 25%5=0.
(x/y)*z won’t always give you the maximum experience. Only when the quantity (x/y) is a whole number – Mafia Wars doesn’t allow you to do 1.5 or 3.6 jobs, but 1 job or 3 job. So, (x-(x%y))/y times you can do a job when you have x amount of energy, and multiply it with experience rewards for that job to get the maximum experience you can gain.

Possibly Related Posts:


എന്നെ ഒറ്റയ്ക്കാക്കിയിട്ട് അവള്‍ പോയി…

2007 ഡിസംമ്പര്‍ 11, തിരുവനന്തപുരം നഗരം – അന്നാണ് അവള്‍ എന്റെയടുത്ത് ആദ്യമായി വന്നത്. നല്ല തിളക്കമുള്ള വെള്ളി ബോര്‍ഡറുള്ള കറുത്തയുടുപ്പും, നല്ല തലയെടുപ്പുമൊക്കെയായിട്ട്. ആ തണുപ്പുള്ള ഡിസംമ്പര്‍ രാവില്‍ ഞങ്ങളൊരുമിച്ചു. എന്റെ പല യാത്രകളിലും നല്ല സ്ഫുടതയോടെ, ഉച്ചാരണ ശുദ്ധിയോടെ പാട്ടുകള് പാടി എന്റെ ബോറടി മാറ്റുമായിരുന്നു. എന്നും രാവിലെ ഞങ്ങള്‍ വഴക്കിടുമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് അവളെന്നെ വിളിക്കും (തലേന്ന് ഞാന്‍ തന്നെയാണ് അവളൂടെ അടുത്ത് എനെ രാവിലെ വിളിക്കണമെന്ന് പറയുന്നത്) , ഞാന് “പത്ത് മിനുട്ട്, പത്ത് മിനുട്ട്” എന്ന് പറഞ്ഞ് മടിച്ച് കിടക്കുമ്പോഴും അവളൊരു മടുപ്പും കൂടാതെ ഉത്തരവാദിത്തത്തോടെ എന്നെ വീണ്ടും വിളിക്കും. ഫോണ്‍ നമ്പറുകള്‍ മറക്കുന്ന സ്വഭാവമുള്ള എനിക്ക് അതെല്ലാം ഓര്‍മ്മിപ്പിച്ച് തരും, അത് പോലെ തന്നെ സുഹൃത്തുക്കളുടെ പിറന്നാള്, മറ്റ് പ്രധാന അപ്പോയ്ന്മെന്റുകള് തുടങ്ങിയവ എന്നെ കൃത്യ സമയത്ത് ഓര്‍മ്മിപ്പിക്കുമായിരുന്നു എന്റെ നിക്കി മോള്.

എന്റെ വെള്ളമടി പാര്‍ട്ടികളിലെല്ലാം അവള്‍ ഇംഗ്ലീഷ്-മലയാളം-തമിഴ്-തെലുങ്ക്-ഹിന്ദി എന്ന വ്യത്യാസമില്ലാതെ എന്നെയും എന്റെ സുഹൃത്തുക്കളേയും പാടി സന്തോഷിപ്പിച്ചിരുന്നു. എന്റെ സുഹൃത്തുക്കളെല്ലാം അവളുടെ ശബ്ദത്തില്‍ അസൂയാലുക്കളായിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു കഴിഞ്ഞ രണ്ട് വര്‍ഷവും.

ഇന്നലെ ഏകദേശം എട്ട് മണിയോട് കൂടി ചെന്നൈയില്‍ അതിഭയങ്കരമായ മഴ പെയ്തു. ആ സമയത്ത് ഞാനും നിക്കിയും എന്റെ മറ്റൊരു സുഹൃത്തും ബിയര്‍ വാങ്ങിക്കുവാനായി വിജയനഗര്‍ ബസ് സ്റ്റാന്റിന്റെ അടുത്തുള്ള ടാസ്മാക് ഷോപ്പില് പോവുകയായിരുന്നു. നിക്കിയെ മഴ നനയിക്കണ്ട എന്ന് കരുതി – അവള്‍ക്ക് പണ്ടേ മഴയും നനവുമൊക്കെ പ്രശ്നമാണ് – ഞാന്‍ സുരക്ഷിതമായൊരിടത്ത് അവളെ പ്രതിഷ്ഠിച്ചു. ഞാന്‍ അടിമുടി നനഞ്ഞാലും എന്റെ നിക്കി മോള് സുരക്ഷിതയായിരിക്കുമല്ലോ എന്ന് കരുതി ഞാന്‍ സന്തോഷിച്ചു, ആശ്വസിച്ചു.

നാല് കുപ്പി ബിയറും രണ്ട് പാക്കറ്റ് കിങ്ങ്സും വാങ്ങി ഞാനും സുഹൃത്തും തിരികെ റൂമിലെത്തി നിക്കി മോളെ നോക്കിയപ്പോള്‍, വെള്ളത്തില് മുങ്ങി വിറങ്ങലിച്ചു കിടക്കുന്നു. ഉടനെ എടുത്ത് കുലുക്കി വിളിച്ചിട്ടും എന്റെ നിക്കിക്കുട്ടി കണ്ണ് തുറന്നില്ല. ആ കണ്ണുകള്‍ എന്നെന്നേക്കുമായി അടഞ്ഞു കഴിഞ്ഞിരുന്നു. :(

ഇനിയെന്നെ അതിരാവിലെ വിളിച്ചുണര്‍ത്താന്‍, എനിക്കൊരു പാട്ട് പാടിത്തരുവാന്‍ ഇനി ആരുണ്ട്? :( … ഒരിക്കലുമെനിക്ക് നിന്നെ മറക്കുവാന്‍ കഴിയില്ല നിക്കീ. എന്റെ മരണം വരെ, ഇനി എന്റെ ജീവിതത്തില്‍ നിനക്ക് പകരം മറ്റൊരാള്‍ വന്നാലും – നിന്നെ ഒരിക്കലുമെനിക്ക് മറക്കുവാന്‍ കഴിയില്ല.

ഇനി മേലാല്‍ ഞാന്‍ മഴയത്ത് മൊഫൈലും കൊണ്ട് പോകില്ല… കോപ്പ്!

ഓടോ: “കീരിക്കാടന്‍ ചത്തിട്ടില്ല!”

Possibly Related Posts:


They inked my middle-finger!

അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!

Please vote for LDF candidates

Vote fod LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാദ്ധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍* സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കുവാന്‍.
  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരിക്കമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍, ബാങ്കിംഗ് ബില്‍, ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍, എന്നിവ പിന്‍വലിക്കാന്‍.
  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Please vote for LDF candidates

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

തിരുവനന്തപുരം: സ. പി രാമചന്ദ്രന്‍ നായര്‍
ആറ്റിങ്ങല്‍: സ. എ സമ്പത്ത്
കൊല്ലം: സ. പി രാജേന്ദ്രന്‍
പത്തനംതിട്ട: സ. കെ. അനന്തഗോപന്‍
മാവേലിക്കര: സ. ആര്‍.എസ്.അനില്‍
ആലപ്പുഴ: സ. കെ.എസ്.മനോജ്
കോട്ടയം: സ. കെ.സുരേഷ് കുറുപ്പ്
ഇടുക്കി: ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്
എറണാകുളം: സ.സിന്ധു ജോയി
ചാലക്കുടി: സ.യൂ.പി.ജോസഫ്
തൃശൂര്‍: സ. സി.എന്‍.ജയദേവന്‍
ആലത്തൂര്‍: സ.പി.കെ.ബിജു
പാലക്കാട്: സ:എം.ബി.രാജേഷ്
പൊന്നാനി: ഡോ.ഹുസൈന്‍ രണ്ടത്താണി
മലപ്പുറം: സ.റ്റി.കെ.ഹംസ
കോഴിക്കോട്: സ.മുഹമ്മദ് റിയാസ്
വടകര: സ.പി.സതീദേവി
വയനാട്: സ.എം.റഹ്മത്തുള്ള
കണ്ണൂര്‍: സ.കെ കെ രാഗേഷ്
കാസര്‍ഗോഡ്: സ. പി കരുണാകരന്‍

നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

Possibly Related Posts:


ശശി തരൂര്‍ തെറ്റിധരിപ്പിക്കുന്നു

അമേരിക്കന്‍ ഭരണകൂടം എതിര്‍ത്തതു കൊണ്ടുമാത്രം യു എന്‍ തെരെഞ്ഞെടുപ്പില്‍ തോറ്റ താന്‍ എങ്ങനെ അമേരിക്കന്‍ ഏജന്റാകുമെന്ന് ചോദിച്ചു കൊണ്ട് ശശി തരൂര്‍ തനിക്കെതിരെയുള്ള ഒരാരോപണത്തെ നേരിട്ടതായി കഴിഞ്ഞ ദിവസത്തെ (27 മാര്‍ച്ച്) ഒരു ദിനപത്രം (മലയാള മനോരമ) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ഇത്തരമൊരു പ്രസ്താവനെ തീര്‍ച്ചയായും ഒരു മുന്‍ യു എന്‍ പ്രൊഫഷണലിനു ചേര്‍ന്നതല്ല. യു എന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്കു മത്സരിക്കുവാന്‍ രംഗത്തുണ്ടായിരുന്ന ഏഴു പേരില്‍ ശ്രീലങ്കയുടെ ജയന്ത ധനപാല ഒഴികെയുള്ളവരെല്ലാം തന്നെ അമേരിക്കന്‍ പക്ഷപാതികളായിരുന്നു. അമേരിക്കന്‍ ആജ്ഞാനുവര്‍ത്തികളായ ജോര്‍ദ്ദാന്റെ മുന്‍ യു എന്‍ പ്രതിനിധി സെയ്ദ് അല്‍ഹുസൈനും അഫ്ഗാനിസ്ഥാന്റെ അഷ്റഫ് ഘാനിയ്ക്കുമെതിരെ വരെ അമേരിക്ക വോട്ടു ചെയ്തിരുന്നു. അമേരിക്കന്‍ സൈനികത്താവളങ്ങളുള്ള, ഏഷ്യയിലാണെങ്കിലും യു എന്നിലെ വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-77ല്‍ പങ്കെടുക്കാത്ത ചെറിയ രാജ്യമായ ദക്ഷിണ കൊറിയയിലായിരുന്നു, ജവര്‍ഹര്‍ലാല്‍ നെഹ്രുവിന്റെ ചേരിചേരാ നയത്തിന്റെ അംശങ്ങളെങ്കിലും അവശേഷിക്കുന്ന ഇന്ത്യയേക്കാള്‍ അമേരിക്കയ്ക്ക് തുടക്കത്തിലേ താല്‍പര്യം.
വ്യക്തിപരമായി മിക്ക സ്ഥാനാര്‍ത്ഥികളും അമേരികന്‍ ആധിപത്യത്തെ അംഗീകരിക്കുകയോ, ആരാധിക്കുകയോ ചെയ്യുന്നവരായിരിക്കേ പിന്തുണ നല്‍കുവാനായി സ്വാഭാവികമായും അമേരിക്ക മറ്റു മാനദണ്ഡങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. വന്‍കിട അഴിമതി ആരോപണങ്ങളില്‍പ്പെട്ട കോഫി അന്നന്റെ ക്ലിക്കില്‍പ്പെട്ടയാളെന്ന് പരക്കെ കരുതിയിരുന്ന തരൂര്‍ ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിയായത് വാസ്തവത്തില്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അതിശയിപ്പിച്ചിരുന്നു. തരൂരിനെ ഇന്ത്യ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായി ആസൂത്രണം ചെയ്ത സുചിന്തിതമായൊരു നടപടി ആയിരുന്നില്ല. ഇന്ത്യയുടെ എക്കാലത്തെയും മികച്ച യു എന്‍ സ്ഥാനപതിയായിരുന്നു ഹമീദ് അന്‍സാരി (ഉപരാഷ്ട്രപതി), തരൂരിന്റെ ഇലക്ഷന്‍ ശ്രമത്തിനു ശേഷം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഒരു മാദ്ധ്യമ സൃഷ്ടിയെന്നാണ്. ഇന്ത്യയുടെ സുഹൃത്തായ ശ്രീലങ്ക മത്സര രംഗത്തു നിന്നും പിന്‍വാങ്ങിയപ്പോള്‍ അവര്‍ പിന്തുണച്ചതും തരൂരിനെയായിരുന്നില്ല, ബാന്‍ കി മൂണിനെയായിരുന്നു. സ്ട്രോ പോളില്‍ തരൂര്‍ രണ്ടാമതു വന്നത് ഇന്ത്യന്‍ നയതന്ത്രജ്ഞരുടെയും വളരെ ആദരിക്കപ്പെടുന്ന ചിന്മയാനന്ദ ഗരേഖാനെപ്പോലുള്ള മുന്‍ നയതന്ത്രജ്ഞരുടെയും അശ്രാന്തശ്രമം മൂലമായിരുന്നെന്ന കാര്യം വിസ്മരിക്കരുത്.
2006 ഒക്ടോബര്‍ 2-നു് സുരക്ഷാ സമിതിയിലെ പതിനഞ്ച് അഗങ്ങള്‍ക്കിടയില്‍ നടന്ന അനൗദ്യോഗിക അഭിപ്രായ വോട്ടെടുപ്പില്‍ അഞ്ചു സ്ഥിരാംഗങ്ങളില്‍ ഒരു രാജ്യം തരൂരിനെതിരെ വോട്ടു ചെയ്ത കാര്യമാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്. അഞ്ചു രാജ്യങ്ങളും ഒരേ പോലെ പിങ്ക് സ്ലിപ്പില്‍ വോട്ട് ചെയ്തപ്പോള്‍ അതിലാരാണ് എതിര്‍ത്തു വോട്ട് ചെയ്തതെന്നറിയുവാന്‍ കഴിയില്ല. അമേരിക്കയാകട്ടെ തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തെ ഒരിക്കല്‍ പോലും തള്ളിപ്പറഞ്ഞിരുന്നില്ല.
തരൂരിന്റെ  തിരഞ്ഞെടുപ്പ് ശ്രമം അദ്ദേഹത്തിന് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെങ്കിലും അത് ഇന്ത്യയുടെ സുരക്ഷാ സമിതി അംഗത്വ ശ്രമങ്ങളെ രണ്ടു തരത്തില്‍ ബാധിക്കുകയുണ്ടായി. ഒരു സ്ഥിരാംഗരാജ്യം സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുകയില്ല എന്ന കീഴ്‌വഴക്കമുള്ളതു കൊണ്ട് തരൂരിന്റെ സ്ഥാനാര്‍ഥിത്വം ലോകത്തിനു നല്‍കിയ സന്ദേശം ഇന്ത്യ സ്ഥിരാംഗത്തിന്റെ കാര്യത്തില്‍ നിര്‍ബന്ധം പുലര്‍ത്തുന്നില്ല എന്നുള്ളതാണ്. ഒരു ചെറിയ രാജ്യമായ ദക്ഷിണ കൊറിയയോട് പോലും തിരഞ്ഞെടുപ്പില്‍ തോറ്റ രാജ്യത്തിന്റെ ആഗോള അംഗീകാരം സംശയാസ്പദമാണെന്ന സന്ദേശമാണ് അതിലും കൂടുതല്‍ ഉത്കണ്ഠയുളവാക്കുന്നത്.
യു എന്‍ സെക്രട്ടറി ജനറലിന്റെ ക്യാബിനറ്റ് ചീഫും യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ വിജയ് നമ്പ്യാരെപ്പോലെയുള്ളവര്‍ അവരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളിലൂടെ മലയാളികള്‍ക്കാകെ അന്താരാഷ്ട്ര രംഗത്ത് യഥാര്‍ത്ഥ അംഗീകാരം നേടിത്തരുന്ന കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ അവഗണിക്കരുത്.

(29-03-2009 ജനയുഗത്തില്‍ എസ്. ഫൈസി എഴുതിയത്)

Possibly Related Posts:


മൂളയുള്ളോരാരെങ്കിലും തരൂരിനു് കുത്തുമോ?

എന്റെ സുഹൃത്ത് ഹരി ശങ്കര്‍ എഴുതിയ കുറിപ്പിന് ഒരു മറുപടിയാണ് ഈ പോസ്റ്റ്. ഹരി തന്റെ പോസ്റ്റില്‍ അദ്ദേഹമെന്തു കൊണ്ട് ശശി തരൂരിന് വോട്ട് ചെയ്യുമെന്ന് എഴുതുകയുണ്ടായി. ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും തരൂരിന്റെ വിജയം പരിഹാരമൊരുക്കും എന്ന് വരെ ഇത്തരം pro-തരൂര്‍ പോസ്റ്റുകളില്‍ നമ്മുക്കു കാണാം. (ഇത്തരം പരസ്യ വാചകങ്ങള്‍ വഴിയരുകില്‍ ജലദോഷം മുതല്‍ എയിഡ്സ് വരെ മാറ്റിത്തരുന്ന ഒറ്റമൂലികള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്ന് മാത്രമേ കേട്ടിട്ടുള്ളൂ). ഒബാമയുടെ അമേരിക്കന്‍ മോഡല്‍ തെരെഞ്ഞെടുപ്പ് പ്രചാരണരീതികള്‍ അതേപടി പകര്‍ത്തി, അതു വഴി അമേരിക്കയിലേക്ക് വായില്‍ നോക്കിയിരിക്കുന്ന വരേണ്യകുമാരന്മാരെ കൈയ്യിലെടുക്കുവാന്‍ തരൂരിന് കഴിഞ്ഞിട്ടുമുണ്ട്. Kerala Blogosphere-ല്‍ അങ്ങോളമിങ്ങോളമുള്ള രാജ്യസ്നേഹം നിറഞ്ഞു തുളുമ്പിയൊഴുകുന്ന ഇത്തരം snobbish ബ്ലോഗ്ഗുകളില്‍ തരൂര്‍ തരംഗം അതിന്റെ ഉച്ചസ്ഥായിയില്‍ ദര്‍ശിക്കുവാനാകും. മേല്‍പറഞ്ഞ കാരണം കൊണ്ട് ഞങ്ങളും അമേരിക്കയെ പോലെ മോഡേണായി (?) എന്ന മിത്ഥ്യയെ യാഥാര്‍ത്ഥ്യമെന്ന് സ്വയം ബോധ്യപ്പെടുത്തുവാന്‍ ഈ കോഴിക്കുഞ്ഞുങ്ങള്‍ ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്.

ശശി തരൂരിന്റെ ഈ ഇമേജ് എത്ര മാത്രം യാഥാര്‍ത്ഥ്യമാണ് എന്ന് ചിന്തിക്കുവാനോ, അതില്‍ ഗവേഷണം നടത്തുവാനോ നമ്മുടെ കോഴിക്കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നില്ല എന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. കേരളവും ഇന്ത്യയും ഇന്ന് നേരിടുന്ന ബൗദ്ധിക പാപ്പരത്തത്തിന് ഹേതു ഇത്തരം ചിന്താശേഷി മരവിച്ചു പോയ യുവത്വമാണ്. ഞാനധികം നീട്ടുന്നില്ല. ഈ പോസ്റ്റിന് അടിസ്ഥാനമാക്കുന്നത് ഹരിയുടെ പോസ്റ്റിനെ തന്നെയാണ്.

  1. ശശി തരൂരിന്റെ വിദ്യാഭ്യാസത്തെ പറ്റിയാണ് ഹരി പറഞ്ഞു തുടങ്ങുന്നത്. രാജ്യവും വകുപ്പും ഭരിക്കുവാന്‍ വിദ്യാഭ്യാസമൊരു മാനദണ്ഡമേയല്ല എന്നാണ് നമ്മുടെ അനുഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നഷ്ടത്തിലായിരുന്ന ഇന്ത്യന്‍ റെയ്‌ല്‍വേസിനെ ലാഭത്തിലെത്തിച്ച ലാലു പ്രസാദു് യാദവു് ഏതെങ്കിലും ബിസിനസ്സ് സ്കൂളില്‍ പോയി PhD-യോ, PDF-ഓ എടുത്തതായിട്ടെനിക്കറിയില്ല. അതേ പോലെ തന്നെ കേരളത്തിലെ മുഖ്യമന്ത്രി ശ്രീ. അച്യുതാനന്ദന്‍ നാലാം ക്ലാസ്സ് വിദ്യാഭ്യാസവുമായിട്ടാണ് ഭരിക്കുന്നത്. അദ്ദേഹത്തിന്റെ ഭരണ നേട്ടങ്ങള്‍ ഇവിടെ നിന്ന് വായിക്കാം. (അത് വായിക്കാതെ എഴുതുന്ന കമന്റുകള്‍ക്ക് മറുപടിയുണ്ടാകില്ല). “വികസനത്തിന് മനുഷ്യത്വമുഖം നല്‍കും” എന്ന് പറഞ്ഞ് അധികാരത്തിലേറിയ, മറ്റൊരു മുന്‍-ബ്യൂറോക്രാറ്റ് പ്രധാനിയായ യു.പി.ഏ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് പത്രികയും, അവരുടെ പ്രവൃത്തികളും ഇവിടെ നിന്നും വായിക്കാം. പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകള്‍ മനസ്സിലാക്കേണ്ടത്, അവരവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നപ്പോളെന്തു ചെയ്തു എന്നതിലാണ് കാര്യം. പാര്‍ട്ടിയെ എതിര്‍ത്തു കൊണ്ട്, ഇനിയിപ്പോ ശശി തരൂര്‍ എങ്ങാനും എം.പി ആയാലും, തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടി എന്തെങ്കില്ലും ചെയ്യുമോ? (കഴിഞ്ഞ തവണ കണ്ണൂരുകാരന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇലക്ഷന് നിന്നപ്പോള്‍ കേട്ടത്, “കണ്ണൂരുകാരന്‍ തിരുവനന്തപുരത്തുകാര്‍ക്ക് വേണ്ടിയെന്തെങ്കിലും ചെയ്യുമോ എന്നായിരുന്നോ?” ഇപ്പോ കോണ്‍ഗ്രസ്സുകാരാരെങ്കിലും ആ ചോദ്യമോര്‍ക്കുന്നുണ്ടോ ആവോ?)
  2. തരൂര്‍ എഴുതിയ ഈ ലേഖനം കൂടി വായിച്ചിട്ട് അദ്ദേഹത്തിന്റെ ഇസ്ലാം സ്നേഹത്തിന്റെ താഴെ അടിവരയിടുക. അതോടൊപ്പം തന്നെ ഇവിടെ ചോദിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഞാനാവര്‍ത്തിക്കുന്നു.
    • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത്?
    • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കുന്നത് കണ്ണില്‍പ്പെടാത്തതാണോ സര്‍? അവരെന്താ ഭീകരന്മാരല്ലേ സര്‍? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ് സര്‍ ഇന്ത്യ ബോംബിടേണ്ടത്?
    • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത് നടത്തിയ അതിഭീകരമായി മുസ്ലീം കൂട്ടക്കൊലകളും താങ്കളീ പറയുന്ന “ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി”യില്‍ പെടുമോ സര്‍?
    • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്നീ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍? അതോ അന്ന് കെട്ട നാണം നാണമല്ലേ?
    • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 89,000 കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ “India’s[...] underbelly [is] easily penetrated by determined terrorists” എന്ന അവസ്ഥ വരുന്നു സര്‍ ?
    • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍?
    • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശ ചെയ്തു കൊടുക്കുന്നത് കാണുന്നില്ലേ സര്‍?

    ഇനിയിപ്പോള്‍ ഇത് വല്ലതുമാണോ ശശി തരൂരിന്റെ സ്വപ്നം? അദ്ദേഹം വഴി തെറ്റി വല്ലതും കോണ്‍ഗ്രസ്സില്‍ വന്നതാണോ? കോണ്‍ഗ്രസ്സിന്റെ കാവിവല്‍ക്കരണമോ അതോ കാവിയുടെ കോണ്‍ഗ്രസ്സ് വല്‍ക്കരണമോ?

  3. തരൂരിന്റെ പുസ്തകം വായിച്ചിട്ടുണ്ടെങ്കില്‍ അതിലെത്ര മാത്രം അരാഷ്ട്രീയവാദം കുത്തി നിറച്ചിട്ടുണ്ടെന്ന് ഞാന്‍ പ്രത്യേകിച്ചെടുത്ത് പറയേണ്ട കാര്യമില്ല? ഇന്ത്യന്‍ രാഷ്ട്രീയക്കാരെ ഇത്ര വെറുപ്പോടെ കണ്ട മനുഷ്യന്‍ എന്ത് താല്‍പര്യത്തിന്റെ പേരിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് എന്ന് തരൂര്‍ വ്യക്തമാക്കേണ്ടതാണ്. അതിനേക്കാളേറെ തമാശ, അദ്ദേഹമേറെ വിമര്‍ശിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത് എന്നത് തന്നെ. ഈ ഒരു സന്ദര്‍ഭത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ശശി തരൂരെന്ന വ്യക്തി, തന്റെയാ പഴയ എഴുത്തുകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? അതിനെയൊക്കെ തള്ളിപ്പറയുന്നുവോ? ഇല്ലെങ്കില്‍ ആ പാര്‍ട്ടിയുടെ പേരില്‍ മല്‍സരിക്കുവാന്‍ മാത്രം നിങ്ങളുടെ ധാര്‍മ്മിക നിലവാരം ഇടിഞ്ഞു വീണുവോ? ഇപ്പോള്‍ തള്ളിപ്പറയുന്നുവെങ്കില്‍ അതേ ലാഘവത്തോടെ നിങ്ങളിപ്പോള്‍ നല്‍കുന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളും തള്ളിക്കളയില്ല എന്ന് എന്തുറപ്പാണുള്ളത്?
  4. നിങ്ങളൊരു വിവരമുള്ള വോട്ടറാണെങ്കില്‍ നിങ്ങള്‍ ആര്‍ക്കായിരിക്കും വോട്ട് ചെയ്യുക? (വിവരവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ദാ ഇവിടെയുണ്ട്). 14-ആം ലോകസഭയിലെ ഏറ്റവും സജീവമായ പാര്‍ട്ടികളെ പറ്റിയുള്ള ഒരു പഠനത്തെ പറ്റി ഇവിടെ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയും യഥാര്‍ത്ഥ പ്രകടനവും തമ്മിലുള്ള ഒരു താരതമ്യ പഠനം ഇവിടെയും കൊടുത്തിട്ടുണ്ട്. ഇതൊക്കെ വായിച്ച് വിവരമുള്ള മനുഷ്യര്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസവും വിവരവും തമ്മില്‍ ബന്ധമില്ല എന്ന എന്റെ വാദത്തിന് ശക്തി കൂടുകയാണ് എന്ന് ഈ അവസരത്തില്‍ പറയാതെ വയ്യ.
  5. ശശി തരൂരിന്റെ മലയാളം നന്നല്ല എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. മലയാളം സംസാരിക്കുവാനുള്ള ശേഷിക്കുറവ് ഒരു ഭരണാധികാരിക്കൊരു കുറവാണെന്നും തോന്നുന്നില്ല. കഴിഞ്ഞ നവമ്പറില്‍ കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്സ്. അച്യുതാനന്ദന് ഇംഗ്ലീഷ് സംസാരിക്കുവാനറിയില്ല എന്ന് പറഞ്ഞ് ഇവിടുത്തെ കമ്മ്യൂണിസ്റ്റ്-വിരുദ്ധര്‍ എന്തൊക്കെ പുകിലുകളായിരുന്നു കാണിച്ചിരുന്നത്? ഇന്നിപ്പോള്‍ തരൂരിന്റെ മലയാള-ശേഷിക്കുറവിനെ കുറിച്ച് സ്വകാര്യം പറയുവാന്‍ പോലും ഒറ്റയാളെ കാണുന്നില്ലല്ലോ? അവരൊക്കെ പോയി ആത്മഹത്യ ചെയ്തുവോ?
  6. മാന്യന്‍ എന്ന ലേബല്‍ ഹരി നീലലോഹിതദാസന്‍ നാടാരുടെയടുത്ത് നിന്നുമിളക്കിക്കളഞ്ഞ മാനദണ്ഡം വെച്ച് തന്നെ തരൂരിന്റെയടുത്ത് നിന്നും ഇളക്കിക്കളയാം. അതൊരു വലിയ factor ആണെന്ന് എനിക്കും തോന്നുന്നില്ല. പക്ഷെ, തരൂരിന് ഒരു നീതി, നീലലോഹിതദാസന്‍ നാടാര്‍ക്ക് മറ്റൊന്ന് എന്ന രീതി ശരിയാണോ?
  7. കൊക്കോ-കോള എന്ന ക്രിമിനല്‍ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി വിവരവും വിദ്യാഭ്യാസവുമുള്ള താങ്കള്‍ അത്ര ലാഘവത്തോടെ പറഞ്ഞ് പോയത്, ശരിക്കും വിവരവും വിദ്യാഭ്യാസവുമുള്ളവരെ കഷ്ടത്തിലാഴ്ത്തും. തുറന്ന എഴുത്തിലുള്ള ആരോപണങ്ങളെല്ലാം സത്യമാണെന്നും, തരൂര്‍ തന്റെ കമ്പനിയെ ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണെന്നും താങ്കള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ മനസ്സിലായതാണല്ലോ? അത്തരമൊരു ക്രിമിനല്‍ കമ്പനിയുടെ കുഴലൂത്തുകാരന്‍ അധികരത്തിലേറിയാലുള്ള ഭവിഷ്യത്തുക്കള്‍ അറിയാതെയാണോ നിങ്ങളത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്? തരൂരിന്റെ തുറന്ന മറുപടിക്കുള്ള തുറന്ന മറുമറുപടിയും വായിക്കേണ്ടതാണ്. പിന്നെ ഇതും.
  8. എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതിയില്‍ നടന്ന അഴിമതിയില്‍ തരൂരിന്റെ ദുരൂഹമായ പങ്കിനെ പറ്റിയും മാദ്ധ്യമങ്ങളും ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരും മൗനം പാലിക്കുകയാണ്.
  9. ഈ വാര്‍ത്ത കണ്ടാല്‍ മനസ്സിലാക്കാം, ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂര്‍ എന്ത് പ്രതീക്ഷിച്ചായിരിക്കും ഈ അത്യുത്സാഹം കാണിക്കുന്നതെന്ന്.
  10. അര്‍ഹതയില്ലാഞ്ഞിട്ട് കൂടി, സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ഗവണ്‍മെന്റിനെ, യു.എന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പില്‍ ഉപയോഗിച്ചുവെന്ന് പ്രസിദ്ധ പത്ര പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്കര്‍ എഴുതിയത് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.

തരൂര്‍ തരംഗത്തിന്റെ മനഃശാസ്ത്രം

ഒബാമ അമേരിക്കയിലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പ്രയോഗിച്ച നമ്പറുകള്‍ കണ്ട പാവം മലയാളി ഇവിടെയും ഇങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ എന്ന് കോംപ്ലെക്സടിച്ചു. തരൂര്‍ ആ കോംപ്ലക്സിനെ ചൂഷണം ചെയ്തു. തരൂരിന്റെ തിളക്കത്തില്‍ ജാതി-മത-പ്രായ-വിവര-വിദ്യാഭ്യാസ-തൊഴില്‍ ഭേദമില്ലാതെ കോംപ്ലക്സടിച്ച എല്ലാ ലോലഹൃദയരും വീണു പോയി. തരൂര് ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്നാ പറയുന്നത്? എവിടുന്ന് – കോണ്‍ഗ്രസ്സ് അധികാരത്തില്‍ കയറണ്ടേ?

പ്രിയ ബ്ലോഗ്ഗേഴ്സ് ഫോര്‍ തരൂരുകളേ, അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മാറ്റൊലി കൊണ്ട നാടാണിത് – തിരുവിതാംകൂര്‍. അവിടെയീ അമേരിക്കന്‍ മോഡല്‍ ഗിമ്മിക്കുകളൊന്നും കൊണ്ടു കാര്യമില്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍  2008 ഒക്ടോബറില്‍ ഇന്ത്യയില്‍ താമസമാക്കിയ NRI-ക്ക് എങ്ങനെ സാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

(ഞാന്‍ മേല്‍ പറഞ്ഞതില്‍ അസത്യങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് source അടക്കം ചൂണ്ടിക്കാട്ടൂ)

Possibly Related Posts:


മദകടാനന്ദ സ്വാമികളുമായിട്ടൊരു അഭിമുഖം

ളരെ യാദൃശ്ചികമായിട്ടായിരുന്നു സ്വാമി മദകടാനന്ദനെ എന്റെ സുഹൃത്ത് (ഞാനല്ല) കണ്ടുമുട്ടിയത്. അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോഴെ മദകടന്‍ ഉത്സാഹമതിയായി. ശാസ്ത്രത്തിലും മതത്തിലും അതിഫയങ്കരമായ ജ്ഞാനമുള്ള സ്വാമികള്‍, തന്റെ അമ്പലം നിരങ്ങലുകളുടെ ഇടയ്ക്ക് കിട്ടിയ ചെറിയ ഇടവേളയില്‍, സുഹൃത്തിന്റെ ചോദ്യങ്ങള്‍ക്ക് ശക്തവും വ്യക്തവും കൃത്യവുമായ ഉത്തരങ്ങള്‍ നല്‍കി സുഹൃത്തിന്റെ വായടപ്പിക്കുകയാണവസാനമുണ്ടായത്. അധികം നീട്ടുന്നില്ല. അഭിമുഖത്തിലേക്ക് കടക്കാം.

സുഹൃത്ത്: ഒരു നൂറ്റമ്പത് വര്‍ഷം മുമ്പ് വരെയെങ്കിലും വളരെ പ്രകടമായിട്ട് ജാതീയമായ ഉച്ചനീചത്വങ്ങള്‍ നമ്മുടെ കേരള സമൂഹത്തിലും നിലനിന്നിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താഴെ നിന്നവര്‍ക്കും, അവര്‍ണ്ണര്‍ക്കുമെല്ലാം വിദ്യാഭ്യാസം ലഭിച്ചിട്ടും മലയാളി ഹിന്ദുവിന്റെ ഉള്ളിന്റെ ഉള്ളില്‍ ജാതിക്കറയുടെ പാടുകള്‍ മായുന്നില്ല. “ഈഴവരെല്ലാം പന്നിക്ക് പിറന്നവരാണെന്നും”, “താഴ്ന്ന ജാതിക്കാരന്‍ റോക്കറ്റ് പറത്തില്‍ സെക്രട്ടേറിയേറ്റിന്റെ മുകളില്‍ വീഴുമെന്നും” ഒക്കെ സവര്‍ണ്ണ പ്രഭുക്കള്‍ പറഞ്ഞത് വാസ്കോഡിഗാമാ കപ്പലിറങ്ങിയ സമയത്തല്ല. ഈ കാലഘടത്തില്‍ തന്നെ. ഈയിടെ ഒരു ഈഴവ പൂജാരിയെ അമ്പലത്തില്‍ പൂജ ചെയ്യുവാന്‍ സമ്മതിച്ചില്ലായെന്നും കേട്ടു. ഈഴവനായ ശ്രീ. വയലാര്‍ രവി എന്നൊക്കെ ഗുരുവായൂര്‍ പോയാലും, അന്നൊക്കെ അവിടെ പുണ്യാഹം തളിക്കപ്പെടുന്നു. എന്റെ ആദ്യ ചോദ്യം ജാതി വ്യവസ്ഥയെക്കുറിച്ചാണ്, ജാതി വ്യവസ്ഥയില്ലാതെ ഹിന്ദു മതത്തിന് നിലനില്‍പ്പില്ലേ?

സ്വാമി: ഹരി ഓം. കേരളത്തിലെ അതിസമ്പന്നമായ ഒരു തീയ്യ/ഈഴവ തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ടു തന്നെ ജാതിയില്‍ താണ ഒരീഴവന്റെ വികാരമെനിക്ക് മനസ്സിലാകും. ജാതിയില്ലാതെ ഹിന്ദു മതത്തിന് നിലനില്പ്പില്ലായെന്ന് പറയുന്നത് വൈദേശിക-മത-വക്താക്കളുടെ പ്രചാരണമാണ്. ഹിന്ദു മതത്തില്‍ ജാതിയുണ്ടായിരുന്നു എന്ന് പറയുന്നത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹത്തില്‍ ജാതിക്കൊരു പ്രസക്തിയുമില്ല. ജാതിഭേദമില്ലാതെ ഹിന്ദുക്കളെല്ലാം ഒത്ത് ചേര്‍ന്ന് ഹിന്ദു രാഷ്ട്രനിര്‍മ്മാണത്തിനായി പരിശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹിന്ദു എവിടെയും എപ്പോഴും ആക്രമിക്കപ്പെടുകയാണ്. ഞങ്ങളുടെ തറവാട്ടിലെ അടിച്ചുതളിക്കാരി ഒരു നായര്‍ സ്ത്രീ ആയിരുന്നു. പുലയ/പറയന്മാരെ ഒന്നും വീട്ടില്‍ കയറ്റില്ലായിരുന്നു. അത്രയ്ക്ക് ആഢ്യരായിരുന്നു എന്റെ കാരണവന്മാര്‍. എന്നാല്‍ ഞാന്‍ അവരുമായിട്ട് കളിക്കുവാനും ഭക്ഷണം കഴിക്കുവാനുമൊന്നും അന്നുമിന്നും മടി കാട്ടിയിരുന്നില്ല. ഇന്നലെയെന്റെ അനിയനൊരു പുലയത്തിയെ കെട്ടിക്കൊണ്ടു വന്നു, വീട്ടുകാരവനെ പുറത്താക്കി. അതില്‍ നിന്നും മനസ്സിലാക്കാം ഞാന്‍ എന്ന വ്യക്തിയുടെ മഹാമനസ്കത. ഇന്നും ഞാനീ പറയ-പുലയ്ന്മാരുടെ കൂടെ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. “സര്‍വ്വ ജാതി ഹിന്ദുക്കളെ, സംഘടിക്കുവിന്‍” എന്നാണ് ഞാനുയര്‍ത്തുന്ന മുദ്രാവാക്യവും.

സുഹൃത്ത്: സ്വാമിജി ഞാന്‍ ചോദിച്ചതിനൊന്നുമല്ല ഉത്തരം നല്‍കിയത്. എന്നാലും പോട്ടെ, കുഴപ്പമില്ല. എന്റെ രണ്ടാമത്തെ ചോദ്യത്തിലേക്ക് കടക്കാം. വേദോപനിഷത്തുകളിലും, പുണ്യ പുരാണങ്ങളിലുമൊക്കെ ശൂദ്രര്‍ക്ക് പശുവിന്റെ പോലും വില കല്പ്പിച്ചിരുന്നില്ലല്ലോ? പണ്ടൊരു കഥ കേട്ടിട്ടുണ്ട്, ശ്രീ രാമന്‍ ശംഭൂകന്‍ എന്നൊരു ശൂദ്രന്‍ തപസ്സനുഷ്ഠിച്ചപ്പോള്‍ പോയി വെട്ടിക്കൊന്നു രാജ്യത്തെ രക്ഷിച്ച കഥ. ഇന്നും സ്ഥിതി വ്യത്യാസമൊന്നുമല്ലല്ലോ? പുരോഗമന പ്രസ്ഥാനങ്ങള്‍ വേരുപിടിക്കാത്ത നാടുകളില്‍ പൊതു ടാപ്പില്‍ നിന്ന് വെള്ളം കുടിക്കുന്ന ദളിതനെ ചുട്ടു തിന്നുകയല്ലേ ജാതി-ഹിന്ദുക്കള്‍?

സ്വാമി:നീതിമാനായ ശ്രീ രാമനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം ഹേ! നീയാദ്യം പോയി രാമായണം വായിച്ചിട്ട് വലിയ വായില്‍ സംസാരിക്ക്. ശൂദ്രനായിരുന്ന ശംഭൂകന്‍ അഥര്‍വ്വ വേദത്തിലെ ചില മന്ത്രതന്ത്രങ്ങള്‍ നടത്തുകയായിരുന്നു. അഥര്‍വ്വ വേദത്തിലെ ചില ക്രിയകള്‍ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുന്നതാണെന്ന് നിനക്കറിയാമായിരിക്കുമല്ലോ സംസ്കാര രഹിതാ. ശ്രീ രാമന്‍ തന്റെ പ്രവൃത്തിയിലൂടെ ശംഭൂകനെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ് ചെയ്തത്. നിനക്കോര്‍മ്മയുണ്ടോയെന്നറിയില്ല. പണ്ടൊരിക്കല്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തിലോട്ട് കടത്തി വിടാന്‍ വിശ്വാമിത്രന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ഇപ്പോ ശ്രീ രാമന്‍ എന്ത് സിമ്പിളായിട്ടാണ് ശംഭൂകനെന്ന ശൂദ്രനെ സ്വര്‍ഗ്ഗത്തിലേക്ക് വിട്ടതെന്ന് നോക്കൂ. ദളിതര്‍ക്കും മുസ്ലിംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കുമൊന്നും സ്വര്‍ഗ്ഗം വേണ്ടെന്നാണോ നീ പറയുന്നത്?

സുഹൃത്ത്: ക്ഷമിക്കണം സ്വാമിജീ. എനിക്കങ്ങയുടെ അത്രയും വിവരമൊന്നുമില്ല. പക്ഷെ, വേദോപനിഷത്തുകളില്‍ പലയിടത്തുമുണ്ടല്ലോ വിദ്യ അഭ്യസിക്കുന്ന ശൂദ്രനെ കൈകാര്യം ചെയ്യുന്ന രീതികള്‍. നീതിമാനായ ശ്രീ രാമനെ പറ്റി പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓര്‍ത്തത്. ബാലി എന്ന വാനര രാജാവിനെ വധിച്ച് അവന്റെ രാജ്യത്തെയും ഭാര്യയേയും മകനേയും, അനിയനായ സുഗ്രീവന് കൈമാറിയ കഥ. നീതിമാനായ ശ്രീരാമന്‍ എന്തുകൊണ്ടങ്ങനെ ചെയ്തു?

സ്വാമി:കൂപമണ്ഡൂകമേ! റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പേ ഈ മഹാരാജ്യത്ത് വിമാനങ്ങള്‍ പറന്നിരുന്നു. ലോകത്തിലെല്ലാവരും പുകഴ്ത്തിയ ഐതിഹ്യത്തെ നീ ഇങ്ങനെ സംശയിക്കരുത്, വിമര്‍ശിക്കരുത്. സുഗ്രീവനെ രാജ്യത്ത് നിന്നുമോടിച്ച് വിട്ട്, സുഗ്രീവന്റെ ഭാര്യയായിരുന്ന രുമയെ പ്രാപിച്ചത് മൂലമാണ് ബാലിയെ ശ്രീരാമചന്ദ്രന്‍ ഒളിഞ്ഞിരുന്നു വധിച്ചത്. അല്ലാതെ സുഗ്രീവനെ സോപ്പിട്ട് അവന്റെ വാനര സൈന്യത്തിന്റെ പിന്തുണ കിട്ടാനൊന്നുമായിരുന്നില്ല. വീട്ടുകാരൊക്കെ നിന്നെ വളര്‍ത്തിയതിന്റെ കുഴപ്പമാ നിന്നില്‍ കാണുന്നത്.

സുഹൃത്ത്: അല്ല സ്വാമീ. രാമന്റെ കൂടെ നിന്നാലപ്പോള്‍ ആരുടെ ഭാര്യയെ പ്രാപിക്കുന്നതിനും, ആരുടെ രാജ്യം കൈക്കലാക്കുന്നതിനും പ്രശ്നമില്ലെന്നാണോ? (അമേരിക്കയുടെ പൃഷ്ഠം താങ്ങിയാല്‍ എന്ത് തന്തയില്ലായ്മത്തരവും കാണിക്കാമെന്നത് പോലെ)

സ്വാമി:ബബ്ബ..ബബ്ബ..ബബ്ബ! അത്.. അത്…. സുഗ്രീവന്‍ താരയെ പ്രാപിച്ചു എന്നാര് പറഞ്ഞു. സംസ്കാരമില്ലാത്തവനേ. നിന്റെ അത്രയും തറ സംസ്കാരമില്ലാത്തത് കൊണ്ട് അതിനു ഞാന്‍ മറുപടി പറയുന്നില്ല. വളര്‍ത്തു ദോഷം എന്നല്ലാതെ എന്ത് പറയുവാനാ? ഹിന്ദു മതത്തിന്റെ ശാസ്ത്രീയതയെക്കുറിച്ച് നിനക്കെന്തറിയാം. ഋഗ്വേദത്തിലെ മന്ത്രങ്ങള് കമ്പ്ലീറ്റ് ശാസ്ത്രമല്ലേ. ഞാനതൊക്കെ വായിച്ചിട്ടുണ്ട്. അതില് പറയാത്ത കാര്യങ്ങളില്ല. ഇന്നത്തെ പടിഞ്ഞാറന്‍ ശാസ്ത്രജ്ഞര്‍, പണ്ട് നമ്മള് കണ്ടുപിടിച്ചതൊക്കെ വീണ്ടും കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാനാ?

സുഹൃത്ത്:വേദോപനിഷത്തുകളില്‍ ശാസ്ത്രസത്യങ്ങളുണ്ടെന്ന്പറയുന്നത് ശരിയെങ്കില്‍ നല്ലത് തന്നെ.പക്ഷെ സ്വാമീ എന്റെ സംശയം വര്‍ദ്ധിക്കുകയാണ്. വിമാനവും, അണുവിസ്ഫോടനവും, ഇലക്ട്രോണും, ന്യൂട്രോണുമൊക്കെ വേദോപനിഷത്തുകളിലുണ്ടെങ്കില്‍ നാമെന്തിനാണ് പാശ്ചാത്യര്‍ കണ്ടുപിടിക്കുംവരെ കാത്തിരിക്കുന്നത്? നേരത്തെ തന്നെ ഏതെങ്കിലും പീര്‍ റിവ്യൂഡ് ജേണലുകളില്‍ പബ്ലിഷ് ചെയ്താല്‍ മതിയായിരുന്നുവല്ലോ? ഇനിയുമേറെ കണ്ടുപിടിക്കാത്ത കുറെ കണ്ടുപിടുത്തങ്ങള്‍ കാണില്ലേ നമ്മുടെ വേദങ്ങളില്‍. നമ്മുക്കതങ്ങ് പബ്ലിഷ് ചെയ്താലോ?

സ്വാമി:പ്രിയ സുഹൃത്തേ. നിങ്ങള്‍ക്ക് തെറ്റി. നിങ്ങളിതിനെയെല്ലാം ഒരു ഭൗതിക തലത്തിലാണ് കാണുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ എല്ലാം തന്നെ ആത്മീയമായൊരു തലത്തിലാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശാസ്ത്രത്തിനെ ഭൗതികമായ കാര്യങ്ങളെ കൈകാര്യം ചെയ്യുവാനുള്ള ശേഷിയേയുള്ളൂ. ശാസ്ത്രത്തിന് ഉത്തരം കിട്ടാത്തെ കാര്യങ്ങളൊക്കെ മെറ്റാ-ഫിസിക്സില്‍ ഉള്‍പെടുത്തി ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ വേദത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്ല. ഭൗതികയേയും ആത്മീയതേയും പറ്റി നീ പഠിക്കുവാന്‍ ശ്രമിക്ക്. യഥാര്‍ത്ഥ ശാസ്ത്രമെന്തെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ? അല്ലേ? നീ നേരത്തെ ജേണലെന്നോ, പീര റിവ്യൂ എന്നോ മറ്റോ പറഞ്ഞല്ലോ. എന്തരാടേയത്? ഞാന്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാത്തത് കൊണ്ട് പുതിയ ഐസ്ക്രീമുകളുടെ പേരൊന്നും അറിയത്തില്ലാന്നേ. നിനക്ക് ഞാനൊരു ഉപദേശം ഫ്രീ ആയിട്ട് തരാം. “ഒരു കാര്യത്തെക്കുറിച്ച് പഠിക്കാതെ, അതിനെ പറ്റി ആധികാരികമായി അഭിപ്രായം പറയരുത്.

സുഹൃത്ത്:പീര റിവ്യൂ അല്ല സ്വാമീ. പീര്‍ റിവ്യൂ. ഉത്തരം മുട്ടുമ്പോള്‍ ഞാന്‍ സാധാരണ കേള്‍ക്കാറുള്ള കാര്യമാണ് ഈ ആല്‍മീയതയും, പോസിറ്റീവ് എനര്‍ജിയുമൊക്കെ. ശ്രീ രാമനെക്കുറിച്ച് ഞാനൊരു ചോദ്യം കൂടി ചോദിച്ചോട്ടെ. പൂര്‍ണ്ണ ഗര്‍ഭിണിയായ സീതാദേവിയെ, കൊടുംകാട്ടില്‍ കൊണ്ടു പോയി ഉപേക്ഷിച്ചത് എന്ത് നീതിയുടെ അടിസ്ഥാനത്തിലാണ്?

സ്വാമി:ഹിന്ദു മതം എത്ര tolerant ആണെന്ന് നിനക്കറിയുമോ കുഞ്ഞേ? നീ ഇപ്പറഞ്ഞത് മുസ്ലീമിനെ പറ്റിയോ, കൃസ്ത്യാനിയെ പറ്റിയോ ആയിരുന്നെങ്കില്‍ ഇപ്പോ കാണാമായിരുന്നു. ചേകന്നൂര്‍ മൗലവിയെ പറ്റി കേട്ടിട്ടുണ്ടോ? ഞങ്ങളൊക്കെ എല്ലാം കേട്ടും സഹിച്ചും കഴിയുന്ന സാധാരണക്കാര്‍. സമാധാനത്തെ പറ്റിയല്ലാതെ ഹിന്ദു മതം സംസാരിക്കുന്നില്ല. അറിയുവോ കുട്ടിക്ക്. അതെങ്ങനെ താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന് പറയുന്ന നിന്നെ പോലുള്ളവരാണ് ഈ മതത്തിന്റെ പ്രശ്നം. നീയേതാ ജാതി?

സുഹൃത്ത്: എന്റെ അച്ഛനും അമ്മയും ഹിന്ദു ഈഴവരാണ് സ്വാമീ. സിഖ് മതക്കാരായിരുന്നു എന്റെ അച്ഛനുമമ്മയുമെങ്കില്‍ ഞാന്‍ സിഖുകാരനാകുമായിരുന്നു.  എനിക്കീ ജാതിയിലും മതത്തിലുമൊന്നും ഇപ്പോള്‍ വിശ്വാസമില്ല. സ്വാമീ ഞാന്‍ ചോദ്യത്തിലേക്ക് തിരികെ വരാം. എം. എഫ്. ഹുസൈന്‍ എന്ന ചിത്രകാരനോടും, ചിത്രകാരന്‍ എന്ന ബ്ലോഗ്ഗറോടും ഹിന്ദു മതം കാണിച്ച സഹിഷ്ണുതയെ പറ്റി പറയാതിരിക്കുയാകും ഭേദം.

സ്വാമി:അപ്പോ നമ്മളെല്ലാം ഒരു ടീമാണല്ലേ. അനിയാ ഞാനൊന്ന് ചോദിക്കട്ടെ, നിന്റെ അമ്മയുടെയോ പെങ്ങളുടെയോ നഗ്ന ചിത്രം വരച്ചാല്‍ നീയതങ്ങ് കണ്ടാസ്വദിച്ച് നില്‍ക്കുമോ? ഇവിടെ ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയാല്‍ അവന്റെ ശവം വീഴ്ത്തും ഞങ്ങള്‍. ഏത് പട്ടിക്കഴുവേറി മകനാണെടാ ഹിന്ദുക്കളെ തൊടുവാന്‍ ധൈര്യം? എം. എഫ്. ഹുസൈന് ഞങ്ങള്‍ കൊടുത്ത ഒരു ആനുകൂല്യമാണ് അവന്റെ ജീവന്‍. ചിത്രകാരന്റെ ബ്ലോഗ്ഗ് വായിച്ചിട്ടുണ്ട്. ചിത്രകാരന്റെ നായര്‍ bashing പോസ്റ്റുകള്‍ കണ്ടെനിക്ക് രതിമൂര്‍ച്ഛ വരെ വന്നിട്ടുണ്ട്. പക്ഷെ അവന്‍ ഹിന്ദു ദൈവങ്ങളെ തെറി പറഞ്ഞെഴുതിയത് ചെറ്റത്തരമായിപ്പോയി. നമ്മുടെ മഹത്തായ ഗ്രന്ഥങ്ങളെ ആ ഒരു സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണരുത്. ഒരു ഭാരതീയനില്‍ നിന്നുമൊരിക്കലുമത് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ഐതിഹ്യങ്ങളെക്കുറിച്ച് നാം എപ്പോഴും അഭിമാനത്തോട് കൂടിയേ സംസാരിക്കാവൂ.

സുഹൃത്ത്: അല്ല സ്വാമീ. രാമായണവും മഹാഭാരതവുമൊക്കെ മഹത്തായ കാവ്യങ്ങള്‍ എന്ന രീതിയില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാലതിനെയൊക്കെ ഇത്രയും വികാരത്തോടെ കണ്ട്, അതിലെ കഥാപാത്രങ്ങളെയൊക്കെ ആരാധിക്കേണ്ടുന്ന കാര്യമുണ്ടോ? അങ്ങനെയെങ്കില്‍ കുറച്ചു കൂടി ആധുനികവും വിശ്വാസയോഗ്യവുമായത് മായാവിയും ടിന്‍ടിനുമൊക്കെയല്ലേ? സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച ശ്രീരാമനെയൊക്കെ വെച്ച് നോക്കുമ്പോള്‍ കുട്ടൂസനൊക്കെ എന്ത് ഡീസന്റാണ്? ആ ഡാകിനിയെ ഒക്കെ എത്ര നാളായി കൂടെ കൂട്ടിയിരിക്കുന്നു? നാം ജീവിക്കുന്ന ആധുനിക ലോകത്തില്‍ വിമര്‍ശനങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ടെന്നാണ് സ്വാമീ ഞാന്‍ വിശ്വസിക്കുന്നത്. ഏത് ശാസ്ത്ര തത്ത്വവും evolve ചെയ്ത് വരുന്നത് വിമര്‍ശങ്ങളിലൂടെയും, ചോദ്യം ചെയ്യലുകളിലൂടെയും ആ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയുമാണ്. വിമര്‍ശനാതീതമായ ഒന്നിനെ ശാസ്ത്രമെന്ന് വിളിക്കുവാന്‍ കഴിയുമോ സ്വാമീ?

കാവ്യാത്മകമായി എഴുതുന്നതെന്തും മനുഷ്യന്‍ തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കാമെന്നൊരു ഗുണമുണ്ട്. ആ ഒരു ഗുണം വെച്ചു തന്നെയാണ് വളരുന്ന ശാസ്ത്ര തത്ത്വങ്ങളെ സ്വന്തം കവിതകളും കഥകളും കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതും. രാമായണവും, മഹാഭാരതവും, ഗീതയും, വേദോപനിഷത്തുക്കളുമെല്ലാം ഒരു വിമര്‍ശനബുദ്ധിയോടെ വായിക്കേണ്ട ആവശ്യമില്ലേ? ആധുനികതയും ശാസ്ത്രീയതും അവകാശപ്പെടുമ്പൊള്‍ അത് നടത്തേണ്ട ആവശ്യമുയരുന്നില്ലേ?

സ്വാമി: നീ എന്റെയടുത്ത് ഇങ്ങനെ പറഞ്ഞത് കൊള്ളാം. ഇത് വേറെയാരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ നിന്റെ ശവമെടുപ്പായിരിക്കും നടക്കുക. ഒള്ള കാര്യം പറഞ്ഞേക്കാം. ശാസ്ത്രമെന്ന് പറയുന്നത് “സത്യമാണ്”, ആ സത്യത്തെ പറ്റിയാണ് വേദങ്ങളില്‍ പറഞ്ഞിട്ടുള്ളത്. അന്തിമമായ സത്യമെന്ന് പറയുന്നത് ഒന്നേയുള്ളൂ. അത് ഗീതയിലാണുള്ളത്. അത് വിമര്‍ശനാതീതമാണ്. പിന്നെ സ്വന്തം മുഖത്ത് ചെളിവാരിത്തേച്ചുള്ള വിമര്‍ശനത്തിലൊന്നും താല്‍പര്യമില്ലെനിക്ക്. ഹിന്ദു മതം സത്യമാണ്, ഹിന്ദു മതം മാത്രമാണ് സത്യം. മാത്രോമല്ല ഞാന്‍ ചെയ്തതെല്ലാം ശരിയുമാണ്.

സുഹൃത്ത്: ജീവിച്ചിരുന്ന സമയത്ത് തന്നെ ഒരു ദൈവമായി ആരും ആരാധിക്കരുത് എന്ന് ആഗ്രഹിച്ച ഒരു മനുഷ്യനാണ് ശ്രീ നാരായണ ഗുരു. എന്നാലിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഗുരുവിനെ ചില്ലുകൂട്ടിലടച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയല്ലേ ചെയ്യുന്നത്? നാരായണ ഗുരുവിന്റെ പിന്‍ഗാമികളുടെ ഈ പ്രവൃത്തിയും അദ്ദേഹത്തെ സിമന്റ് നാണു എന്ന് വിളിക്കുന്നവരുടെ പ്രവൃത്തികളും തമ്മിലെന്തെങ്കിലുമന്തരമുണ്ടോ? ഒരു സാമൂഹിക പര്‍ഷ്കര്‍ത്താവ് എന്ന നിലയില്ലാതെ അദ്ദേഹത്തെ, അദ്ദേഹത്തിന് പോലുമിഷ്ടമില്ലാത്ത രീതിയില്‍ കാണുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ?

സ്വാമി:നാരായണ ഗുരു ദൈവമല്ലെന്ന് നിന്റെയടുത്ത് ആരാണ് പറഞ്ഞത്? അദ്ദേഹത്തിന്റെ കാലത്ത് നടന്ന ദിവ്യാദ്ഭുതങ്ങളെക്കുറിച്ച് നിനക്കെന്തറിയാം? അദ്ദേഹമൊരു ദിവ്യനായിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമായിരുന്നു നാരായണ ഗുരു എന്നും പറയപ്പെടുന്നുണ്ടത്രേ. നാരായണ ഗുരു “ഈഴവ ശിവനെ” പ്രതിഷ്ഠിച്ചത് തന്നെ അദ്ദേഹത്തിന് ഹിന്ദുത്വത്തില്‍ ആകൃഷ്ടനായത് കൊണ്ടല്ലേ? അല്ലെങ്കിലദ്ദേഹമെന്തു കൊണ്ട് ഈഴവ ബുദ്ധനേയോ, ഈഴവ ഉണ്ണീശോനേയോ പ്രതിഷ്ഠിച്ചില്ല? പറ പറ…

സുഹൃത്ത്: അന്നത്തെ ഹിന്ദു ദുഷ്‌പ്രഭുത്വത്തിനെതിരെ പ്രതികരിക്കുവാന്‍ ഏറ്റവും നല്ല ആയുധം ഈഴവ ശിവനായിരുന്നുവോ എന്ന കാര്യത്തില്‍ എനിക്ക് സന്ദേഹമുണ്ട് സ്വാമീ. ഈഴവ ശിവനെ ഗുരു പ്രതിഷ്ഠിച്ചത് 1888-ലാണ്. അത് കഴിഞ്ഞിട്ടും 1896-ലെ ഈഴവ മെമ്മോറിയല്‍ കഴിഞ്ഞിട്ടും ഈഴവന്റെ സാമൂഹിക സ്ഥിതി മെച്ചപ്പെട്ടിരുന്നുവോ? ഈഴവ ശിവനെ ഈഴവരും, ഹിന്ദു ശിവനെ ഹിന്ദുക്കളും ആരാധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഹിന്ദു ഭരണാധികാരികള്‍ക്ക് വ്യക്തമായ സന്ദേശം കൊടുക്കുവാന്‍ “ഈഴവ ശിവ പ്രതിഷ്ഠയ്ക്ക്” എന്ത് മാത്രം കഴിഞ്ഞു? കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ വിനീതമായ അഭിപ്രായം. 1901-ല്‍ വെറും ആറ് ലക്ഷമായിരുന്ന കൃസ്ത്യാനികള്‍ 1932-ല്‍ 17 ലക്ഷമാക്കിയതാണ് തിരുവിതാംകൂര്‍ മഹാരാജാവിനെ ക്ഷേത്രപ്രവേശന വിളമ്പരത്തിന് ശരിക്കും പ്രേരിപ്പിച്ചത്. ഇന്നത്തെ അവസ്ഥയില്‍ ഈഴവര്‍, മതം മാറണമെന്നൊന്നും ഞാന്‍ പറയില്ല. അല്പം വിവേകത്തോടെ മതത്തെയും ഐതിഹ്യങ്ങളെയുമൊക്കെ സമീപിച്ചാല്‍ തീരുന്നതേയുള്ളൂ ഈഴവന്റെയും മറ്റ് പിന്നോക്ക വിഭാഗക്കാരുടെയും സാമൂഹിക പ്രശ്നങ്ങള്‍. ഒരിക്കലപമാനിച്ചു വിട്ട സ്ഥലത്ത് വീണ്ടുമെന്തിന് പോകുന്നു എന്ന് നാരായണ പണിക്കര്‍ (അതോ സുകുമാരന്‍ നായരായിരുന്നോ അത് പറഞ്ഞത്) വയലാര്‍ രവിയൊട് പറഞ്ഞതിനെ ഞാന്‍ പിന്താങ്ങുന്നു.

ഹിന്ദു മതം വന്നിട്ട് അയ്യായിരത്തിലേറെ വര്‍ഷമായെന്ന് പറയപ്പെടുന്നു. ഇത്രയ്ക്ക് ശാസ്ത്രീയവും ഉല്‍കൃഷ്ടവുമായ മതം നമ്മുക്കുണ്ടായിട്ടും നാമിന്നും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങളുടെ നടുവിലാണ്. ഹൃദ്രോഗവും പട്ടിണി മരണങ്ങളുടേയും കാര്യത്തില്‍ പോലും വ്യത്യസ്തമായൊരു ഏകത്വം കാണിക്കുകയാണ് നമ്മുടെ നാട്. ഇതൊക്കെ നമ്മുടെ പൊതു വിശ്വാസമായ മതത്തിന്റെ പ്രശ്നമോ, അതോ സര്‍വ്വ ശക്തനായ ദൈവത്തിന്റെ കഴിവുകേടോ?

സ്വാമി:എല്ലാവരും ഭയഭക്തി ബഹുമാനിക്കുന്ന നാരായണ ഗുരുവിനെ എതിര്‍ത്ത് പറയുന്നത് ശരിയാണോ?

സുഹൃത്ത്:“ഒരു ജാതി, ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന ഗുരു വചനം (എത്ര ചോന്മാര്‍ അതനുസരിക്കുന്നുണ്ട്?) “ജാതി വേണ്ട, മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് തിരുത്തിയ സഹോദരന്‍ അയ്യപ്പനെ ശരി വയ്ക്കുകയാണ് ഗുരു ചെയ്തത്, ദേഷ്യപ്പെടുകയായിരുന്നില്ല. ആ ഗുരു ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനൊരിക്കലും അപമാനമായിരുന്നില്ല എന്ന് അദ്ദേഹം പറയുമായിരുന്നു. മാത്രവുമല്ല വേദോപനിഷത്തുകളില്‍ ശാസ്ത്ര തത്ത്വങ്ങള്‍ തേടുന്ന പമ്പരവിഡ്ഢികളുടെയും, നിന്നെ പോലുള്ള വിവേകരഹിതരായ അമ്പലംനിരങ്ങികളുടെയുമൊക്കെ മുഖത്ത് അദ്ദേഹം കാര്‍ക്കിച്ച് തുപ്പുമായിരുന്നു.

ചില കുറിപ്പുകള്‍: (1) ഇങ്ങനെ ഒരു സ്വാമിയോ വ്യക്തിയോ ജീവിച്ചിരുപ്പുണ്ടെന്നോ ജീവിച്ചിരുന്നെന്നോ എനിക്കറിയില്ല.

(2) ചിത്രകാരന്റെ കുറിപ്പുകള്‍ ജാത്യാഭിമാനം വെടിഞ്ഞിട്ടില്ലാത്ത ജാതിക്കോമരങ്ങളുടെ ദുരഭിമാനത്തിന് മേലൊരു വെള്ളിടി ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. ആഢ്യനായ ബാലകൃഷ്ണപ്പിള്ളയുടെ നാക്കും വാക്കുകളും ചര്‍ച്ചാ വിഷയമാകാത്തത് കൊണ്ട് തന്നെ, ചിത്രകാരന്റെ ഭാഷ ഒരു പരിധി വരെ ന്യായീകരിക്കപ്പെടുന്നു. എന്നാല്‍ ചിത്രകാരന്റെ ജാതി-വിരുദ്ധ കുറിപ്പുകള്‍ ഒരു തുണ്ടു പടം കാണുന്ന ആര്‍ത്തിയോടെ കാണുകയും അവസാനം രതിമൂര്‍ച്ഛയിലെത്തുകയും ചെയ്യുന്ന, ജാതി വിഷം തുപ്പുന്ന സവര്‍ണ്ണരേക്കാള്‍ വിഷമുള്ള, തറവാടികളായ, സംസ്കാര സമ്പന്നരായ, വന്ന വഴി മറന്ന, “ഹിന്ദു-ഈഴവരും” ഈ സമൂഹത്തിലുണ്ടെന്നും, ആ ന്യൂനവിഭാഗം പോകുന്ന ദിശ ഈഴവരുള്‍പടെയുള്ളവര്‍ക്ക് അപകടം ചെയ്യുന്നതാണെന്നും (ജനിച്ച ജാതി കൊണ്ട് ഈഴവനായ) എനിക്ക് അഭിപ്രായമുണ്ട്.

(3) മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്. മനുഷ്യന്റെ വികാര-പ്രശ്നങ്ങള്‍ക്ക്, അതിനൊരു പരിഹാരം നല്‍കുവാന്‍ സാധിക്കുമെങ്കിലും, നിര്‍ഭാഗ്യവശാല്‍ അത് താല്‍ക്കാലികം മാത്രമാകുന്നു. കറപ്പിന്റെ ലഹരി വിട്ടെഴുന്നേല്‍ക്കുന്ന മനുഷ്യന്റെ മുന്നില്‍ പ്രശ്നങ്ങള്‍ പഴയ പോലെ അല്ലെങ്കില്‍ അതിനേക്കാളും ഗുരുതരമായി തുടരുന്നു. മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് മതമൊരിക്കലും ശാശ്വത പരിഹാരമല്ല.

(4) ഹൈന്ദവ വര്‍ഗ്ഗീയത ഇനി മുഖം കാണിക്കുവാന്‍ പോകുന്നത് സവര്‍ണ്ണരിലൂടെ ആയിരിക്കില്ല. ഈഴവരുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും “രക്ഷകനായിട്ടാണ്” ഹൈന്ദവ ഭീകരത അവതാരമെടുത്തിരിക്കുന്നത്.

(5) ഈ ലേഖനത്തിലുള്ള അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത് എഴുതിയ എനിക്ക് മാത്രമായിരിക്കും.

[ഭാഗം 1 ഇവിടെ അവസാനിക്കുന്നു.]

Possibly Related Posts: